'കോൺഗ്രസിന്റെ പ്രകടന പത്രികയിൽ മുസ്ലീം ലീഗിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്'; വിമർശനം കടുപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രിക ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമർശനം. കോൺഗ്രസ് പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് സ്വാതന്ത്ര്യത്തിന് മുൻപുള്ള മുസ്‌ലീം ലീഗിന്റെ ചിന്തകളാണെന്നും പത്രികയിൽ ഉള്ളത് മുഴുവൻ നുണകളുടെ കൂമ്പാരമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലെ അജ്‌മീറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി വിമർശനത്തിന്റെ ഭാഷ കൂടുതൽ കടുപ്പിച്ചത്. 'കോൺഗ്രസിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതാണ് പ്രകടന പത്രിക. ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് ചേർത്തിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടത്തിലെ മുസ്ലീം ലീഗിന്റെ ചിന്തകളുടെയും ആശയങ്ങളുടെയും പ്രതിഫലനമാണ് കോൺഗ്രസ് പ്രകടന പത്രിക' പ്രധാനമന്ത്രി ആരോപിച്ചു.

'ഇന്ത്യയുടെ ഇന്നത്തെ കാലത്ത് മുസ്ലീം ലീഗിന്റെ പഴയ ചിന്തകൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ പ്രകടന പത്രികയിൽ ശേഷിക്കുന്ന ഭാഗം മുഴുവൻ ഇടതുപക്ഷ, കമ്മ്യൂണിസ്‌റ്റ് ആശയങ്ങളാൽ നിറഞ്ഞിരിക്കുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ കഴിഞ്ഞ നൂറ്റാണ്ടിലേക്ക് തള്ളി വിടാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്ത്രീ ശക്തിയെ കുറിച്ച് അവർ ഒരിക്കലും ബോധവാന്മാർ ആയിരുന്നില്ലെന്നും പറഞ്ഞു.
ഏപ്രിൽ 19ന് കോൺഗ്രസിനുള്ള ശിക്ഷ ജനങ്ങൾ വോട്ടിലൂടെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനെതിരായ വിമർശനത്തിന് പുറമെ തന്റെ സർക്കാരിന്റെ പ്രവർത്തന മികവും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല രാജ്യത്ത് ജനിച്ചുവീഴുന്ന കുട്ടികൾക്ക് പോലും ആവശ്യമായ കാര്യങ്ങൾ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനാണ് ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരിച്ചടിച്ച് കോൺഗ്രസ്
പ്രധാനമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിച്ച കോൺഗ്രസ് അദ്ദേഹത്തിന് സ്വന്തം ചരിത്രം അറിയില്ലെന്നാണ് മറുപടി നൽകിയത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി മുൻപ് 1940കളിൽ ബംഗാളിലെ മുസ്ലീം ലീഗ് ഉൾപ്പെട്ട തൂക്ക് മന്ത്രിസഭയിൽ അംഗമായിരുന്നു എന്നും കോൺഗ്രസ് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. കോൺഗ്രസല്ല, ബിജെപിയാണ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, വെള്ളിയാഴ്‌ച്ച ഡൽഹിയിൽ പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രിക പ്രധാനമായും അടിസ്ഥാന സൗകര്യ വികസനത്തിലും, തൊഴിൽ സൃഷ്‌ടിക്കലിനും മുൻഗണന നൽകിയാണ് അവതരിപ്പിച്ചത്. ജാതി സെൻസസ് നടപ്പാക്കും, എസ്‌സി, എസ്‌ടി, ഒബിസി സംവരണം ഉയര്‍ത്തും, അഗ്നിപഥ് പദ്ധതി റദ്ദാക്കും, ജമ്മു കശ്‌മീരിന് സംസ്ഥാന പദവി തുടങ്ങിയ സുപ്രധാന വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.












Click it and Unblock the Notifications