സുമലതയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊച്ചി കോൺഗ്രസ്-ജെഡിഎസ് പോര്; അവസരം മുതലാക്കാൻ ബിജെപി, പിന്തുണ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ ഭിന്നത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കും നീളുന്നു. രാഷ്ട്രീയ പ്രവേശനത്തിന് താൽപര്യമുണ്ടെന്ന സുമതലയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ്- ജെഡിഎസ് സഖ്യം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ലോക്ശഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം സഖ്യത്തിന് കീറാമുട്ടിയായിരിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുമലത യോഗ്യയാണെന്നാണ് കോൺഗ്രസ് പക്ഷം. മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്ന് മാത്രമായിരിക്കുമെന്നാണ് സുമതല വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ജനതാദളിന്റെ ശക്തി കേന്ദ്രമാണ് മാണ്ഡ്യയെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആവർത്തിച്ച് ഓർമിപ്പിക്കുന്നുമുണ്ട്. ഇതിനിടയിൽ സുമലതയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ബിജെപി എത്തിയത് ഇരു കക്ഷികളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ:
മത്സരിച്ചാൽ മാണ്ഡ്യയിൽ നിന്ന്
നടി സുമലത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സുമലത തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകിയ താരം താൻ മത്സരത്തിനിറങ്ങുകയാണെങ്കിൽ അത് മാണ്ഡ്യയിൽ നിന്ന് തന്നെയാകുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
അംബരീഷിന്റെ മണ്ഡലം
മൂന്ന് തവണ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിപ്പിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അംബരീഷിന്റെ ഭാര്യ എന്നതിലുപരി ജനപ്രിയ നായിക കൂടിയാണ് സുമലത. മണ്ഡലത്തിലെ പരിചിതമായ മുഖമായ സുമലതയെ മത്സരരംഗത്തിറങ്ങിയാൽ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാക്കൾ.
അർഹതയുണ്ട്
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുമലതയ്ക്ക് യോഗ്യതയുണ്ടെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു വ്യക്തമാക്കിയത്. 1980ന് ശേഷം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ എംപിയായത് കോൺഗ്രസ് നേതാവായ അംബരീഷ് ആയിരുന്നു. കഴിഞ്ഞ ദിവസം സുമലതയുടെ വീടിന് മുമ്പിൽ തടിച്ചുകൂടിയ ആരാധകർ അവർ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെ മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്ന് മാത്രമാകുമെന്ന് സുമലത വ്യക്തമാക്കുകയായിരുന്നു.
ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ്
ജെഡിഎസിന്റെ സിറ്റിംഗ് സീറ്റാണ് മാണ്ഡ്യ. സുമലത ജെഡിഎസ് അംഗമല്ലെന്നും അവർ മത്സരിക്കണമോയെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. മാണ്ഡ്യ ജതതാദളിന്റെ ശക്തി കേന്ദ്രമാണെന്ന് ആവർത്തിക്കുന്നതിലൂടെ സീറ്റ് വിട്ടുനൽകാൽ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയാണ് കുമാരസ്വാമി.
കീറാമുട്ടിയായി സീറ്റ് വിഭജനം
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് കീറാമുട്ടിയായിരിക്കുകയാണ്. 28 ലോക്സഭാ സീറ്റുകളിൽ 12 എണ്ണം വേണമെന്ന ജെഡിഎസിന്റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. 2014ൽ രണ്ട് സീറ്റിൽ മാത്രമാണ് ജെഡിഎസിന് വിജയിക്കാനായത്. മാണ്ഡ്യ മണ്ഡലം വിട്ടു നൽകാൻ തയാറല്ല, വാശി പിടിച്ചാൽ ത്രികോണ മത്സരത്തിന് ഒരുങ്ങിക്കോളു എന്നാണ് ജെഡിഎസ് കോൺഗ്രസിന് നൽകുന്ന മുന്നറിയിപ്പ്.
പ്രതീക്ഷയിൽ ബിജെപി
ജെഡിഎസ്- കോൺഗ്രസ് സഖ്യം താനെ തകരുമെന്ന പ്രതീക്ഷയിലാണ് ബിജെപി, സഖ്യത്തിനുള്ളിലെ ഭിന്നതകളും സീറ്റ് വിഭജനവുമൊക്കെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനിടെയാണ് സുമലത മത്സരിച്ചാൽ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. ജെഡിഎസിന്റെ വാശിക്ക് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കിയാൽ, ബിജെപി ടിക്കറ്റിൽ സുമലത മത്സരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.