കോൺഗ്രസിലും ഹിന്ദു-മുസ്ലീം വേർതിരിവോ? പ്രചരണത്തിന് പോലും വിളിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്...
ദില്ലി: കോൺഗ്രസിലും ഹിന്ദു-മുസ്ലീ വേർതിരിവെന്ന് സൂചന. പ്രചാരണത്തിന് വിളിക്കാത്തതിലുള്ള പരസ്യ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത് വന്നിരുന്നു. വോട്ട് നഷ്ടപ്പെടുമെന്ന് ചിലർ ഭയക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന പാർട്ടി നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി.
അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പൂർവ വിദ്യാർഥി സമ്മേളനത്തിൽ സംസാരിക്കവെയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഭയക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുക്കൊണ്ട് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലെ ചില ഹിന്ദു സഹോദരങ്ങള്‍ തന്നെ പ്രചാരണത്തിന് വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി
രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ ആരോഗ്യം-കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് ഗുലാം നബി ആസാദ്. യൂത്ത് കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ രാജ്യത്തുടനീളമുള്ള 95 ശതമാനം ഹിന്ദു നേതാക്കളും തന്നെ പ്രചാരണത്തിന് വിളിച്ചിരുന്നു. അഞ്ച് ശതമാനം മുസ്ലിങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ പ്രചാരണ പ്രവർത്തനങ്ങളിൽ തന്നെ വിളിക്കുന്നത് വെറും 20 ശതമാനമായി കുറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു കാർഡ് വീശി വോട്ട്....
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് കോൺഗ്ര് തയ്യാറെടുക്കുമ്പോഴാണ് പാർട്ടിക്ക് അകത്ത് തന്നെ ഇത്തരത്തിൽ പ്രസ്താവനകൾ പുറത്ത് വരുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുപ്പിക്കുമ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി നേതാക്കൾ തന്നെ രംഗത്ത് വരികയാണ്. തിരഞ്ഞെടുപ്പുപോരാട്ടം മുറുകിയ മധ്യപ്രദേശിൽ ‘ഹിന്ദു കാർഡ്' വീശി രാഹുൽ ഗാന്ധി പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തന്ത്രം അതിനേക്കാൾ സജീവമായാണു കോൺഗ്രസ് അധ്യക്ഷൻ മധ്യപ്രദേശിൽ പുറത്തെടുക്കുന്നത്.

ഹിന്ദുക്കളെ മോശമാക്കുന്നതൊന്നും മിണ്ടില്ല
ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെ സന്ദർശനം പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കോൺഗ്ര് ദേശീയ അധ്യക്ഷൻ. 5 നിയമസഭാ സീറ്റുകളിലെങ്കിലും വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ അര ഡസനോളം ക്ഷേത്രങ്ങൾക്കു പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ‘ഹിന്ദു ഭീകരവാദം' ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാറുള്ള മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്നനാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജനസംഖ്യയുടെ 90.9% ഹിന്ദുമത വിശ്വാസികളുള്ള മധ്യപ്രദേശിൽ അവരെ മോശമാക്കുന്നതൊന്നും മിണ്ടേണ്ടെന്നാണു കോൺഗ്രസ് തീരുമാനം.

ഹിന്ദു പ്രീണനം... വോട്ട്
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരും ഇത്തരത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നെന്ന ന്യായ വാദങ്ങളാണ് ഈ വിഷയത്തിൽ കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. വ്യത്യസ്തമായിരിക്കുമ്പോഴും നാം ഒറ്റ ജനതയാണ് എന്ന സന്ദേശം പകരാനാണു ശ്രമിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങൾ ഇനിയും കൈവിട്ടു പോകാതിരിക്കാൻ, ഹിന്ദുമതാചാരങ്ങളെ പുണർന്നു ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടുകയെന്ന തന്ത്രമാണ് കോൺഗ്രസ് പരീക്ഷിക്കുന്നത്. അഴിമതി മുതൽ വികസനം വരെ പല വിഷയങ്ങൾ ഈ വർഷങ്ങളിൽ കോൺഗ്രസ് കൊണ്ടുവന്നെങ്കിലും വോട്ടർമാർ ഗൗനിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹിന്ദു പ്രീണനവുമായി ദേശീയ അധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications