ഏഴിടത്ത് ബിജെപിക്ക് കെട്ടിവെച്ച കാശ് പോയി, യുപിയില്‍ 100 സീറ്റും, കോണ്‍ഗ്രസ് പ്രതീക്ഷ ആ കണക്കില്‍
ദില്ലി: അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പും അതിന് പിന്നാലെ എബിപി സര്‍വേയിലും കുലുങ്ങി ബിജെപി ക്യാമ്പ്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ബിജെപിക്കുള്ളില്‍ ഉയര്‍ന്നിരിക്കുകയാണ്. ചില കണക്കുകള്‍ അമിത് ഷാ പോലും പ്രതീക്ഷിക്കാത്തതാണ്. കോണ്‍ഗ്രസാണെങ്കില്‍ രണ്ട് കാര്യങ്ങളും വന്നതോടെ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
ജനത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്നും അത് എങ്ങനെ പ്രയോഗിക്കണമെന്നും കോണ്‍ഗ്രസ് കണ്ടെത്തി കഴിഞ്ഞു. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. യുപി മുതല്‍ ഉത്തരാഖണ്ഡ് വരെയുള്ള ഇടത്ത് ഒട്ടും ആശ്വാസ്യമല്ല ബിജെപിയുടെ പ്രകടനം.

ബിജെപി ഹിമാചല്‍ പ്രദേശില്‍ പരാജയപ്പെട്ടതാണ് ഏറ്റവും നാണക്കേടായി കാണുന്നത്. ഇവിടെ മൂന്ന് നിയമസഭാ മണ്ഡലവും ഒപ്പം ലോക്‌സഭാ മണ്ഡലവും ബിജെപിക്ക് നഷ്ടമായി. അതിലുപരി രണ്ട് പ്രധാന നാണക്കേടുകള്‍ ഇവയാണ്. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ കോട്ടയായ മാണ്ഡിയില്‍ തന്നെ ബിജെപി തോറ്റു എന്നതാണ്. മറ്റൊന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വലിയ രീതിയില്‍ തോറ്റുവെന്നതാണ്. നദ്ദയുടെയും കേന്ദ്ര നേതൃത്വത്തിന്റെ പോരായ്മയും അമിതമായ ഇടപെടലും തോല്‍വിക്ക് കാരണമായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഭാഗീയത തുടര്‍ന്നാല്‍ ഹിമാചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.

ഹിമാചലിലെ കണക്കുകളാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ജുബാക് കോട്ട്കായില്‍ വെറും 2644 വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 4.67 ശതമാനം മാത്രം. ഈ മണ്ഡലത്തില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. ഈ തോല്‍വിക്ക് പ്രധാന കാരണം വിമത സ്ഥാനാര്‍ത്ഥി ചേതന്‍ സിംഗ് ബ്രാഗ്തയാണ്. മുന്‍ മന്ത്രിയും ബിജെപി ഐടി സെല്‍ അധ്യക്ഷനുമായ നരീന്ദര്‍ ബ്രാഗ്തയുടെ മകനാണ് ചേതന്‍. മത്സരിക്കാന്‍ സീറ്റ് പാര്‍ട്ടി നിഷേധിച്ചപ്പോള്‍ വിമതനായി രംഗത്തത്തുകയായിരുന്നു ചേതന്‍ സിംഗ്. എന്നാല്‍ ഈ മണ്ഡലത്തില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് ബിജെപി കരുതുന്നത്.

രാജസ്ഥാനിലെ വല്ലഭ്‌നഗറിലും ബിജെപിക്ക് നാണക്കേടിന്റെ പുതിയ അധ്യായം തുറക്കേണ്ടി വന്നു. ഇവിടെയും കെട്ടിവെച്ച കാശ് ബിജെപിക്ക് നഷ്ടമായി. നാലാം സ്ഥാനത്തേക്കാണ് മണ്ഡലത്തില്‍ ബിജെപി തള്ളപ്പെട്ടത്. 21433 വോട്ടാണ് ആകെ ബിജെപിക്ക് കിട്ടിയത്. ആകെ പോല്‍ ചെയ്ത വോട്ടിന്റെ 11.71 ശതമാനം മാത്രം. മുന്‍ ബിജെപി എംഎല്‍എ രണ്‍ധീര്‍ സിംഗ് ഭിന്‍ദാര്‍ ഇവിടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അദ്ദേഹം 43817 വോട്ടാണ് പിടിച്ചത്. 23.94 ശതമാനം വോട്ട് അദ്ദേഹം നേടിയത്. മുന്‍ ബിജെപി സഖ്യകക്ഷിയായ ആര്‍എല്‍പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. 45107 വോട്ട് ഇവര്‍ നേടുകയും ചെയ്തു. രണ്ട് പേരും ചേര്‍ന്ന് ബിജെപിയുടെ കഥകഴിക്കുകയായിരുന്നു.

രാജസ്ഥാനിലെ തന്നെ ധാരിയാവാഡിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. തവര്‍ചന്ദ് എന്ന ആദിവാസി യുവാവ് ഇവിടെ 51094 വോട്ടുകള്‍ നേടി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. ഇവിടെ കെട്ടിവെച്ച കാശ് നഷ്ടമായില്ല. അതേസമയം ആന്ധ്രയിലെ ബാദ്വേലിലും ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ആകെ 21678 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ബംഗാളിലെ ദിന്‍ഹട്ടയിലും ഗോസാബയിലും ഖര്‍ദാഹയിലും ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ദിന്‍ഹട്ടയില്‍ ആകെ 11.31 ശതമാനവും ഗോസാബയില്‍ 9.95 ശതമാനവും ഖര്‍ദാഹയില്‍ 13.07 ശതമാനം വോട്ടുമാണ് ബിജെപിക്ക് ആകെ നേടാനായത്. ബംഗാളില്‍ തകര്‍ച്ചയിലേക്കാണ് ബിജെപി നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ജയറാം താക്കൂറിന് പുറമേ കര്‍ണാടകത്തിലെ ഹങ്കലിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കോട്ടയായി കാണുന്ന മണ്ഡലമാണിത്. ഇതും ബിജെപിക്ക് നഷ്ടമായി. കോണ്‍ഗ്രസ് കര്‍ണാടകത്തിലും ഹിമാചലിലുമെല്ലാം ശക്തി തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതിന് പുറമേയാണ് പുതിയ വിവരങ്ങള്‍ സര്‍വേ രൂപത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. യുപിയില്‍ 100 സീറ്റില്‍ അധികം ബിജെപിക്ക് നഷ്ടമാകുമെന്നാണ് കണക്ക്. 2022ല്‍ ബിജെപിയുടെ ഏറ്റവും വലിയ ആശങ്കയാണിത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സര്‍വേയിലാണ് ഇക്കാര്യമുള്ളത്. മണിപ്പൂരും ഉത്തരാഖണ്ഡും കടുത്ത മത്സരമാണ് നടക്കുന്നത്.

ഹംഗലില്‍ മാത്രം സിന്‍ദ്ഗിയില്‍ മികച്ച പ്രകടനം തന്നെയാണ് കോണ്‍ഗ്രസ് നടത്തിയത്. രണ്ടിടത്തും മുസ്ലീം വോട്ടര്‍മാര്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെയാണ്. വോട്ട് ഭിന്നിച്ചതേയില്ല. ഹംഗലില്‍ ശ്രീനിവാസ മാനെ കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പ്രളയസമയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ പ്രചാരണത്തെ തന്നെ മറികടക്കുന്നതായിരുന്നു. മനോഹര്‍ തഹസില്‍ദാറിന്റെ പിന്തുണയും ഇക്കാര്യത്തില്‍ നിര്‍ണായകമായി. ബൂത്ത് തലം തൊട്ട് കൃത്യമായ തയ്യാറെടുപ്പോയെയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രാദേശിക പ്രശ്‌നങ്ങളിലായിരുന്നു ശ്രദ്ധ. സിന്ദ്ഗിയില്‍ ജെഡിഎസ്സില്‍ നിന്നെത്തിയ എംസി മനഗുളി 62292 വോട്ടാണ് നേടിയത്. 2018ല്‍ വെറും 21818 വോട്ടാണ് കോണ്‍ഗ്രസ് നേടിയത്.

2022ല്‍ ബിജെപിക്ക് കാര്യങ്ങള്‍ ശുഭകരമായിരിക്കില്ല എന്ന് വ്യക്തമാണ്. ആര്‍ജെഡിയുമായുള്ള സഖ്യം കോണ്‍ഗ്രസ് വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാന്‍, ഗുജറാത്ത് സമിതികളില്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ പൊളിച്ചെഴുത്തുണ്ടാവും. ബിജെപിക്ക് കൊവിഡ് കാലത്തിന് ശേഷം ഉണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചിട്ടില്ല. ഇന്ധന വില കുറച്ചെങ്കിലും അത് വലിയ തിരിച്ചടി ബിജെപിക്കുണ്ടാക്കും. കര്‍ഷക സമരവും വിലക്കയറ്റവും ഇതിനൊപ്പം തന്നെ ബിജെപിയെ ബാധിക്കും. ഉത്തരാഖണ്ഡിലും ഗുജറാത്തിലും അതിരൂക്ഷമാണ് ഭരണവിരുദ്ധ വികാരം. കോണ്‍ഗ്രസിന് വലിയ തിരിച്ചുവരവ് 2022ല്‍ ഉറപ്പിക്കാം. അത് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടക്കത്തിനും കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പിനും വഴിയൊരുക്കും.












Click it and Unblock the Notifications