ഗുജറാത്ത് പിടിക്കണം; സകല തന്ത്രങ്ങളും പുറത്തെടുത്ത് കോൺഗ്രസ്, രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന പദവി
ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി കോൺഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ സ്ഥാനാർത്ഥി നിർണയ സമിതി ചെയർമാനായാണ് ചെന്നിത്തലയെ നിയോഗിച്ചത്. ചെന്നിത്തലയെ കൂടാതെ അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷൻ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
ഏറെ കാലം ദേശീയ തലത്തിൽ പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് ചെന്നിത്തല. പല ഘട്ടങ്ങളിലായി അദ്ദേഹം 20 ഓളം സംസ്ഥാനങ്ങളപടെ ചുമതല വഹിച്ചിട്ടുണ്ട്. നേരത്തേ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ പിന്നാലെ അദ്ദേഹത്തിന് പഞ്ചാബിന്റെ ചുമതല നേതൃത്വം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുജറാത്തിന്റെ ചുമതലയും ലഭിച്ചിരിക്കുന്നത്. നേരത്തേ എ ഐ സി സി സെക്രട്ടറിയായിരിക്കേയും ചെന്നിത്തല ഗുജറാത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

കോൺഗ്രസ് വലിയ പ്രതീക്ഷയാണ് ഇത്തവണ ഗുജറാത്തിൽ പുലർത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ സംസ്ഥാനത്ത് നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചാൽ ഇക്കുറി ബി ജെ പി കോട്ട പൊളിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അതീവ ശ്രദ്ധ ചെലുത്താനാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി. സ്ഥാനാർത്ഥി നിർണയത്തിൽ സുപ്രധാന തീരുമാനങ്ങളാകും കമ്മിറ്റി കൈക്കൊള്ളുക.

അതിനിടെ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ വേഗം കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസിന്റേയും ബി ജെ പിയുടേയും നേതാക്കൾ സംസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നിരുന്നു. പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു യോഗം.സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് യോഗം. എ ഐ സി സി ജനറൽ സെക്രട്ടറി കെ എസി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന ഭരണം ഇത്തവണ കോൺഗ്രസിന്റെ കൈകളിലാകുമെന്ന് യോഗത്തിന് ശേഷം അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

കഴിഞ്ഞ 27 വർഷമായി കോൺഗ്രസ് ഭരണത്തിന് പുറത്തായിരിക്കാം. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളാണ് കോൺഗ്രസ് അഭിസംബോധന ചെയ്യുന്നത്,ഗെഹ്ലോട്ട് പറഞ്ഞു. ആം ആദ്മിക്കെതിരേയും ഗെഹ്ലോട്ട് വിമർശനം ഉയർത്തി. പേര് പറയാതെയായിരുന്നു വിമർശനം' മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും ചിത്രങ്ങൾ തങ്ങളുടെ ഓഫീസുകളിൽ നിന്നും നീക്കം ചെയ്തവരാണവർ. ഈ അവസരവാദ രാഷ്ട്രീയ പാർട്ടിയുടെ വഞ്ചനാപരമായ വാഗ്ദാനങ്ങൾക്ക് ഗുജറാത്തിലെ ജനങ്ങൾ ചെവികൊടുക്കില്ല, ഗെഹ്ലോട്ട് പറഞ്ഞു.

ദില്ലിക്ക് പുറത്ത് പഞ്ചാബിന് പുറമെ ഗുജറാത്തിലും അക്കൗണ്ട് തുറക്കാനുളള തയ്യാറെടുപ്പിലാണ് ആം ആദ്മി പാർട്ടി. 182 സീറ്റിലും തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആം ആദ്മി പ്രഖ്യാപിച്ച് കഴിഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങളാണ് ആം ആദ്മി നടത്തുന്നത്. ദില്ലിയിലേത് പോലെ പല സൗജന്യ പദ്ധതികളും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാനം സന്ദർശിക്കുകയും വലിയ പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. നഗര-ഗ്രാമ പ്രദേശങ്ങളിൽ ആം ആദ്മിയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ആം ആദ്മിയുടെ കടന്ന് വരവ് ബി ജെ പിയേയും വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. പതിവിൽ നിന്ന് വിപരീതമായി ശക്തമായ തയ്യാറെടുപ്പുകളാണ് ബി ജെ പി നടത്തുന്നത്. കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ നേതൃത്വത്തിൽ പാർട്ടി പ്രത്യേക യോഗം ചേർന്നിരുന്നു. വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായി നേതാക്കൾ അറിയിച്ചു.












Click it and Unblock the Notifications