'സിദ്ധരാമയ്യ മുഖ്യമന്ത്രി ആകണം'; വീണ്ടും പുകഞ്ഞ് കർണാടക കോൺഗ്രസ്..'നേതാക്കൾ വായടക്കണമെന്ന് ഡികെ
ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സിദ്ധരാമയ്യ-ഡി കെ ശിവകുമാർ പക്ഷങ്ങൾ തമ്മിലുള്ള തർക്കം മുറുകുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാന്‍ തയ്യാറാണെന്ന സൂചന നല്‍കി കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ കർണാടകത്തിലെ ജനങ്ങൾ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന എം എൽ എയുടെ പരാമർശമാണ് പാർട്ടിയിൽ പുകച്ചിലിന് വഴിവെച്ചിരിക്കുന്നത്. എം എൽ എ സമീർ അഹമ്മദ് ഖാൻ ആണ് സിദ്ധരമായ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന ഡികെയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു സമീർ അഹമ്മദ് ഖാന്റെ പ്രതികരണം.അതേസമയം എംഎൽഎയുടെ പരാമർശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് നേതാക്കൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കരുതെന്നും പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള കൂട്ടായ ശ്രമം നടത്തണമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു. ആദ്യം കോൺഗ്രസിനെ അധികാരത്തിലെത്തിക്കുകയാണ് വേണ്ടത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കണം. സ്വന്തം സമുദായങ്ങളുടെ പിന്തുണ പാർട്ടിക്കാണെന്ന് ഉറപ്പാക്കണം, ഡി കെ ശിവകുമാർ പറഞ്ഞു.

ഒരു നേതാവെന്ന നിലയിൽ നിങ്ങൾക്ക് പാർട്ടിയോട് താൽപ്പര്യമുണ്ടെങ്കിൽ വ്യക്തികളെ ആരാധിക്കുന്നത് നിർത്തി ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.കർണാടകയിലെ 224 എംഎൽഎമാരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും ഡികെ പരിഹസിച്ചു. അതേസമയം ഡികെയുടെ പ്രതികരണത്തിന് മറുപടിയുമായി എംഎൽഎ സമീർ അഹമ്മദും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ച ഇപ്പോൾ തുടങ്ങിവെച്ചത് ഡികെയാണെന്ന് സമീപ്‍ പറഞ്ഞു.

ആരാണ് ചർച്ച ആരംഭിച്ചത്? വൊക്കാലിഗ സമുദായത്തിന്റെ പരിപാടിയിൽ തനിക്ക് ഒരു അവസരം നൽകണമെന്ന് അദ്ദേഹം തന്റെ സമുദായത്തിലെ ആളുകളോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഞങ്ങൾ പ്രതികരിച്ചത്. അതുവരെ ആരും വിഷയം ഉന്നയിച്ചിരുന്നില്ല, എം എൽ എ പറഞ്ഞു. മുസ്ലീം നേതാക്കൾ സിദ്ധരാമയ്യയെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും സമീർ പറഞ്ഞു. അതേസമയം അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് തീരുമാനം കൈക്കൊള്ളുക. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാവർക്കും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം കാണുമായിരിക്കും. എന്നാൽ എല്ലാ സമുദായങ്ങളേയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന നേതാക്കൾക്ക് മാത്രമേ ആ പദവിയിലെത്താൻ സാധിക്കുകയൂള്ളൂവെന്നും സമീർ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം തീരുമാനിക്കുക ദേശീയ നേതൃത്വത്തമാണെന്ന് മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് ഞാനും നിങ്ങളുമല്ല. അത് പാർട്ടി ഹൈക്കമാൻഡിന്റെ അധികാരമാണ്. ആദ്യം, പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കണം. അതിനായി പാർട്ടിയെ ശക്തിപ്പെടുത്തണം, അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ധമയ്യയുടെ 75-ാം ജന്മദിനം പ്രമാണിച്ച് ആഗസ്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ. ഖ്യമന്ത്രിയായിരുന്ന കാലത്തെ സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി സപ്തംബർ മൂന്ന് ഒരു മാസത്തോളം നീളുന്ന പിറന്നാൾ ആഘോഷ പരിപാടികൾക്കാണ് ഖാൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിശ്വസ്തരായ നേതാക്കൾ പദ്ധതിയിട്ടിരിക്കുന്നത്. സിദ്ധരാമയ്യയുടെ ശക്തി പ്രകടനമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് നേതാക്കൾ കരുതുന്നത്.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications