സർപ്രൈസ് നീക്കം..ബിജെപിയെ അധികാരത്തിലേറ്റില്ല; കോൺഗ്രസുമായി സഖ്യത്തിന് ജെഡിഎസ്
മൈസൂരു; കർണാടകയിൽ സഖ്യസർക്കാർ താഴെ വീണതോടെ കോൺഗ്രസ്-ജെഡിഎസും വഴി പിരിഞ്ഞിരുന്നു. പരസ്പരം രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു ഇരുപാർട്ടി നേതാക്കളും സഖ്യം അവസാനിപ്പിച്ചത്. എന്നാൽ സഖ്യം പിരിഞ്ഞെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിക്ക് പൂട്ടിടാനുള്ള കൂട്ടുകെട്ട് തുടരുകയാണ് ഇരുപാർട്ടികളും. ഏറ്റവും ഒടുവിലായി മൈസൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിനാണ് ഇരുപാർട്ടികളും കൈകൊടുക്കാൻ ഒരുങ്ങുന്നത്. പുതിയ വിവരങ്ങളിലേക്ക്

മേയർ തിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് മൈസൂർ കോർപറേഷൻ പിടിക്കാമെന്ന് പ്രതീക്ഷ പുലർത്തിയ ബിജെപിയുടെ മോഹം അസ്ഥാനത്താക്കി കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മേയർ സ്ഥാനത്തേക്ക് ജെഡിഎസും കോൺഗ്രസും വിജയിച്ച് കയറിയത്. 2018 ൽ ഉണ്ടാക്കിയ സഖ്യ വ്യവസ്ഥ കോൺഗ്രസും ജെഡിഎസും പാലിച്ചതോടെ ജെഡിഎസ് കോർപറേറ്ററായ രുക്മിണി മാദേഗൗഡ പുതിയ മൈസൂർ മേയറായി ചുമതലയേറ്റു. കോൺഗ്രസിലെ അനർവർ ബെയ്ഗ് ഡെപ്യൂട്ടി മേയറും ആയി.

അസാധുവായി
എന്നാൽ രുക്മിണി മാദേഗൗഡയുടെ കോർപ്പറേറ്റർ സ്ഥാനംഹൈക്കോടതി അസാധുവാക്കപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ വീണ്ടും മേയർ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. സ്വത്തുമായി ബന്ധപ്പെട്ട തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന ഹർജിയിലായിരുന്നു കോടതി വിധി.

മേയർ പദവി
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രുക്മിണി മാദേഗൗഡ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നാലെ കോർപറേഷൻ കമ്മീഷണർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഇക്കുറി മേയർ സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് കോൺഗ്രസ്.

കൈകോർത്തത്
2018 ൽ കോർപറേഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല 65 അംഗ കോർപ്പറേഷനിൽ ബിജെ.പി (22), കോൺഗ്രസ് (19), ജെഡിഎസ് (18), സ്വതന്ത്രർ (അഞ്ച്), ബിഎസ്പി. (ഒന്ന്) എന്നിങ്ങനെയായിരുന്നു സീറ്റ് നില. തുടർന്ന് ബിജെപി അധികാരത്തിലെത്തുന്നതിന് തടയിടാൻ കോൺഗ്രസും ജെഡിഎസും കൈകോർത്തു.

ധാരണ പ്രകാരം
പദവികൾ തുല്യമായി പങ്കിടാമെന്ന ധാരണയിലായിരുന്നു സഖ്യം. ആദ്യ വർഷം കോൺഗ്രസും രണ്ടാം വർഷം ജെഡിഎസും മേയർ പദവി പങ്കിട്ടു. എന്നാൽ ഫെബ്രുവരിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ സഖ്യത്തിലെ വ്യവസ്ഥ മറികടന്ന് ജെഡിഎസ് മേയർ സ്ഥാനം ആവശ്യപ്പെടുകയായിരുന്നു. ആരുമായും സഖ്യത്തിലെത്തിയാലും തങ്ങൾക്ക് മേയർ പദവി എന്ന നിലപാടായിരുന്നു ജെഡിഎസ് സ്വീകരിച്ചിരുന്നത്.

അംഗീകരിച്ചു
വിട്ടുവീഴ്ച ചെയ്തില്ലേങ്കിൽ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിൽ എത്തുമോയെന്ന ആശങ്കയിൽ ജെഡിഎസിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ മേയർ സ്ഥാനം കോൺഗ്രസിന് തന്നെ നൽകാനാണ് ജെഡിഎസ് തിരുമാനമെന്നാണ് സൂചന.

ഉപാധി ഇങ്ങനെ
മേയർ സ്ഥാനത്തിനായി ഞങ്ങൾ വാശിപിടിക്കില്ല. ഇക്കുറി കോൺഗ്രസിന് പദവി വേണമെങ്കിൽ അവർക്ക് ആവശ്യപ്പെടാം. എന്നാൽ ഇനി വരുന്ന രണ്ട് ടേം തങ്ങൾക്ക് മേയർ പദം നൽകേണ്ടി വരുമെന്ന് മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എസ്ആർ മഹേഷ് പറഞ്ഞു.

ചർച്ച വേണം
ഇതിനോടകം തന്നെ തങ്ങളുടെ ആവശ്യം ജെഡിഎസ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സഖ്യം ധാരണയിലെത്തണമെങ്കിൽ മുൻ മുഖ്യമന്ത്രി കൂടിയായി സിദ്ധരാമയ്യ ജെഡിഎസ് നേതാവും മുൻ മുഖ്യനുമായ എച്ച്ഡി കുമാരസ്വാമി, എച്ച്ഡി ദേവഗൗഡ എന്നീ നേതാക്കളുമായി ധാരണ ഉണ്ടാക്കണമെന്നും മഹേഷ് വ്യക്തമാക്കി.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല
അതേസമയം ഇത്തവണ ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷക്കുന്നതെന്ന് കോൺഗ്രസ് നേതാവും മൈസൂരു കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ആർ മൂർത്തി പ്രതികരിച്ചു. ജെഡിഎസ് പിന്തുണയോട് കൂടി മേയർ സ്ഥാനം തങ്ങൾ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

നാടകീയ നീക്കങ്ങൾ
അതിനിടെ തങ്ങളും സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജെഡിഎസ് മുന്നോട്ട് വെച്ച ഉപാധി കോൺഗ്രസ് അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിന് കോൺഗ്രസ് തയ്യാറായില്ലേങ്കിൽ ഫെബ്രുവരിയിലേതിന് സമാനമായ നാടകീയ നീക്കങ്ങൾക്ക് മൈസൂരു രാഷ്ട്രീയം വീണ്ടും വേദിയായേക്കും.അന്ന് തിരഞ്ഞെടുപ്പ് തലേന്നാൾ ജെഡിഎസും ബിജെപിയും സഖ്യത്തിന് മാരത്തോൺ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

സമ്മർദ്ദ തന്ത്രം
അതിനിടെ ഇത്തവണയും ജെഡിഎസ് നേതാക്കൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജെഡിഎസ് തങ്ങളെ സമീപിക്കുന്നതെന്നാണ് വാർത്തകളോട് ബിജെപി നേതാക്കൾ പ്രതികരിച്ചത്.












Click it and Unblock the Notifications