ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ 'സ്പെഷ്യൽ 28'; ബിജെപിയുടെ തന്ത്രങ്ങൾക്ക് കുരുക്കിടാൻ പാർട്ടി
ദില്ലി; മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്-2018 ൽ ബിജെപിയെ കെട്ട് കെട്ടിച്ചാണ് കോൺഗ്രസ് ഈ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലേറിയത്. എന്നാൽ ഭരണം പിടിച്ച് ഒന്നര വർഷങ്ങൾക്കിപ്പുറം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. മുൻ കേന്ദ്രമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാരേയും അടർത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. മറ്റൊരു സംസ്ഥാനമായ രാജസ്ഥാനും ഇപ്പോൾ പ്രതിസന്ധിയുടെ വക്കിലാണ്.

ഛത്തീസ്ഗഡിലും
അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ കലാപം പ്രഖ്യാപിച്ചിരിക്കുകയാണ് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ്. ബിജെപിയെയാണ് ഈ വിമത നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം ഈ രണ്ടിടങ്ങളിലേയും അവസ്ഥ ആവർത്തിക്കാതിരിക്കാൻ മൂന്നാമത്തെ സംസ്ഥാനമായ ഛത്തീസ്ഗഡിൽ നിർണായക നീക്കങ്ങളാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത്.

മിന്നും വിജയം
സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 67 ഉം നേടിയാണ് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്ക് ഒതുക്കി കൊണ്ടായിരുന്നു കോൺഗ്രസിന്റെ മിന്നും പ്രകടനം. എന്നാൽ മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും പ്രതിസന്ധി ഉടലെടുത്തതോടെ കോൺഗ്രസ് നേതൃത്വം വ്യക്തമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്.

കൂടുതൽ പേർ വേണ്ട
മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ പോലെ സർക്കാരിനെ താഴെയിറക്കണമെങ്കിൽ കൂടുതൽ പേരൊന്നും രാജിവെയ്ക്കേണ്ട ആവശ്യമില്ല. നിലവിൽ നിയമസഭയുടെ അംഗബലം 89 ആണ്. 30 എംഎൽഎമാരെങ്കിലും രാജിവെച്ചാൽ മാത്രമേ രാജസ്ഥാനിൽ സർക്കാർ താഴെ വീഴു. എന്നാൽ ഛത്തീസ്ഗഡിൽ വെറും 25 പേർ തന്നെ ധാരാളമാണ്.

ദ്വിമുഖ പദ്ധതികൾ
14 ബിജെപി എംഎൽഎമാരേയും ആറ് ജെസിസി-ബിഎസ്പി എംഎൽഎമാരുടേയും പിന്തുണ ഉണ്ടെങ്കിൽ സർക്കാരിന് ഭരിക്കാം. അതായത് കേവല ഭൂരിപക്ഷത്തിന് വെറും 46 പേരുടെ പിന്തുണ മതിയാകും. അതേസമയം ബിജെപിയെയും സ്വന്തം പാർട്ടി അംഗങ്ങളെയും നേരിടാൻ ബഗേൽ ദ്വിമുഖ പദ്ധതികളാണ് ഒരുക്കുന്നത്.

28 അംഗ ടീം
സാധാരണ ഗതിയിൽ ഒരു നേതാവിന്റെ പിന്നിൽ അണിനിരന്ന് കൊണ്ടാണ് കോൺഗ്രസിൽ വിമത നീക്കങ്ങൾ ഉടലെടുക്കാറുള്ളത്. മധ്യപ്രദേശിൽ സിന്ധ്യയും രാജസ്ഥാനിൽ പൈലറ്റും ഇതിന് ഉദാഹരണങ്ങളാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഭാഗൽ ശ്രമിക്കുന്നത്. ഇതിനായി 28 അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രത്യേക ടീമിനെയാണ് അദ്ദേഹം രൂപീകരിച്ചിരിക്കുന്നത്.

ചുമതല ഇങ്ങനെ
സർക്കാരിനോ പാർട്ടിയിലെ മറ്റ് നേതാക്കൾക്കോയെതിരെ ഏതെങ്കിലും രീതിയുള്ള പടയൊരുക്കങ്ങളുണ്ടാകുന്നത് തടയുകയാണ് ഇവരുടെ ചുമതല. അഭിപ്രായ ഭിന്നതൾ ഉള്ള നേതാക്കളെ ഇവർ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. മാത്രമല്ല പാർട്ടിയിൽ ഉയരുന്ന വിഭാഗീയതയ്ക്ക് തടയിടാനുള്ള ശ്രമങ്ങളും ഭാഗൽ നടത്തുന്നുണ്ട്.

എംഎൽഎയ്ക്കും ചുമതല
എംഎൽഎമാരെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങളും സൗകര്യങ്ങളും പരിഗണിക്കാനും മുന്‍ മുഖ്യമന്ത്രിയായ അജിത് ജോഗിയുടെ അനുയായി ആയിരുന്ന എംഎൽഎയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ വക്താക്കളായും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യന്റെ അസാന്നിധ്യത്തിൽ ഈ നേതാക്കളാകും പ്രതികരിക്കുക.

പുതിയ നിയമനങ്ങൾ
അതിനിടെ രാജസ്ഥാനിൽ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചതോടെ പുതിയ ചില നിയമനങ്ങളും ഭാഗൽ നടത്തി. ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ ഭാഗൽ നിയമിച്ചിരുന്നു. പുതുമുഖ എംഎൽഎമാർക്കാണ് പുതിയ പദവികൾ നൽകിയത്.

ആവർത്തിക്കുമോ?
പിന്നാക്ക വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുമുള്ളവരാണ് പുതിയതായി നിയമിതരായവരിൽ 10 പേർ. മൂന്ന് പേർ സ്ത്രീകളാണ്.അതേസമയം ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ ഇത്തരം നീക്കങ്ങളെല്ലാം ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികൾക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ക്യാമ്പെയ്നുകൾ തുടങ്ങി കഴിഞ്ഞു. വരും നാളുകളിൽ 'രാജസ്ഥാനും' 'മധ്യപ്രദേശും' ഛത്തീസ്ഗഡിലും ആവർത്തിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications