'ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നു'; പ്രിയങ്കയ്ക്കായി മുറവിളി കൂട്ടി യുപി കോണ്‍ഗ്രസ്, ലക്ഷ്യം 2022
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ പക പോക്കലാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. നേതാക്കളുടെ ഔദ്യോഗിക വസതികളുടെ കാര്യത്തില്‍ സര്‍ക്കാറിന്‍റെ തീരുമാനം ഇടത്താപ്പാണെന്നായിരുന്ന അഹമ്മദ് പട്ടേലിന്‍റെ പ്രതികരണം.
അര്‍ഹതയില്ലാത്ത പല നേതാക്കളും ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കുന്നുണ്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതേസമയം, പ്രിയങ്കയ്ക്കെതിരായ നീക്കം അനുകൂല ഘടകമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
ലഖ്‌നൗവിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്‌നൗവിലേക്ക് താവളം മാറ്റണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ ശക്തമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഒരു മാസത്തിനകം ദില്ലിയിലെ വസതി ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യം ശക്തമായത്.
ബിജെപിക്കെതിരെ
സംസ്ഥാനത്തെ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഉതകുമെന്നുമാണ് ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
പ്രതികരണങ്ങള്‍
എതിരാളികള്‍ ഇപ്പോള്‍ തന്നെ പ്രിയങ്കയെ ഭയപ്പെട്ടിരിക്കുകയാണ്. അവര്‍ പ്രിയങ്കയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളുടേയും ബിഎസ്പി നേതാവ് മായാവതിയുടേയും പ്രതികരണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. ഇവരെല്ലാം പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവിനെ ഭയപ്പെട്ടിരിക്കുകയാണെന്നും മാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്‍റെ റോള്‍
യുപിയിലെ രാഷ്ട്രീയം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ബിജെപിക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാം ബിഎസ്പിക്കും എസ്പിക്കും കഴിയുന്നില്ല. പലപ്പോഴും പ്രതിപക്ഷത്തിന്‍റെ റോള്‍ നിര്‍വഹിക്കുന്നത് കോണ്‍ഗ്രസാണ്. പലഘട്ടത്തിലും ബിജെപി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
Recommended Video
7 അംഗങ്ങള്‍
403 അംഗ നിയമസഭയില്‍ കേവലം 7 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഉള്ളതെങ്കിലും പ്രതിപക്ഷ ധര്‍മ്മം നിര്‍വേറ്റുന്നതില്‍ അവര്‍ മറ്റ് പാര്‍ട്ടികളെയെല്ലാം മറികടന്ന് ഏറെ മുന്നിലാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. എസ്പി മൗനത്തിലാണ്ടപ്പോള്‍ മായാവതി പലപ്പോഴും ബിജെപിയുടെ പക്ഷത്ത് നിന്ന് കോണ്‍ഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും വിമര്‍ശിക്കാനായിരുന്നു ശ്രമിച്ചത്.
അപ്രഖ്യാപിത വക്താവ്
ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആയിരത്തോളം ബസുകള്‍ നിരത്തിലിറക്കാനിറങ്ങിയ കോണ്‍ഗ്രസ് നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് മായാവതി നേരത്തെ രംഗത്ത് ഇറങ്ങിയിരുന്നു. ബിജെപിയുടെ അപ്രഖ്യാപിത വക്താവാണ് മായാവതിയെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രിയങ്ക ഇതിന് മറുപടി നല്‍കിയത്.
മനോവീര്യം
ഈ സാഹചര്യങ്ങളെല്ലാം കണക്കിടലെടുക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി ലഖ്‌നൗവിൽ താമസിക്കാൻ വന്നാൽ, അത് തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുകയും തങ്ങളുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് യുപിയിൽ നിന്നുള്ള പാർട്ടി നേതാവ് ഗൗരവ് കപൂർ അവകാശപ്പെടുന്നത്.
ഗ്രാമങ്ങളിലേക്ക്
യുപിയിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവർ അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലേക്ക് തിരികെ കൊണ്ടുപോകാൻ ബസുകൾ ക്രമീകരിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രിയങ്ക ഗാന്ധിയാണ്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ പ്രവര്‍ത്തിക്കുകയാണെന്നും കപൂര്‍ പറഞ്ഞു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
വ്യക്തിപരമായും സംഘടനാപരമായും എന്നെപ്പോലുള്ള യുവനേതാക്കളെ സംബന്ധിച്ചിടത്തോളം പ്രിയങ്ക യുപിയിലേക്ക് സ്ഥിരതാമസം മാറ്റുന്നത് ഒരു വലിയ കാര്യമാണ്, കാരണം 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രിയങ്കയുടെ സ്ഥിര സാന്നിധ്യം പാര്‍ട്ടിക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷീല കൗളിന്റെ വസതിയില്‍
ലഖ്നൗവ് സന്ദര്‍ശിക്കുമ്പോഴെല്ലാം അടുത്ത ബന്ധുവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഷീല കൗളിന്റെ വസതിയിലാണ് പ്രിയങ്ക താമസിക്കാറുണ്ടായിരുന്നത്.ഖ്‌നൗവിലെ ഗോഖലെ മാർഗിലെ ഈ ഭവനം കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിപ്പണിതിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലഖ്നവിലേക്ക് താമസം മാറുമ്പോള്‍ പുതിയൊരു വീട് അന്വേഷിക്കേണ്ട സാഹചര്യം പ്രിയങ്ക ഗാന്ധിക്ക് ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
നേരിട്ട് കണ്ട് ആവശ്യപ്പെടും
2019 യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക സംസ്ഥാനത്ത് തന്നെ താമസിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്‍റെയും അഭിപ്രായം. കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയെ നേരിട്ട് കണ്ട് തന്നെ തങ്ങളുടെ ആവശ്യം ഉന്നയിച്ചേക്കും.
താരപരീക്ഷണമൊരുക്കി ബിജെപി.... ഗൗതമിയും നമിതയും സമിതിയില്‍, തമിഴ്‌നാട്ടില്‍ രജനിക്കും കമലിനുമൊപ്പം!!