'പട്ടിണി കിടക്കുന്ന നാല് ശ്രീലങ്കകൾ ഇവിടെ ഇന്ത്യയിലുണ്ട്', കേന്ദ്രത്തെ വിമർശിച്ച് വി ശിവദാസൻ എംപി
ദില്ലി: രാജ്യസഭയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംപിയുമായ വി ശിവദാസൻ. ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കാൻ മതിയായ തുക നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് എംപി കുറ്റപ്പെടുത്തി. ''ഇന്ത്യയിൽ വിളർച്ചയുള്ള കുട്ടികൾ 93 ദശലക്ഷമാണ്. ഇത് ശ്രീലങ്കയിലെ മൊത്തം ജനസംഖ്യയുടെ നാലിരട്ടിയിലധികം വരും. അതായത് പട്ടിണി കിടക്കുന്ന നാല് ശ്രീലങ്കകൾ ഇവിടെ ഇന്ത്യയിലുണ്ട്.
ഉക്രെയ്‌നിലെ ചോരയൊലിക്കുന്ന യുദ്ധക്കളങ്ങൾ നാം കാണുന്നുണ്ട്. ഇന്ത്യയിലെ വിളർച്ചയുള്ള കുട്ടികൾ ഉക്രൈനിലെ മൊത്തം ജനസംഖ്യയുടെ രണ്ടിരട്ടിയിലധികമാണ്. ജനങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങളെ അവഗണിക്കുകയാണ് യൂണിയൻ സർക്കാർ. ജി എസ് ടി റെക്കോർഡ് കളക്ഷനാണെന്ന് ധനമന്ത്രി പറയുമ്പോൾ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. അതിലൊന്നാണ് ഉച്ചഭക്ഷണം. മുൻവർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ നിന്ന് 1500 കോടി രൂപ ഈ വർഷം കുറച്ചിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ സാരമായി ബാധിക്കുകയാണ്.

ജനങ്ങളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കിക്കൊണ്ട് വൻകിട കോർപ്പറേറ്റ് കുടുംബങ്ങളെ സഹായിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വീട്, ഭൂമി എന്നിവയാണ് സമൂഹത്തിന്റെ വികസനത്തിനായുള്ള അടിസ്ഥാന ആവശ്യങ്ങൾ. ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കാൻ മതിയായ തുക നിക്ഷേപിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.
നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ റിപ്പോർട്ടുകൾ ഇന്ത്യയുടെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അതിരൂക്ഷമായ അന്തരം വെളിവാക്കുന്നുണ്ട്. ശിശുമരണ നിരക്ക് നഗരങ്ങളിൽ 27ഉം ഗ്രാമങ്ങളിൽ 38ഉമാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് നഗരങ്ങളിൽ 32ഉം ഗ്രാമങ്ങളിൽ 46ഉം ആണ്. ഇന്ത്യയിലെ തൊഴിലാളികൾ ഇന്ത്യയെ രക്ഷിക്കാനുള്ള സമരത്തിലാണ്. ആ സമരത്തിൽ അവരോട് ഒത്തു നിൽക്കുകയാണ് നമ്മുടെ കടമ'' എന്ന് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications