ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും
ദില്ലി: ചണ്ഡീഗഡില്‍ അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് നേതൃമാറ്റത്തിനൊരുങ്ങുന്നു. അടിമുടി മാറ്റം വേണമെന്നാണ് നേതാക്കള്‍ നിര്‍ദേശിച്ചത്. ഇപ്പോഴുള്ള നേതൃത്വം ബിജെപിയെ മാത്രം ഫോക്കസ് ചെയ്തപ്പോള്‍ ആംആദ്്മി പാര്‍ട്ടിയെ വില കുറച്ച് കണ്ടുവെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം ഇപ്പോഴും ചണ്ഡീഗഡില്‍ ആരാകും മേയര്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസില്ലാതെ രണ്ട് പാര്‍ട്ടികള്‍ക്കും അധികാരം പിടിക്കാനാവില്ല. എഎപിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ രഹസ്യമായി ചോദിച്ചിട്ടുമുണ്ട്. പക്ഷേ മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം എന്ന കാര്യം കോണ്‍ഗ്രസ് ചോദിച്ചേക്കും.

ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് പതിനെട്ട് സീറ്റുകള്‍ വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എഎപിയെ ഒരിക്കലും ഇപ്പോഴത്തെ നേതൃത്വം ഗൗരവമായി എടുത്തിരുന്നില്ല. മികച്ച വാഗ്ദാനങ്ങളും, ഒപ്പം ദില്ലിയിലെ ഭരണവും ഉയര്‍ത്തി കാണിച്ച് അവര്‍ വന്‍ കുതിപ്പാണ് നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ നേട്ടങ്ങളെയൊക്കെ അവഗണിക്കുകയാണ് ചെയ്തത്. ഇതോടെ മൂന്നാം സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് വീണത്. പന്ത്രണ്ടോളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതും വളരെ നേരിയ വോട്ടിനാണ് ഈ വാര്‍ഡുകളെല്ലാം കോണ്‍ഗ്രസിന് നഷ്ടമായത്. അതാണ് നേതൃത്വത്തെ ഞെട്ടിക്കുന്നത്.

കോണ്‍ഗ്രസിനാണ് പക്ഷേ ചണ്ഡീഗഡില്‍ വോട്ടുശതമാനം കൂടുതല്‍. എന്നാല്‍ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. പാര്‍ട്ടിയുടെ ചണ്ഡീഗഡ് അധ്യക്ഷന്‍ സുഭാഷ് ചൗള ആകെ സമ്മര്‍ദത്തിലാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദേവീന്ദര്‍ സിംഗ് ബബ്ല തന്നെ ചൗളയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു വോട്ടുപോലും ഇല്ലാതിരുന്നു ആംആദ്മി പാര്‍ട്ടിയെ ഇത്രയും വളര്‍ത്തിയതും സീറ്റ് ലഭിക്കാനിടയാക്കിയും കോണ്‍ഗ്രസ് തന്നെയാണെന്ന് ദേവീന്ദര്‍ ആരോപിച്ചു. ചണ്ഡീഗഡിലെ അധ്യക്ഷനും ഇതില്‍ പങ്കുണ്ട്. സ്വന്തം മകനെ പോലും വിജയിപ്പിക്കാന്‍ ചൗളയ്ക്ക്‌സാധിച്ചില്ലെന്ന് ബബ്ല പറഞ്ഞു.

അതേസമയം ദേവീന്ദര്‍ സിംഗ് ബബ്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പക്ഷേ ഭാര്യ ഹര്‍പ്രീത് കൗര്‍ അദ്ദേഹത്തിന്റെ സീറ്റില്‍ നിന്ന് മത്സരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയമാര്‍ജിനിലാണ് അവര്‍ വിജയിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥികളുമായി സഹകരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി പണം നല്‍കിയിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വം ഒരാളെ പോലും ഞങ്ങളുടെ വാര്‍ഡില്‍ പ്രചാരണത്തിന് അയച്ചില്ല. പാര്‍ട്ടിയുടെ മികവ് കൊണ്ടല്ല, തന്റെ കുടുംബത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് വിജയിച്ചതെന്നും ദേവീന്ദര്‍ പറഞ്ഞു.

ചൗളയാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചത്. ഈ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണ്. ജയമായാലും തോല്‍വിയായാലും അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ് കാര്യങ്ങള്‍. അദ്ദേഹം തുടരണോ എന്ന് പാര്‍ട്ടി നേതൃത്വം തന്നെ തീരുമാനിക്കട്ടെയെന്ന് ദേവീന്ദര്‍ പറഞ്ഞു. ടിക്കറ്റ് വിതരണം അടക്കം അദ്ദേഹമാണ് തീരുമാനിച്ചതെന്നും ദേവീന്ദര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി വക്താവ് എച്ച്എസ് ലക്കിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. രണ്ടാം വാര്‍ഡില്‍ നിന്ന് വെറും പതിനൊന്ന് വോട്ടിനാണ് ലക്കി തോറ്റത്. പാര്‍ട്ടിയില്‍ നിന്ന് യാതൊരു പിന്തുണയും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്ന് ലക്കി കുറ്റപ്പെടുത്തി. ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു.
Recommended Video

ഹൈക്കമാന്‍ഡും ജനറല്‍ സെക്രട്ടറിയും അധ്യക്ഷനെ മാറ്റണമെന്ന ആവശ്യമാണ് ലക്കിയും ഉന്നയിച്ചത്. ചണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മനോജ് ലുബാനയും ഇക്കാര്യത്തിനോട് യോജിച്ചു. ഉറപ്പായും ജയിക്കേണ്ട തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങള്‍ വലുതാക്കി ഇപ്പോഴുള്ള നേതൃത്വമാണ് വഷളാക്കിയതെന്ന് ലുബാന തുറന്നടിച്ചു. ടിക്കറ്റ് വിതരണം പിഴച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം ടിക്കറ്റ് നിഷേധിച്ചെന്ന് ലുബാന പറയുന്നു. അവസാന നിമിഷം വരെ ടിക്കറ്റ് വിതരണം വൈകിച്ചു. ഇതാണ് വിജയം തട്ടിത്തെറിപ്പിച്ചത്. ചൗള തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹൈക്കമാമന്‍ഡിനോട് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും.












Click it and Unblock the Notifications