ബിജെപിയെ തറപറ്റിക്കാന്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയത് ഏറ്റവും വലിയ 'തുറുപ്പുഗുലാന്‍'!
ബിജെയപിയെ സംബന്ധിച്ചെടുത്തോളം രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ് . ഭരണവിരുദ്ധ വികാരവും ഉള്‍പ്പാട്ടി പ്രശ്നങ്ങളും പാര്‍ട്ടിയെ വരിഞ്ഞ് മുറുക്കുകയാണ്. പുറത്ത് വന്ന സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് എതിരായ ഭരണ വിരുദ്ധ വികാരവും ശക്തമാണ്. പരാജയ ഭീതിയിലിരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തിരുമാനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
ഏറ്റവും വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജസ്ഥാനില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തിറക്കിയപ്പോള്‍ ബിജെപി വിട്ട പ്രമുഖ എംഎല്‍എയാണ് മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

നെഞ്ചിടിപ്പ് കൂട്ടുന്നു
ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് രാജസ്ഥാനിലെ പ്രത്യേകത. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ ബിജെപിയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമല്ല.ഭരണ വിരുദ്ധ വികാരം പാര്‍ട്ടിയെ വരിഞ്ഞു മുറുക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ
ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിക്കെതിരെ ബിജെപിക്ക് അകത്ത് നിന്ന് തന്നെ രോഷം പുകയുന്നുണ്ട്. ഒരുഘട്ടത്തില്‍ പ്രവര്‍ത്തകര്‍ വസുന്ധരയ്ക്കെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. മാത്രമല്ല സ്വന്തം മണ്ഡലത്തില്‍ പര്യടനത്തിന് എത്തിയ വസുന്ധര രാജെയ്ക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധ പ്രകടനം നടത്തിയതും പാര്‍ട്ടിക്ക് വലിയ തലവേദന ആയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ഉള്‍പാട്ടി പ്രശ്നങ്ങള്‍ തന്നെ ബിജെപിയുടെ പരാജയ ഭീതിയുടെ ആക്കം കൂട്ടുമ്പോഴാണ് ബിജെപിയെ ഞെട്ടിച്ച് വസുന്ധരയ്ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വസുന്ധരയുടെ മണ്ഡലമായ ജല്‍റാപതാനില്‍ മാനവേന്ദ്ര സിങ്ങ് കളത്തിലിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഹാട്രിക് വിജയം
വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡത്തിലാണ് അവര്‍ക്കെതിരെ മാനവേന്ദ്ര സിങ്ങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്.
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനാണ് മുൻ ബിജെപി എംഎൽഎയായ മാനവേന്ദ്ര സിങ്.

വാജ്പേയ് സര്‍ക്കാരില്‍
വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ് നാലു ദശാബ്ദക്കാലത്തെ ബി.ജെ.പി ബന്ധമുപേക്ഷിച്ച് ബാര്‍മറില്‍ നിന്ന് ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2014ല്‍ വീട്ടിലെ ബാത്ത്‌റൂമില്‍ വീണ് പരിക്കേറ്റ ജസ്വന്ത് സിങ് ഇപ്പോള്‍ കോമയില്‍ കഴിയുകയാണ്.

കോണ്‍ഗ്രസില്‍ എത്തി
പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളുമായ ജശ്വന്ത് സിങിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് പാര്‍ട്ടിയുമായി ഇടഞ്ഞത്.തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം.

പ്രഖ്യാപനം
വസുന്ധര രാജ സിന്ധ്യയുടെ പ്രചാരണ പരിപാടിയായ ഗൌരവ് റാലിക്ക് സമാനമായി ബാര്‍മറില്‍ സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചിരുന്നു പ്രഖ്യാപനം.
വസുന്ധര സര്‍ക്കാരില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങളെ അണിനിരത്തിയായിരുന്നു മാനവേന്ദ്ര സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചത്.

സാഹചര്യം മുതലെടുത്തു
ജാട്ട്, രജപുത് വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജ്യ സിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.അതുകൊണ്ട് തന്നെ രജപുത് സമുദായാംഗമായ മാനവേന്ദ്ര സിങ്ങ് രാജിവെച്ച പിന്നാലെ കോണ്‍ഗ്രസ് സാഹചര്യം കൃത്യമായി മുതലെടുത്തു.

ഫലം നിര്‍ണയിക്കും
രജപുത് സമുദായാംഗമായ മാനവേന്ദ്രയുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നു രജപുത്രര്‍. രാജസ്ഥാന്‍ ജനസംഖ്യയില്‍ 12 ശതമാനം വരുന്ന ഇവര്‍ക്ക് കുറഞ്ഞത് 25 മണ്ഡലങ്ങളില്‍ ഫലം നിര്‍ണയിക്കാനുള്ള കരുത്തുണ്ട്.

വിജയം കൊയ്യാം
മാനവേന്ദ്ര സിങ്ങ് സ്ഥാനാര്‍ത്ഥിയായതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.152 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്,മുതിർന്ന നേതാക്കളായ സി.പി.ജോഷി, ഗിരിജ വ്യാസ് തുടങ്ങിയവരുണ്ട്. കഴിഞ്ഞ ദിവസം രാജിവച്ച ബിജെപി എംപി ഹരീഷ് മീണയും സീറ്റ് നിഷേധിക്കപ്പെട്ട എംഎൽഎ ഹബീബുർ റഹ്മാനും അടക്കം മറ്റു പാർട്ടികളിൽനിന്നെത്തിയ 6 പേരും ഇടം പിടിച്ചിട്ടുണ്ട്.

ഡിസംബര്‍ ഏഴിന്
ഗെലോട്ട് സിറ്റിങ് സീറ്റായ സർദാർപുരയിലും സച്ചിൻ പൈലറ്റ് ടോങ്കിലും മൽസരിക്കും. പ്രതിപക്ഷ നേതാവ് രാമേശ്, ദൂതി, ഹരീഷ് ചൗധരി തുടങ്ങിയവരും മൽസര രംഗത്തുണ്ട്. 200 അംഗ നിയമസഭയിലേക്കു ഡിസംബർ 7നാണു തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications