'പ്രഹസനം നിർത്തൂ, യാഥാർത്ഥ്യത്തിലേക്ക് വരൂ'; ദീപം കത്തിക്കലിൽ മോദിയെ കുടഞ്ഞ് കോൺഗ്രസ്', രൂക്ഷവിമർശനം
ദില്ലി; പ്രധാനമന്ത്രിയുടെ ദീപം കത്തിക്കൽ ആഹ്വാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഏപ്രിൽ അഞ്ചിന് രാത്രി വീട്ട് വാതിൽക്കലോ ബാൽക്കണിയിലോ നിന്ന് 9 മിനിറ്റ് നേരം വിളക്ക് തെളിയിക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിച്ചപ്പോഴാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാൽ രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടാതെ വിളക്ക് കത്തിക്കാൻ പറഞ്ഞ മോദിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഷോ കാണിക്കാതെ ഇനിയെങ്കിലും യഥാർത്ഥ പ്രശ്നത്തിലേക്ക് വരൂവെന്ന് നേതാക്കൾ മോദിക്കെതിരെ ആഞ്ഞടിച്ചു. വിശദാംശങ്ങളിലേക്ക്

ആശങ്കകൾക്കിടെ
കൊവിഡ് പ്രതിസന്ധിയിൽ പകച്ച് നിൽക്കുകയാണ് രാജ്യം. ഇതുവരെ 53 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. രണ്ടായിരത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് ജനം. നിലവിൽ ഏപ്രിൽ 14 വരെയാണ് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്.

വിളക്ക് കത്തിക്കണമെന്ന്
ഇതിനിടെയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യാനെത്തിയത്. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പല നിർണായകമായ തിരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ ഏറെയും. എന്നാൽ അത്തരം ഒരു കാര്യങ്ങളും പ്രധാനമന്ത്രി പറഞ്ഞില്ല. പകരം ഏപ്രിൽ അഞ്ചിന് കുറച്ച് നേരത്തേക്ക് രാത്രി എല്ലാവരും ദീപം തെളിയിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

കൊറോണയെന്ന ഇരുട്ട്
കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ
ഏപ്രിൽ 5 ന് ഞായറാഴ്ച രാത്രി തനിക്ക് ജനങ്ങൾ തങ്ങളുടെ 9 മിനിറ്റ് നൽകണമെന്നായിരുന്നു മോദി ഇന്ന് ആവശ്യപ്പെട്ടത്. അഞ്ചാം തീയതി രാത്രി വീടിന്റെ വാതിൽപടിയ്ക്കലോ ബാൽക്കണിയിലോ നിന്ന് ചെറു വിളക്കുകൾ തെളിയിക്കണം. ഈ വെളിച്ചം രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും, എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ആഞ്ഞടിച്ച് കോൺഗ്രസ്
എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. യുക്തിയുടെ വെളിച്ചമാണ് തെളിയിക്കേണ്ടത് , അല്ലാതെ അന്ധവിശ്വാസത്തിന്റേതല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

ഒന്നും അറിയില്ല
കൊറോണയെ നേരിടാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ഒന്നും അറിയില്ല. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യേണ്ടതിനെ കുറിച്ചോ പാവങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും ധനസഹായം ഉറപ്പാക്കേണ്ടതിനെ കുറിച്ചോ മോദിയ്ക്ക് ഒന്നും അറിയില്ല, കപിൽ സിബൽ കുറ്റപ്പെടുത്തി.

ദയവ് ചെയ്ത് കേൾക്കൂ
നരേന്ദ്ര മോദി താങ്കളുടെ വാക്കുകൾ കേട്ട് ഏപ്രിൽ 5 ന് വിളക്ക് കൊളുക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ ദയവായി ഞങ്ങളെയും എപ്പിഡെമിയോളജിസ്റ്റുകളുടെയും സാമ്പത്തിക വിദഗ്ധരുടെയും ബുദ്ധിപരമായ ഉപദേശങ്ങൾ കേൾക്കൂ, മുതിർന്ന നേതാവും മുന് ധനമന്ത്രിയുമായി പി ചിദംബരം ട്വീറ്റ് ചെയ്തു.

വിളക്ക് കത്തിച്ചാൽ മതിയോ
നേരത്തേ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പാത്രം കൊട്ടണമെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ജനം ഏറ്റെടുത്തു. വേണ്ടത്ര നടപടികൾ കൈക്കൊള്ളാതെ വിളക്കുകൾ മാത്രം തെളിയിച്ചത് കൊണ്ട് നമ്മുക്ക് കൊറോണയ്ക്കെതിരെ പോരാടാൻ സാധിക്കുമോയെന്ന് കോൺഗ്രസ് വക്താവ് പ്രേം ചന്ദ്ര മിശ്ര പ്രതികരിച്ചു.
Recommended Video

ഇവന്റ് മാനേജ്മെന്റ് തന്ത്രം
രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്നാണ് എന്റെ അഭിപ്രായം. സംസ്ഥാനങ്ങൾക്ക് അവശ്യ വൈദ്യസഹായം നൽകുന്നതിനുപകരം സർക്കാർ അവ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പ്രധാനമന്ത്രി മോദിയുടെ സന്ദേശം ഒരു ഇവന്റ് മാനേജുമെന്റ് തന്ത്രം മാത്രമാണ്, മിശ്ര പറഞ്ഞു.
|
യാഥാർത്ഥ്യത്തിലേക്ക്
യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വരൂ മിസ്റ്റർ മോദി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്രയുടെ പ്രതികരണം. ലൈറ്റുകൾ ഓഫാക്കി ബാൽക്കണിയിൽ വരണമെന്നോ? ആദ്യം ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ ജനങ്ങൾക്ക് വേതനം ഉറപ്പാക്കൂ. വ്യാജ വാർത്തകൾ തടയുന്നതിന്റെ പേരിൽ യഥാർത്ഥ മാധ്യമ റിപ്പോർട്ടുകളെ മൂടിവെയ്ക്കാതിരിക്കൂവെന്നും മെഹുവ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications