ദില്ലി കോർപറേഷനിൽ അർധരാത്രിയിലും ഏറ്റുമുട്ടി കൗൺസിലർമാർ; ബിജെപി നേതാക്കൾ ആക്രമിച്ചെന്ന് മേയർ
മേയർ തിരഞ്ഞെടുപ്പിൽ മേയർ ഡെപ്യൂട്ടി മേയർ പദവികളിൽ ആം ആദ്മി വിജയിക്കുകയായിരുന്നു

ദില്ലി: സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി ദില്ലി കോർപറേഷനിൽ അർധരാത്രിയിലും സംഘർഷം. കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടുന്നതിനിടിയിൽ ബാലറ്റ് പെട്ടികളും വലിച്ചെറിഞ്ഞു. ഏകദേശം എട്ട് തവണയോളം നടപടികൾ തടസപ്പെട്ടു. സംഘർഷത്തിനിടയിൽ ബിജെപി കൗൺസിലർ തന്നെ ആക്രമിച്ചതായി മേയർ ഷെല്ലി ഒബ്റോയ് ആരോപിച്ചു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമാണ് ശ്രമിച്ചതെന്നുമാണ് ബി ജെ പി നേതാക്കൾ പ്രതികരിച്ചത്.
'സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിനിടെയാണ് ബിജെപി കൗൺസിലർമാർ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. ബി ജെ പിയുടെ ഗുണ്ടായിസത്തിന്റെ വ്യാപ്തിയാണ് ഇത് വ്യക്തമാക്കുന്നത്. അവർ വനിതാ മേയറെ ആണ് ആക്രമിച്ചത്', ഷെല്ലി ഒബ്റോയ് ട്വീറ്റ് ചെയ്തു. അതേസമയം തങ്ങൾ ചർച്ച ചെയ്യാനാണ് പോയതെന്നും അവർ തങ്ങളെ കേട്ടാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകുകയുള്ളൂവെന്നുമായിരുന്നു ബി ജെ പി നേതാവ് ശിഖ റായ് പ്രതികരിച്ചത്.
അതേസമയം ആക്രമണ സംഭവങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഞെട്ടൽ രേഖപ്പെടുത്തി. തീർത്തും ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്ത നടപടിയുമാണ് ബി ജെ പിയിൽ നിന്ന് ഉണ്ടായതെന്നായിരുന്നു കെജരിവാൾ പ്രതികരിച്ചത്. അതേസമയം ബി ജെ പി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആം ആദ്മി നേതാക്കൾ പ്രതികരിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോണ്‍ കൈവശം കരുതിയെന്ന ബി ജെ പിയുടെ ആരോപണമാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് നിർത്തിവെയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് ഇന്ന് തന്നെ പൂർത്തിയാക്കണമെന്ന തീരുമാനത്തിൽ മേയർ ഉറച്ച് നിൽക്കുകയായിരുന്നു.
സെൽഫോണുകൾ കൈവശം വച്ചുകൊണ്ട് ഏത് രഹസ്യ വോട്ടെടുപ്പാണ് നടത്തുന്നത്? നിങ്ങൾ തോൽക്കുമെന്ന് നിങ്ങൾക്കറിയാം, വോട്ടിംഗിന്റെ ഫോട്ടോകൾ നിങ്ങളുടെ ഹൈക്കമാൻഡിന് അയയ്ക്കാനാണ് നിങ്ങൾ ഇത് ചെയ്യുന്നത്. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്', ബി ജെ പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ മേയർ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. മേയർ തിരഞ്ഞെടുപ്പിൽ മേയർ ഡെപ്യൂട്ടി മേയർ പദവികളിൽ ആം ആദ്മി വിജയിക്കുകയായിരുന്നു. ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടിനാണ് ഷെല്ലി ഒബ്റോയ് തോൽപ്പിച്ചത്.ഷെല്ലി ഒബ്റോയ്ക്ക് 150 വോട്ടും രേഖ ഗുപ്തയ്ക്ക് 116 വോട്ടുമാണ് ലഭിച്ചത്.ഡപ്യൂട്ടി മേയറായി ആം ആദ്മി പാർട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാൽ തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications