ചന്നിയും മന്നും മാത്രം, പഞ്ചാബില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ, രണ്ട് കക്ഷികള്‍ക്ക് മാത്രം നേട്ടം
ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കോണ്‍ഗ്രസിന് ജയം എളുപ്പമാകില്ലെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പക്ഷേ പോരാട്ടം രണ്ട് കക്ഷികള്‍ തമ്മിലാക്കി മാറ്റാന്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സാധിച്ചുവെന്നാണ് സൂചന. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്ന് ജനങ്ങളുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തം.
2017ല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ കാര്യങ്ങള്‍ പലതും പാലിക്കാന്‍ പറ്റാത്തതാണ് വെല്ലുവിളിയായി മുന്നിലുള്ളത്. അതിലുപരി ദളിത് കാര്‍ഡ് പ്രതീക്ഷിച്ചത്ര കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷം കിട്ടാതിരുന്നാല്‍ സിദ്ദുവിന്റെ വഴിയേ കോണ്‍ഗ്രസിന് പോകേണ്ടി വരും.

പഞ്ചാബിനായുള്ള പോരാട്ടത്തില്‍ രണ്ട് കക്ഷികള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്. കോണ്‍ഗ്രസും എഎപിയും തന്നെയാണ് മുന്നിലുള്ളത്. ഇവരില്‍ ആര് മുന്നിലെത്തുമെന്നത് ഇപ്പോഴും വ്യക്തമല്ല. ഭഗവന്ത് മന്നും, ചരണ്‍ജിത്ത് സിംഗ് ചന്നിയും നിലവില്‍ ഏറ്റവും പോപ്പുലറായി രണ്ട് നേതാക്കളാണ്. നിലവിലെ സാഹചര്യത്തില്‍ എഎപിക്കോ കോണ്‍ഗ്രസിനോ സര്‍ക്കാരുണ്ടാക്കാന്‍ ഒന്നിക്കേണ്ടി വരും. എന്നാല്‍ ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ എഎപിയെ അകറ്റി നിര്‍ത്തുമെന്ന് ഉറപ്പാണ്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതിലൂടെ ബിജെപി ചണ്ഡീഗഡില്‍ വീണ്ടും അധികാരം പിടിക്കുകയും ചെയ്തു.

ഏറ്റവും വലിയ പ്രശ്‌നമായി ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മയക്കുമരുന്ന് പ്രശ്‌നമാണ്. പല യുവാക്കളും ഈ വഴിയിലേക്ക് പോയിരിക്കുകയാണെന്ന് ഡോക്ടര്‍മാരും പറയുന്നു. യുവാക്കള്‍ക്കൊന്നും ജോലിയില്ലാത്തതാണ് പ്രധാന പ്രശ്‌നം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതോടെ പല യുവാക്കളും വിഷാദത്തിലേക്ക് വീഴുകയാണെന്ന് പ്രമുഖ ഡോക്ടറായ ഭാട്ടിയ പറയുന്നു. ഇതേ തുടര്‍ന്നാണ് മയക്കുമരുന്ന് ഉപഭോഗം വര്‍ധിക്കുന്നത്. ഇരുപത് മുതല്‍ 25 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് കൂടുതലായി വിഷാദത്തിലേക്ക് വീഴുന്നതും മയക്കുമരുന്ന് അടിപ്പെടുന്നതും. ഇവരാണ് പഞ്ചാബിലെ ശക്തമായ വോട്ടുബാങ്ക്. ഇവരുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് വന്നിട്ടും മാറിയില്ല എന്നതാണ് വസ്തുത.

ചന്നി മത്സരിക്കുന്ന മൂന്നാമത്തെ ബദോര്‍ ആണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇവിടെ വോട്ടര്‍മാര്‍ രണ്ട് തട്ടിലായിരിക്കുകയാണ്. ബദോറില്‍ ലാഭ് സിംഗാണ് മുഖ്യമന്ത്രിക്കുള്ള ഭീഷണി. എഎപിയുടെ കോട്ടയാണ് ബദോര്‍. ലാഭ് സിംഗ് ഇവിടെ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ഉടമയാണ്. ഈ സീറ്റ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഏറ്റവും ഗ്രൗണ്ടിലുള്ള നേതാക്കള്‍ക്ക് മാത്രമേ ഇവിടെ വിജയിക്കാനാവൂ. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ സമര സേനാനിയായ ബാബ അര്‍ജാന്‍ സിംഗാണ് ഇവിടെ വിജയിച്ചത്. അതും സൈക്കിളില്‍ പ്രചാരണം നടത്തിയായിരുന്നു വിജയിച്ചത്. ബാദല്‍ സര്‍ക്കാരിലെ ചീഫ് സെക്രട്ടറി പോലും ഇവിടെ മത്സരിച്ച് തോറ്റു. കൂട്ടത്തില്‍ നിന്നൊരാളെ വിജയിപ്പിക്കുന്ന പതിവ് എപ്പോഴും ബദോറിനുണ്ട്. ചന്നിക്കുള്ള വെല്ലുവിളിയും അതാണ്.

