ഭീകരാക്രമണം കണ്ണുതുറപ്പിച്ചില്ല; മസൂദ് അസർ വിഷയത്തിൽ അയയാതെ ചൈന
Recommended Video
ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ നടത്തിയ അതി ശക്തമായ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയെ പിന്തുണയ്ക്കാതെ ചൈന. ഭീകരാക്രമണം ആശങ്കയുളവാക്കുന്നുവെന്ന് പ്രതികരിച്ച ചൈന പക്ഷേ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്.
പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ചൈന ശക്തമായി എതിർക്കുന്നു, തീവ്രവാദത്തെ തുടച്ചുനീക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കണം, ഭീകരാക്രമണം നടുക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ചൈനീസ് വക്താവ് തയാറായില്ല. ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കണമെങ്കിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന് കൃത്യമായ നിബന്ധനങ്ങളുണ്ട്. നിബന്ധനകൾ പാലിച്ച് ചൈന ഇനിയും മുന്നോട്ട് പോകുമെന്ന് ചൈനീസ് വക്താവ് പ്രതികരിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ സെക്യൂരിറ്റി കൗൺലിനിന്റെ ആവശ്യത്തെ എതിർക്കുന്നത് ചൈനയാണ്. രക്ഷാസമിതിയിൽ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യയുടെ ആവശ്യത്തിന് തടസം നിൽക്കുന്നത്. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈന തന്നെയാണ് ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുന്നത്. 199ൽ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വാജ്പേയി സർക്കാരാണ് മസൂദ് അസറിനെ വിട്ടയയ്ക്കുന്നത്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനീകരുടെ വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. മലയാളി ജവാൻ ഉൾപ്പെടെ 39 പേർ ഇതുവരെ വീരമൃത്യു വരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
നിലപാട് കടുപ്പിച്ച് ഇന്ത്യ; സൗഹൃദരാഷ്ട്ര പദവി പിൻവലിച്ചു, പാകിസ്ഥാനെ ഒറ്റപ്പെടുത്തും