മുല്ലപ്പെരിയാർ തുറക്കും മുൻപ് മുന്നറിയിപ്പ് തരണം, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നതില്‍ മുഖ്യമന്ത്രി തമിഴ്‌നാടിനെ ആശങ്ക അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് കാരണം പെരിയാറിന്റെ തീരത്തുളള വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ഡാം തുറക്കരുതെന്ന് കേരളം നേരത്തെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. ഷട്ടറുകള്‍ തുറക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കത്ത് അയച്ചു. ഡാം സൈറ്റിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകൾ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ തമിഴ്നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സര്‍ക്കാരിന്‍റെ അഭിപ്രായം. 2021 നവംബര്‍ 30ന് വണ്ടിപെരിയാര്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയര്‍ന്ന ജല നിരപ്പും ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 5700 ക്യൂസെക്സ് എന്ന തോതില്‍ ഷട്ടള്‍ തുറന്നതാണ് ജല നിരപ്പ് ഉയരാന്‍ കാരണമായത്. പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണ്.
അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തെ അതിജീവിച്ച തമിഴ്നാട് സര്‍ക്കാരിനും ജനങ്ങള്‍ക്കും കേരളത്തിൻ്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തര ഫലങ്ങള്‍ ചര്‍ച്ചചെയ്യുകയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യാൻ തമിഴ്നാടും കേരളവും ഒരുമിച്ച് പരിശ്രമിക്കേണ്ടതാണ്. അതിനാവശ്യമായ മുൻകൈ എടുക്കാൻ കേരളം ശ്രമിക്കും''.
Recommended Video
മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് സാഹചര്യം വിലയിരുത്തുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തിയിരുന്നു. രാത്രിയില്‍ ജലം തുറന്നു വിടുന്നതിനെ തുടര്‍ന്ന് അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്രമീകരണം പൂര്‍ത്തിയാക്കി. ദ്രുതകര്‍മ്മ സേന, ജീവനക്കാരുടെ സംഘം എന്നിവ മുഖേന ജനങ്ങള്‍ക്ക് സന്ദേശം നല്‍കും. സ്ഥിരം അനൗണ്‍സ്‌മെന്റിനുള്ള സംവിധാനം ഒരുക്കാനും പ്രദേശത്ത് വെളിച്ചം ഉറപ്പാക്കാനും എസ്റ്റേറ്റ് റോഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കി പകല്‍ മാത്രമേ വെള്ളം തുറന്നു വിടൂ എന്ന് ഉറപ്പുവരുത്തുവാന്‍ മുഖ്യമന്ത്രി തലത്തില്‍ ഇടപെടല്‍ നടത്താനും യോഗം തീരുമാനിച്ചുവെന്ന് മന്ത്രി അറിയിച്ചു.