'ഇന്ത്യ 1962 നേക്കാളും നാണം കെടും' അപമാനിച്ച് ചൈനീസ് മാധ്യമങ്ങള്‍; ആയുധമാക്കി മോദിയുടെ പരാമര്‍ശവും
ദില്ലി: ഗല്‍വാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയേക്കാളേറെ നഷ്ടം സംഭവിച്ചത് ചൈനയ്ക്ക് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചൈന ചെയ്ത കാര്യങ്ങളെ പിന്തുണയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നും രംഗത്ത് എത്തിയിട്ടും ഇല്ല. എന്നിരുന്നാലും ഇന്ത്യയെ അധിക്ഷേപിക്കാനാണ് ചൈനീസ് മാധ്യമങ്ങളുടെ ശ്രമം.
ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങളും അവര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പത്രമായ ഗ്ലോബല്‍ ടൈംസ് തന്നെ ആണ് ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്. പുതിയ സംഘര്‍ഷത്തിന് വഴിവച്ചാല്‍ അത് ഇന്ത്യയ്ക്ക് 1962 നേക്കാള്‍ നാണക്കേടാകും എന്നാണ് അധിക്ഷേപം. വിശദാംശങ്ങളിലേക്ക്...
ഗ്ലോബല്‍ ടൈംസ്
ഇന്ത്യയ്ക്ക് അറിയാം, ചൈനയുമായി ഒരു യുദ്ധത്തിന് അവര്‍ക്ക് സാധ്യമല്ലെന്ന് ( India knows 'it can't have a war with China') എന്ന തലക്കെട്ടില്‍ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യാങ് ഷെങ്, ലിയു സുവാന്‍സന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജൂണ്‍ 21 ന് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇന്ത്യ തണുക്കണമെന്ന്
ഗല്‍വാന്‍ താഴ് വഴരയിലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ദേശസ്‌നേഹം ഇത്തിരി തണുപ്പിക്കുന്നതാണ് നല്ലത് എന്നാണ് ചൈനീസ് നിരീക്ഷകരും ഇന്ത്യയില്‍ നിന്ന് തന്നെയുള്ള വിവേകപൂര്‍വ്വമായി നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
ഇന്ത്യ നാണം കെടുമെന്ന്
ചൈന വിരുദ്ധ വികാരം നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ ഇന്ത്യ 1962 നേക്കാള്‍ കൂടുതല്‍ അപമാനിതരാകും എന്നാണ് റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നത്. ഏറ്റവും വലിയ അയല്‍ക്കാരുമായി ഒരു സൈനിക തര്‍ക്കം ഇന്ത്യയ്ക്ക് ഗുണമാവില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Recommended Video
മോദിയുടെ വാക്കുകള്‍
സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളും ഈ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. സൈന്യത്തിന് യുക്തമായ നടപടി സ്വീകരിക്കാം എന്ന് പറയുമ്പോഴും 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ നരേന്ദ്ര മോദി നിസ്സാരവത്കരിക്കുകയാണെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 70 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഈ റിപ്പോര്‍ട്ടില്‍ അവര്‍ തന്നെ പറയുന്നത്.
മോദി ശ്രമിക്കുന്നത്
കടുത്ത ദേശീയവാദികളോടും കടുംപിടുത്തക്കാരോടും ശക്തമായ ഭാഷയില്‍ തന്നെയാണ് നരേന്ദ്ര മോദി പ്രതികരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ചൈനയുമായി സംഘര്‍ഷം തുടര്‍ന്ന് പോകാന്‍ സാധ്യമല്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വിഷയം തണുപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ് എന്ന് ചൈനീസ് നിരീക്ഷകരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ തന്ത്രമെന്ന്
സേനയ്ക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാം എന്നാം ഇന്ത്യയുടെ തീരുമാനത്തേയും ഇവര്‍ പരിഹസിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ ജനതയെ തൃപ്തിപ്പെടുത്താനും സൈന്യത്തെ ഉത്തേജിപ്പിക്കാനും മാത്രമാണെന്നാണ് ബീജിങ്ങില്‍ നിന്നുള്ള സൈനിക വിദഗ്ധനായ വീഡോങ്‌സുവിനെ ഉദ്ധരിച്ച് പത്ര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യ എന്തിനും തയ്യാര്‍
തങ്ങളുടെ പരമാധികാരത്തില്‍ കൈ കടത്താന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടും എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ സൈന്യത്തിന് എല്ലാ അധികാരവും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനകള്‍ സുസജ്ജമാണെന്ന് സേനാ മേധാവികള്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.
ചൈനയുടെ നീക്കങ്ങള്‍
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ചര്‍ച്ചകളിലൂടെ പരിഹരിക്കാം എന്ന ശുഭ പ്രതീക്ഷയില്‍ ആണ് ഇന്ത്യ. അതിനിടെ ചൈന നടത്തുന്ന നീക്കങ്ങള്‍ സംശയാസ്പദമാണ്. അതിര്‍ത്തിയിലെ സൈനിക താവളങ്ങളില്‍ ചൈന കൂടുതല്‍ സേനാ-ആയുധ വിന്യാസം നടത്തുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇന്ത്യയും സജ്ജമായിത്തന്നെയാണ് ഇരിക്കുന്നത്.
സാമ്പത്തിക തിരിച്ചടി
ഇതിനിടെ ചൈനയ്ക്ക് സാമ്പത്തികമായി തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. 5000 കോടി രൂപയുടെ കരാര്‍ ആണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. റെയില്‍വേയും ചൈനയുമായി ഇടപാടുകള്‍ റദ്ദാക്കിയിരുന്നു. രാജ്യവ്യാപകമായി ചൈനീസ് ഉത്പനങ്ങളുടെ ബഹിഷ്‌കരണവും നടന്നുവരികയാണ്.
ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 5000 കോടി തുലാസില്‍, ഇന്ത്യ പണി തുടങ്ങിയതേയുള്ളൂ...
'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും