യുപിയിൽ യോഗിയെ വീഴ്ത്താൻ കോൺഗ്രസ്; 2018 ലെ വിജയതന്ത്രം.. ആക്ഷൻപ്ലാനുമായി മുതിർന്ന നേതാവും ടീമും
ലഖ്നൗ; ഉത്തർപ്രദേശിൽ 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് പാർട്ടികൾ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പിച്ച മുന്നേറ്റത്തോടെ സംസ്ഥാനത്ത് ഇപ്പോൾ പ്രതീക്ഷ ഉയർന്ന നിലയിലാണ് ഭരണകക്ഷിയായ ബിജെപി. 635 ഓളം സീറ്റുകളാണ് ബിജെപി വിജയിച്ചത്. 70 സീറ്റിൽ സമാജ്വാദി പാർട്ടുയും വിജയിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് വെറും രണ്ട് സീറ്റിൽ മാത്രമാണ്.
എന്നാൽ തിരിച്ചടികളിൽ പതറാതെ സംസ്ഥാനം കൈപ്പിടിയിലൊതുക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളോരൊന്നും പുറത്തെടുക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കുകയാണ് സംസ്ഥാനത്ത് പ്രിയങ്ക . ഇന്ന് പാർട്ടി പ്രവർത്തകരുമായി അവർ പ്രത്യേക യോഗം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇതിനോടകം തന്നെ നിരവധി യോഗങ്ങൾ പ്രിയങ്ക വിളിച്ച് ചേർത്ത് കഴിഞ്ഞു. പാർട്ടിയിലെ താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാക്കാനുള്ള നടപടികളാണ് തുടക്കം മുതൽ ഇവിടെ പ്രിയങ്ക നടപ്പാക്കി വരുന്നത്.

പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപായി പ്രത്യേക കമ്മിറ്റികൾ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. യുപിയിലെ 831 ബ്ലോക്കുകളിലും യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്.നിലവിൽ താഴെതട്ടിലുള്ള പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് പരിശീലനങ്ങൾ നൽകി വരികയാണ്.
ബ്ലോക്ക് തലത്തിലേയും ജില്ലാ യൂണിറ്റ് ഭാരവാഹികളേയും പ്രിയങ്ക ഗാന്ധി നേരിട്ട് അവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

അതേസമയം ഇതിലൂടെ മാത്രം സംസ്ഥാനത്ത് പ്രകടനം മെച്ചപ്പെടുത്താനാകില്ലെന്ന് കോൺഗ്രസും കരുതുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ കൂടി കോൺഗ്രസ് ഹൈക്കമാന്റ് നിയോഗിച്ചേക്കുമെന്നാണ് സൂചന.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ കോണ‍്ഗ്രസ് മുന്നേറ്റത്തിൽ നിർണയാക പങ്ക് വഹിച്ച നേതാവാണ് നിലവിലെ മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ഭാഗൽ. 15 വർഷത്തെ ബിജെപി ഭരണത്തെ താഴെയിറക്കിയായിരുന്നു ഭൂപേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചത്.

ഇക്കഴിഞ്ഞ അസം നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയാൻ ഹൈക്കമാന്റ് നിയോഗിച്ചത് ഭൂപേഷ് ബാഗലിനെയായിരുന്നു. അധികാരം തിരിച്ച് പിടിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പക്ഷേ 29 സീറ്റുകളിൽ മാത്രം വിജയിക്കാനേ കോൺഗ്രസിന് സാധിച്ചിരുന്നുള്ളൂ.

അതേസമയം ഭൂപേഷ് ഭാഗൽ കൂടി എത്തുന്നതോടെ യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ചൂട് പിടിക്കുമെന്നാണ് കണക്കാക്കുന്നത്. ഞായറാഴ്ച പ്രിയങ്ക ഗാന്ധി ഭാഗലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിലാകും ഭാഗൽ ശ്രദ്ധകേന്ദ്രീകരിക്കുക. താഴെ തട്ട് നിർജീവമായാൽ തിരിച്ചടികൾ ആവർത്തിക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നു.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കപ്പെടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടിയും ബിഎസ്പിയും കോൺഗ്രസും ഇതിനോടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിജെപിയെ നേരിടാൻ സഖ്യം അനിവാര്യമാണെന്ന് മൂന്ന് പാർട്ടികളിലേയും നേതാക്കൾ ആവർത്തിക്കുന്നു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു എസ്പി മത്സരിച്ചത്. എന്നാൽ തിരിച്ചടിയായിരുന്നു ഫലം. കോൺഗ്രസുമായി ഇത്തവണയും സഖ്യമുണ്ടായാൽ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്ന് ആശങ്കയിലാണ് നേതൃത്വം. അതേസമയം സംസ്ഥാനത്ത് ആംആദ്മിയുമായി എസ്പി സഖ്യത്തിലെത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.

നേരത്തേ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് : ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോർട്ടുകൾ.സഖ്യത്തിലേക്ക് മറ്റ് ചെറുകക്ഷികളേ കൂടി ഉൾപ്പെടുത്താനുള്ള നീക്കങ്ങളും അഖിലേഷ് യാദവ് നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്.












Click it and Unblock the Notifications