ടിക്കറ്റ് എടുക്കാൻ ഇപ്പോൾ ധൃതി കൂട്ടേണ്ട! വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയും; ഇടപെടലുമായി കേന്ദ്രം
നാട്ടിലേക്കും വിദേശത്തേക്കും യാത്ര ചെയ്യുന്ന സാധാരണക്കാരായ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും പുറത്തുവരുന്നത്. വിപണിയിൽ വിമാന ഇന്ധനത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വിലയിൽ പ്രകടമായ ഇടിവ് തുടരുന്ന പശ്ചാത്തലത്തിൽ, വിമാന ടിക്കറ്റ് നിരക്കുകളും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അധിക ചാർജുകളും കുറയ്ക്കാൻ കേന്ദ്ര സർക്കാർ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടേക്കും. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
വിലക്കുറവ് താല്ക്കാലികമാണോ?
അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില കുറയുന്ന സാഹചര്യം കേന്ദ്ര സർക്കാർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. നിലവിലെ വിലക്കുറവ് ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ഒന്നാണോ അതോ താൽക്കാലികമായ പ്രതിഭാസമാണോ എന്ന് വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ വിമാനക്കമ്പനികളുമായി മന്ത്രാലയം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വില സ്ഥിരത കൈവരിച്ചുവെന്ന് ഉറപ്പായാൽ ഉടൻ തന്നെ നിരക്കുകൾ കുറയ്ക്കാനുള്ള നിർദ്ദേശം കമ്പനികൾക്ക് നൽകും.

പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോളതലത്തിലെ എണ്ണവില വർധനവും കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വലിയ അസ്ഥിരത വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടി. ഈ ഭാരം മറികടക്കാനാണ് കമ്പനികൾ വിമാന ടിക്കറ്റുകളിൽ സർജ് പ്രൈസിംഗും മറ്റ് അധിക നിരക്കുകളും ഏർപ്പെടുത്തിയത്. ഇന്ധനവില കുറയുന്നതോടെ ഈ അധിക ലാഭം യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
വ്യോമയാന മേഖലയ്ക്ക് കേന്ദ്രത്തിന്റെ പത്തു കോടി രൂപയുടെ പാക്കേജ്
വിപണിയിലെ അപ്രതീക്ഷിത കയറ്റിറക്കങ്ങളിൽ നിന്നും വിമാനക്കമ്പനികളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വിപുലമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ പ്രൈസ് സ്റ്റെബിലൈസേഷൻ ഫണ്ട് സർക്കാർ രൂപീകരിച്ചു. ഇതുകൂടാതെ എയർലൈനുകളെ സഹായിക്കാൻ മറ്റ് നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര ഷെഡ്യൂൾഡ് എയർലൈനുകൾക്കുള്ള എടിഎഫ് വിലയ്ക്ക് ഉയർന്ന പരിധി നിശ്ചയിച്ചു. വിമാനത്താവളങ്ങൾ ഈടാക്കുന്ന ചില പ്രത്യേക ചാർജുകളിൽ ഇളവ് വരുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് അടിയന്തിര ക്രെഡിറ്റ് സഹായം ലഭ്യമാക്കി. ആഗോള ഊർജ്ജ വിപണിയിലെയും ആഭ്യന്തര വിപണിയിലെയും ഇന്ധന നിരക്കുകൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുന്ന കാര്യത്തിൽ എയർലൈനുകൾക്ക് മേൽ അന്തിമ സമ്മർദ്ദം ചെലുത്തുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications