യുപി കോണ്‍ഗ്രസ് പിടിക്കുമോ? 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും!!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം സമാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് ഓരോ ഘട്ടത്തിലും വളരെ സൂക്ഷിച്ചാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് യുപി പിടിക്കുമോ എന്ന ആശങ്കയിലാണ് ബിജെപിയും ബിഎസ്പിയും. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് ആ ആശങ്കകളില്ല. എസ്പിയുടെ നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.
പ്രാദേശിക തലം മുതല്‍ അഖിലേഷുമായി നല്ല ബന്ധമാണ് രാഹുല്‍ ഗാന്ധി തുടരുന്നത്. എന്നാല്‍ മായാവതി കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മായാവതിക്കെതിരെയാണ് ഇപ്പോഴുള്ള നീക്കങ്ങള്‍. പക്ഷേ ബിജെപിയില്‍ നിന്ന് ശ്രദ്ധ മാറരുതെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് ജാതി സമവാക്യങ്ങള്‍ മാറ്റിയെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി പരാതിപ്പെടുന്നുണ്ട്. ഇതാണ് ബിഎസ്പിയെ ആശങ്കപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് പടെയാരുക്കം
മായാവതിയെയും ബിജെപിയും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. രാഹുല്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച വരെ തുടങ്ങിയിട്ടുണ്ട്. ബിഎസ്പിയില്‍ നിന്നുണ്ടായിട്ടുള്ള ഒരു തിരിച്ചടിയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാക്കാന്‍ കാരണം. കോണ്‍ഗ്രസിന് അത്യാവശ്യം വോട്ടുബാങ്കുള്ള ദൗരാഹ്രയില്‍ ജിതിന്‍ പ്രസാദയ്‌ക്കെതിരെ ബിഎസ്പി അര്‍ഷാദ് അഹമ്മദ് സിദ്ദിഖിയെ നിര്‍ത്തി. ഇത് മുസ്ലീം വോട്ടുകളെ ഭിന്നിക്കും. ഇത് രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
രാഹുലിന്റെ നീക്കം....
രാഹുല്‍ ഇതിന് തിരിച്ചടി നല്‍കിയത് പ്രിയങ്കയെ ഉപയോഗിച്ചാണ്. വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സഹാരണ്‍പൂരിലും ബിജ്‌നോറിലും ശക്തമായ റോഡ്‌ഷോയാണ് പ്രിയങ്ക നടത്തിയത്. മഹാസഖ്യത്തിന് വേണ്ടി പ്രചാരണം ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ മായാവതിയില്‍ നിന്നുള്ള തിരിച്ചടി സഹിക്കാനാവില്ലെന്നാണ് രാഹുലിന് മുന്നില്‍ സംസ്ഥാന നേതൃത്വം പറഞ്ഞത്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, സംസ്ഥാനങ്ങളിലെ തിരിച്ചടിയും ഇതിന് കാരണമായി.
25 മണ്ഡലങ്ങള്‍
ബിഎസ്പി മത്സരിക്കുന്ന 25ലധികം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വലിയ മത്സരത്തിനാണ് ഒരുങ്ങുന്നത്. മായാവതി ബിജെപിയെ സഹായിക്കുന്നുവെന്ന് രാഹുല്‍ വിലയിരുത്തുന്നു. മായാവതിക്കെതിരെ നിരവധി കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ തിരഞ്ഞെടുപ്പിന് ശേഷം കളം മാറാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 25 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിഎസ്പിയുമായി വോട്ടിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസമാണ് കോണ്‍ഗ്രസിനുള്ളത്.
അഖിലേഷിന് പിന്തുണ
അഖിലേഷ് യാദവിനെ രാഹുല്‍ വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ വെക്കേണ്ടന്ന് നിര്‍ദേശിച്ചതും രാഹുലാണ്. അതേസമയം പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി എസ്പി അവിശുദ്ധ സഖ്യമുണ്ടെന്ന് മായാവതിക്ക് അറിയാം. ഇക്കാര്യം അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മഹാസഖ്യത്തിന്റെ റാലിയില്‍ കോണ്‍ഗ്രസിനെയാണ് അവര്‍ കടന്നാക്രമിച്ചത്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കരുതെന്നും മഹാസഖ്യത്തിന് തന്നെ വോട്ടു ചെയ്യണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിനെ ഭയപ്പെടുന്നത് കൊണ്ടാണ്.
പോരാട്ടങ്ങള്‍ ഇങ്ങനെ
സഹാരണ്‍പൂരാണ് ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്നത്. ബിഎസ്പിയുടെ ഫസലുര്‍ റഹ്മാനെതിരെ ഇമ്രാന്‍ മസൂദാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവായ മസൂദ് 2014ലെ റണ്ണറപ്പാമ്. 42 ശതമാനം മുസ്ലീം വോട്ടുകള്‍ ഉള്ള മണ്ഡലമാണ് സഹാരണ്‍പൂര്‍. ഇത് മായാവതി എടുത്ത് പറയുകയും ചെയ്തിരുന്നു. ബിഎസ്പിക്കെതിരെ ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജ്‌നോറില്‍ മായാവതിയുടെ അടുപ്പക്കാരനായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്.
വോട്ടുബാങ്ക് ഭിന്നിക്കും
കോണ്‍ഗ്രസ് ബിഎസ്പിയുടെ വോട്ടുബാങ്കായ ദളിതരിലും മുസ്ലീങ്ങളിലുമാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും ഇതില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നേടാം. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ബിഎസ്പിയുടെ പിന്തുണ രാഹുലിന് ലഭിക്കില്ല. അതുകൊണ്ട് അവരെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല. സീതാപൂരിലും കടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട് കോണ്‍ഗ്രസ്. ആംറോഹയിലും ഡാനിഷ് അലിക്കെതിരെ പോരാട്ടം മയപ്പെടുത്താനാണ് നിര്‍ദേശം.
ബിജെപിക്ക് ഗുണം ചെയ്യുമോ?
ബിജെപി പ്രധാന ശക്തിയായി വരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിഎസ്പി നല്‍കില്ല. അവിടെ ബിജെപിയെ നേരിടാന്‍ പുതിയ സമവാക്യം ഒരുക്കിയിട്ടുണ്ട് രാഹുല്‍. മുന്നോക്ക വിഭാഗത്തിനായി തൊഴില്‍ വാഗ്ദാനം രാഹുല്‍ നല്‍കി കഴിഞ്ഞു. ബിജെപിയുടെ മുന്നോക്ക സംവരണം അത്ര വലിയ സ്വാധീനവുമാവില്ല. ബിജെപിയുടെ എംപിമാര്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതാണ് കോണ്‍ഗ്രസിന് ഗുണം ചെയ്യുക. അതുകൊണ്ട് തന്നെ ബിഎസ്പിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
പ്രിയങ്ക ഗാന്ധി ഒരുക്കുന്നത് 100 റാലികള്‍.... കോണ്‍ഗ്രസിന്റെ പ്രചാരണ രീതി മാറുന്നു!!