കോണ്‍ഗ്രസ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടും മാല്‍വ മേഖലയില്‍ യാതൊരു മാറ്റവും കൊണ്ടുവരാനായിട്ടില്ല. ഷുത്രാനയിലെയും ദിര്‍ഭയിലെയും വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പുതിയൊരു സര്‍ക്കാര്‍ വേണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇത് രണ്ടും ദളിത് സംവരണ മണ്ഡലമാണ്. അതില്‍ നിന്ന് തന്നെ ചന്നി മാജിക് വര്‍ക്കായില്ലെന്ന് വ്യക്തം. കോണ്‍ഗ്രസിനെയും അകാലിദളിനെയും ഇവര്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എഎപിക്കാണ് ഇവര്‍ കൈ കൊടുക്കാന്‍ പോകുന്നത്. ഷുത്രാനയിലെ ലഡി സിംഗ് പറയുന്നത് കോണ്‍ഗ്രസ്-അകാലിദള്‍ സര്‍ക്കാരിന്റെ കാലത്ത് ജീവിതം മെച്ചപ്പെട്ടില്ലെന്നാണ്. ചന്നി ദളിതായത് കൊണ്ട് തനിക്കെന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

കെജ്രിവാളിന് ഒരവസരം തരണമെന്ന എഎപിയുടെ പ്രചാരണം വന്‍ ഹിറ്റായി മാറിയതാണ് കോണ്‍ഗ്രസിനുള്ള അടുത്ത പ്രശ്‌നം. എഎപി മണ്ഡലങ്ങളിലെല്ലാം മികച്ച പ്രവര്‍ത്തനം നടക്കുന്നതും മാറാനായി നേതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ചന്നിക്ക് അനുകൂല ഘടകം രാംദാസിയ വിഭാഗമാണ്. ഈ വിഭാഗത്തില്‍ നിന്നാണ് ചന്നി വരുന്നത്. എന്നാല്‍ ചന്നിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വോട്ടായി മാറില്ലെന്നാണ് സൂചന. ചന്നിയുടെ കുറഞ്ഞ കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടന്നുവെന്ന് ദളിതുകള്‍ സമ്മതിക്കുന്നു. വൈദ്യുതി ബില്ലുകള്‍ കുറച്ചതും വെള്ളത്തിന്റെ ബില്ലുകള്‍ എഴുതി തള്ളിയതും കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ നേട്ടമാകും. ഇതിനാണ് വോട്ട് കിട്ടാന്‍ പോകുന്നത്.

രാഹുല്‍ ഗാന്ധിയുടെ ചൂതാട്ടം ഇവിടെ വലിയൊരു പ്രശ്‌നമായി മാറിയിട്ടുണ്ട്. നവജ്യോത് സിദ്ദുവും ചന്നിയും തമ്മിലുള്ള പ്രശ്‌നം കാരണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷമാണ് രാഹുല്‍ പ്രഖ്യാപിച്ചത്. ഇത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനായിരുന്നു. എന്നാല്‍ ദളിതുകള്‍ ഇതിനോടകം തന്നെ എഎപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എത്ര പേര്‍ ഇനി ചന്നിയെ കണ്ട് വോട്ട് ചെയ്യുമെന്ന് വ്യക്തമല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവും വൈകിയത് മറ്റൊരു പ്രശ്‌നമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാനും സമയം ലഭിച്ചില്ല. എഎപി ഇതിനോടകം എല്ലാ ആരോപണങ്ങളെയും പ്രതിരോധിച്ച് കൃത്യമായ മറുപടി തയ്യാറാക്കി നിര്‍ത്തിയിരുന്നു. നിലവില്‍ എഎപി ഒരടി മുന്നിലാണെന്ന് വ്യക്തമാണ്.

മാല്‍വ പിടിച്ചില്ലെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസുണ്ടാവില്ലെന്ന് ഉറപ്പാണ്. ദില്ലി മോഡലാണ് പഞ്ചാബില്‍ നടപ്പാക്കാന്‍ എഎപി ഒരുങ്ങുന്നത്. പ്രത്യേകിച്ച് വിദ്യാഭ്യാസം-ആരോഗ്യ മേഖല എന്നിവയ്ക്കാണ് മുന്‍തൂക്കം. ഭഗവന്ത് മന്‍ സത്യസന്ധനായ നേതാവാണെന്ന പ്രതിച്ഛായ പഞ്ചാബില്‍ ഒന്നാകെയുണ്ട്. അഴിമതിക്കാരും സത്യസന്ധരും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്ന് പഞ്ചാബിലെ വോട്ടര്‍മാര്‍ അടിവരയിടുന്നു. അതിശക്തമായ പിന്തുണയാണ് ഭഗവന്ത് മന്നിനുള്ളത്. എന്നാല്‍ രാംദാസിയ വിഭാഗത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാവുക എന്നത് ദളിതുകള്‍ക്കിടയില്‍ വലിയൊരു അഭിമാനപ്രശ്‌നമാണ്. ചന്നിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും, എന്നാല്‍ കോണ്‍ഗ്രസിനല്ല വോട്ടെന്നും വോട്ടര്‍മാര്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് കളത്തിലിറങ്ങുന്ന രീതി മാറ്റാത്തതാണ് പഞ്ചാബില്‍ വെല്ലുവിളിയായി മാറിയിരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം സുനില്‍ ജക്കറുടെ വെല്ലുവിളി ഹിന്ദു വോട്ടുകളെ മുഴുവന്‍ ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ഇടയാക്കും. പഞ്ചാബി ഹിന്ദുവായത് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടെന്നായിരുന്നു ജക്കര്‍ പറഞ്ഞത്. അതോടൊപ്പം സിദ്ദുവിന്റെ പ്രശ്‌നങ്ങള്‍ കൂടി വരുന്നതോടെ പഞ്ചാബ് കൈവിടാനുള്ള സാധ്യത കോണ്‍ഗ്രസിന് മുന്നില്‍ ശക്തമായിരിക്കുകയാണ്. സിദ്ദുവിന്റെ ഭാര്യ എഎപിക്ക് അധികാരത്തില്‍ വരുമെന്നും, അവര്‍ക്ക് വോട്ട് ചെയ്യാന്‍ പറയുമെന്നുമുള്ള തരത്തില്‍ പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ വീഴ്ച്ചകളിലൊന്നാണ്. ഇത് കൃത്യമായ സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് നല്‍കുക.












Click it and Unblock the Notifications