മേഘാലയയില്‍ ബിജെപിയുട രാഷ്ട്രീയ കുതിരക്കച്ചവടത്തെ തകിടം മറിക്കാൻ പോകുന്ന 27കാരി.. ആരാണ് മിയാനി ഷിര
ഷില്ലോങ്: അച്ഛനൊഴിഞ്ഞ സീറ്റില്‍ ആധിപത്യം ഉറപ്പിച്ച് മകള്‍. മേഘലയയിലെ അമ്പാട്ടി സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അച്ഛന്‍ മുകുള്‍ സാങ്മ ഒഴിഞ്ഞ സീറ്റില്‍ മകള്‍ മിയാനി ഡി ഷിര തകര്‍പ്പന്‍ വിജയം നേടിയത്. അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയ നാഷണല്‍ പീപിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു ഈ 27 കാരിയുടെ മിന്നുന്ന പ്രകടനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മയായിരുന്നു അമ്പാട്ടിയില്‍ വിജയിച്ചത്. ഇതുകൂടാതെ അദ്ദേഹം സോങ്‌സാക്ക് മണ്ഡലത്തിലും വിജയിച്ചു. പിന്നീട് അമ്പാട്ടിയിലെ എംഎല്‍എ പദവി രാജിവച്ചു. ഇതേ തുടര്‍ന്നാണ് മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍പിപിയുടെ ക്ലെമന്റ് ജി മോമിന്‍, സ്വതന്ത്രന്‍ സുബന്‍കര്‍ കോക് എന്നിവരാണ് ഷിരയെ കൂടാതെ മത്സരരംഗത്തുണ്ടായിരുന്നത്. അവസാന നിമിഷം വരെ എന്‍പിപിയുടെ മോമിനായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ അവസാന റൗണ്ടില്‍ കോണ്‍ഗ്രസ് കുതിക്കുകയായിരുന്നു. 3191 വോട്ടുകള്‍ക്കാണ് മോമിനെ ഷിര പരാജയപ്പെടുത്തിയത്. ഷില്ലോങ്ങിലെ പൈന്‍ മൗണ്ട് സ്കൂളില്‍ നിന്നും പ്രാഥാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷിര ദില്ലിയിലെ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്നാണ് ബിരുദം നേടിയത്.
ഷിരയുടെ വിജയത്തോടെ കോണ്‍ഗ്രസ് മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. നേരത്തേ വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും മുൻ ലോക്സഭാ സ്പീക്കർ പിഎ സാങ്മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ് പാർട്ടിയും നാല് പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഭരണത്തില്‍ ഏറുകയായിരുന്നു. എൻപിപി, യുഡിപി, എച്ച്എസ്പിഡിപി എന്നീ പാർട്ടികളുമായി ചേർന്നാണ് രണ്ട് സീറ്റുകള്‍ മാത്രം ജയിച്ച ബിജെപി ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കിയത്. കര്‍ണാടകയിലെ ഉദാഹരണം മുന്നിലുള്ള സ്ഥിതിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന വാദമുന്നയിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ട് നിയമസഭാ ണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇതിനകം ജയിച്ചു. അമ്പാട്ടിക്ക് പുറമെ കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാം സ്ഥാനത്തുമെത്തി.