ചെന്നൈ: 2015 ആവര്‍ത്തിക്കുമോ? ജനങ്ങള്‍ അങ്കലാപ്പില്‍, സര്‍ക്കാറിനെ വിശ്വസിക്കാനാകില്ലെന്ന്
ചെന്നൈ: തടാകങ്ങളും ഓവുചാലുകളും തൂര്‍ത്തതും അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുമായിരുന്നു 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിനു കാരണമെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു.
രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ യാതൊരു നടപടികളുമെടുക്കാത്തതുകൊണ്ട് തന്നെ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചെന്നൈ നിവാസികള്‍ ആശങ്കയിലാണ്.
വെള്ളിയാഴ്ച രാത്രി വരെ ചെന്നൈയില്‍ 55 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ നഗരത്തിന് താങ്ങാനാകുന്നതില്‍ അധികമാണിത്. ഇതുവരെ മഴക്കെടുതികള്‍കൊണ്ട് 14 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്്.

സര്‍ക്കാര്‍ യുദ്ധഭൂമിയില്‍
സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല. 150 പേരുടെ ജീവന്‍ നഷ്ടപ്പെട്ട 2015ലെ അവസ്ഥയില്‍ നിന്നും വ്യത്യസ്തമല്ല നഗരത്തിലെ സ്ഥിതിയെന്ന് ജനങ്ങള്‍ പറയുന്നു.

ശാശ്വതപരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന്
നഗരത്തില്‍ നിന്നും വെള്ളം അതിവേഗം ഒഴിഞ്ഞുപോകാന്‍ 386 കിലോമീറ്റര്‍ നീളത്തില്‍ വലിയ ഓവുചാല്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ 300 കിലോമീറ്ററോളം പണി പൂര്‍ത്തിയായി കഴിഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. കൈയേറ്റങ്ങളെല്ലാം തന്നെ ഒഴിപ്പിക്കും. പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നടപടികള്‍ പുരോഗമിക്കുന്നതുകൊണ്ടുള്ള കാലതാമസം മാത്രമേയുള്ളൂ. സര്‍ക്കാര്‍ യാതൊരു വിധ കാലതാമസവും വരുത്തുന്നില്ലെന്ന് വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്രത്യക്ഷമായ തടാകങ്ങള്‍
25 വര്‍ഷം മുമ്പ് ചെന്നൈ നഗരം മാത്രം പരിഗണിക്കുകയാണെങ്കില്‍ ചെറുതും വലുതുമായി 600 ഓളം തടാകങ്ങള്‍ 1130 ഹെക്ടറിലായി വ്യാപിച്ചു കിടന്നിരുന്നു. ഇപ്പോള്‍ അത് വെറും 250 ഹെക്ടര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കൈയേറ്റങ്ങളെല്ലാം തിരിച്ചു പിടിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുവരെയും കാര്യമായ ഒഴിപ്പിക്കല്‍ എവിടെയും നടന്നിട്ടില്ല.

വേണ്ടത്ര ഓടകളില്ല, പലയിടത്തും കൈയേറ്റം
ഓടകള്‍ പല സ്ഥലങ്ങളിലും ബ്ലോക്ക് ചെയ്തു വെച്ചിരിക്കുന്നതും കൃത്യമായി അറ്റക്കുറ്റപ്പണികള്‍ നടത്താത്തതും വെള്ളത്തിന്റെ ഒഴുക്കിനെ തടയുകയാണ്. ചെന്നൈയില്‍ ഏകദേശം 2847 കിലോമീറ്ററോളം റോഡുകളുണ്ട്. എന്നാല്‍ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന് ഒഴുകി പോകാനുള്ള ഓടകള്‍ വെറും 855 കിലോമീറ്റര്‍ നീളത്തില്‍ മാത്രമാണുള്ളത്.

രാഷ്ട്രീയക്കാര്‍ തെറ്റ് സമ്മതിക്കില്ല
രാഷ്ട്രീയക്കാര്‍ ഒരിക്കലും തങ്ങളുടെ തെറ്റ് സമ്മതിക്കില്ല. 2015നേക്കാള്‍ കുറഞ്ഞ മഴ ആയതുകൊണ്ട് മാത്രമാണ് നഗരത്തിലുള്ളവര്‍ അധികം കഷ്ടത അനുഭവിക്കാതിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറിന് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. മഴ കൂടുതല്‍ ലഭിക്കുന്നതല്ല പ്രശ്‌നം, രാഷ്ട്രീയക്കാരുടെ മൗനമാണ് എല്ലാത്തിനും കാരണം-ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ പറഞ്ഞു.












Click it and Unblock the Notifications