ജയലളിതക്ക് മഗ്‌സസെയും നൊബേലും! തമിഴകത്ത് ഇനി ചിന്നമ്മ യുഗം
ജയലളിതയുടെ തോഴി ശശികല നടരാജനെ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അണികള്‍ സ്‌നേഹത്തോടെ ചിന്നമ്മയെന്ന് വിളിക്കുന്ന ശശികലയുടെ യുഗമായിരിക്കും ഇനി തമിഴകത്ത്.
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി പാര്‍ട്ടിയുടെ പ്രധാന കസേര മാറ്റിവച്ച്, തോഴി ശശികല നടരാജനെ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. അണികള്‍ സ്‌നേഹത്തോടെ ചിന്നമ്മയെന്ന് വിളിക്കുന്ന ശശികലയുടെ യുഗമായിരിക്കും ഇനി തമിഴകത്ത്.
54കാരിയായ ശശികല ജനുവരി 2ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ അഞ്ചിന് മരിക്കുംവരെ മൂന്ന് ദശാബ്ദത്തിലധികം ജയലളിത വഹിച്ചിരുന്ന പദവിയാണിത്. പ്രിയ നേതാവ് എജിആറിനെ നാം ജയലളിതയില്‍ കണ്ടു. ഇനി ശശികലയില്‍ ജയലളിതയെയും കാണും- മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

പാര്‍ട്ടി നേതൃയോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ല. യോഗശേഷം പോയസ് ഗാര്‍ഡനിലെത്തി ശശികലയെ നേതാക്കള്‍ വിവരമറിയിച്ചു. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം പനീര്‍ശെല്‍വം അവര്‍ക്ക് കൈമാറി. ജയലളിതക്ക് മഗ്‌സസെ പുരസ്‌കാരവും നൊബേലും നല്‍കണമെന്ന പ്രമേയമടക്കം 14 പ്രമേയങ്ങളാണ് ഇന്നലെ അവതരിപ്പിച്ചത്.

സാങ്കേതികമായി ശശികലക്ക് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയാവാന്‍ സാധ്യമല്ല. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ സാധിക്കൂ. പാര്‍ട്ടില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം 2012ലാണ് ശശികല വീണ്ടും തിരിച്ചെത്തിയത്. അടുത്ത വര്‍ഷമാണ് അവര്‍ അഞ്ചുവര്‍ഷം തികയ്ക്കുക. ഈ സാഹചര്യത്തില്‍ അതുവരെ അവര്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി തുടരും. പിന്നീട് സ്ഥിരം ജനറല്‍ സെക്രട്ടറിയാക്കും.

ജയലളിത അന്തരിച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ജയലളിതയുമായി ഏറ്റവും അടുപ്പം നിലനിര്‍ത്തുകയും അവരുടെ എല്ലാ കാര്യങ്ങളും നന്നായി അറിയുകയും ചെയ്യുന്ന ശശികലക്ക് മാത്രമേ ഇനി പാര്‍ട്ടിയെ നയിക്കാനാവുവെന്നും അണികള്‍ വിശ്വസിക്കുന്നു. ജയലളിതയെ അമ്മയെന്നും ശശികലയെ ചിന്നമ്മയെന്നുമാണ് അണികള്‍ വിളിച്ചിരുന്നത്.

ശശികലയെ തിരഞ്ഞെടുത്തത് വഴി പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാവാനുള്ള സാധ്യത കുറയ്ക്കാനും നിലവിലെ നേതൃത്വത്തിന് സാധിക്കും. ശശികലയെ ജനറല്‍സെക്രട്ടറിയാക്കുന്നത് ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ചുമതലയേറ്റിരുന്നെങ്കിലും ദിവസവും ശശികലയെ കണ്ട ശേഷമാണ് അദ്ദേഹം ഏത് കാര്യത്തിലും തീരുമാനമെടുത്തിരുന്നത്.

ഇതുവരെ നേതൃത്വത്തിലില്ലായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ആരൊക്കെ മല്‍സരിക്കണമെന്ന കാര്യം വരെ ശശികലയാണ് തീരുമാനിച്ചിരുന്നത്. ശശികല കൈമാറുന്ന പട്ടികയില്‍ ജയലളിത ഭേദഗതി വരുത്താറുമില്ല. ജയലളിതക്ക് ശേഷം മുഖ്യമന്ത്രി പദവി കൈാമറിയത് അവരുടെ വിശ്വസ്തനായിരുന്ന ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിനായിരുന്നു. ജയലളിതയുമായും ശശികലയുമായും അടുത്ത ബന്ധമാണ് പനീര്‍ശെല്‍വത്തിന്.

പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുമെന്ന് ചില റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം വിനയത്തോടെ അത് നിരസിക്കുകയായിരുന്നുവെന്നാണ് വിവരം. ശശികല പാര്‍ട്ടി അധ്യക്ഷയാവുന്നത് പനീര്‍ശെല്‍വത്തിനും ഗുണമാണ്. ഇനി പാര്‍ട്ടി കാര്യങ്ങളില്‍ എന്ത് തീരുമാനമെടുക്കുമ്പോഴും അദ്ദേഹത്തിന്റെ നിലപാടിന് പ്രാധാന്യമുണ്ടാവും. പാര്‍ട്ടി അധ്യക്ഷത വഹിക്കുന്ന വ്യക്തി തന്നെയാണ് ഇതുവരെ മുഖ്യമന്ത്രിയായിരുന്നത്. അത് ലംഘിച്ചത് പനീര്‍ശെല്‍വത്തിന്റെ കാര്യത്തില്‍ മാത്രമാണ്.

തഞ്ചാവൂരിനടുത്തുള്ള മണ്ണാര്‍ഗുഡിയില്‍നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള തിരുത്തുറൈപൂണ്ടിയിലാണ് ശശികല ജനിച്ചത്. തേവര്‍ സമുദായ അംഗമായ അവരുടെ കുടുംബംഗങ്ങളെല്ലാം മണ്ണാര്‍ഗുഡിയിലാണ്. മണ്ണാര്‍ഗുഡി മാഫിയ എന്നാണ് ശശികലയുടെ കുടുംബത്തെ അറിയപ്പെട്ടിരുന്നത്. ശശികലയുടെ ബന്ധുക്കള്‍ക്ക് അണ്ണാഡിഎംകെയിലും ഭരണത്തിലും ശക്തമായ സ്വാധീനമുണ്ട്. ഡിഎംകെ അനുഭാവി നടരാജനെ വിവാഹം കഴിച്ചതോടെയാണവര്‍ ചെന്നൈയിലെത്തിയത്. പിന്നീടാണ് ജയലളിതയെ പരിചയപ്പെട്ടതും അവരുടെ തോഴിയായതും.












Click it and Unblock the Notifications