കശ്മീർ വിഭജന ബില്ലിൽ അടിതെറ്റി കോൺഗ്രസ്; മോദി സർക്കാരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ
ദില്ലി: കശ്മീർ വിഭജന ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുമ്പോൾ പാർട്ടിക്കുളളിൽ നിന്നും എതിർസ്വരങ്ങൾ ഉയരുകയാണ്. കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചതിന് പിന്നാലെ കശ്മീർ ബില്ലിൽ കേന്ദ്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുതിർന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി.
ചരിത്രപരമായ ഒരു വിഡ്ഢിത്തം ഇന്ന് തിരുത്തപ്പെട്ടുവെന്നാണ് ബില്ലിനോട് ജനാർദ്ദൻ ദ്വിവേദി പ്രതികരിച്ചത്. രാജ്യം ആവശ്യപ്പെടുന്ന നടപടിയാണിതെന്നാണ് എ്ന്റെ അഭിപ്രായം. സ്വാതന്ത്രസമരങ്ങളുടെ കാലത്ത് നടന്ന ഒരു തെറ്റ് വൈകിയാണെങ്കിലും തിരുത്തപ്പെട്ടുവെന്നും ജനാർദ്ദൻ ദ്വിവേദി പ്രതികരിച്ചു. ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ജനാർദ്ദൻ ദ്വിവേദി കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവയാണ് കേന്ദ്രസർക്കാർ എടുത്തുമാറ്റിയത്. കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കശ്മീർ പുന സംഘടന ബില്ലും രാജ്യസഭ പാസാക്കി. ഇതോടെ കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീർ മാറി. ആം ആദ്മി, ടിഡിപി അടക്കമുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണ രാജ്യസഭയിൽ കേന്ദ്രത്തിന് ലഭിച്ചു.
കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുമ്പോഴും ചീഫ് വിപ്പ് ഭുവനേശ്വർ കലിതയുടെ രാജി പാർട്ടിക്ക് നാണക്കേടായി. കശ്മീർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ആത്മഹത്യാപരമെന്നാണ് കലിത വിമർശിച്ചത്. രാജ്യത്തിന്റെ താൽപര്യത്തിനെതിരയാണ് ആർട്ടിക്കിൾ 370 വിഷയത്തിൽ കോൺഗ്രസ് നിലപാട് എന്നാരോപിച്ചാണ് കലിത രാജിവെച്ചത്.












Click it and Unblock the Notifications