കമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറും
ഭോപ്പാല്‍: വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാതെയാണ് മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കടന്ന പോയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന ആകെയുള്ള 3 സീറ്റില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, സൂമീര്‍ സിങ് സോളങ്കി എന്നിവരാണ് വിജയിച്ച ബിജെപി നേതാക്കള്‍.
കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചത് മുന്‍ മുഖ്യമന്ത്രിയാ ദിഗ്‌വിജയ് സിങ്ങാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ ചൂട് കഴിഞ്ഞതോടെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

ഉപതിരഞ്ഞെടുപ്പ്
കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ട് ബിജെപി പാളയത്തിലെത്തിയ 22 പേരുടേത് ഉള്‍പ്പടെ 24 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തയ്യാറെടുപ്പുകള്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചനകള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. തിയതി സംബന്ധിച്ച് ഇത്തരത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണെങ്കിലം തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്.

107 അംഗങ്ങളുടെ പിന്തുണ
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്ന ഒരു അവസരം എന്ന നിലയില്‍ അതീവ പ്രാധാന്യമാണ് ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കുന്നത്. 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും.
Recommended Video

ഗ്വാളിയോര്‍-ചമ്പല്‍
ഈ സാധ്യതയിലേക്ക് തിരഞ്ഞെടുപ്പ് ഫലം എത്തിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തന്ത്രങ്ങള്‍ നീക്കുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 17 സീറ്റും സിന്ധ്യയുടെ ശക്തികേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി.

പ്രത്യേക ശ്രദ്ധ
സിന്ധ്യയുടേയും അനുയായികളുടേയും കൂടുമാറ്റത്തോടെ പൊടുന്നനെ ഒരു ശൂന്യതയായിരുന്നു മേഖലയില്‍ കോണ്‍ഗ്രസിന് സൃഷ്ടിച്ചത്. ഈ പ്രശ്നം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരോ മണ്ഡലത്തിലും നേതാക്കള്‍ക്ക് പ്രത്യേക ചുമതലയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

ബിജെപി ടിക്കറ്റില്‍
സിന്ധ്യയുടെ ശക്തി ദുര്‍ഗമായ ബമോറി നിയമസഭാ മണ്ഡലത്തില്‍ മുൻ തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസോഡിയയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇദ്ദേഹത്തെ പരാജയപ്പെടുത്താനായി മുന്‍ ബിജെപി നേതാവായ കൻഹയ്യ ലാൽ അഗർവാളിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്

കൻഹയ്യ ലാൽ അഗർവാള്‍
ബമോറി മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ് കൻഹയ്യ ലാൽ അഗർവാള്‍. പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് നേരത്തെ അണികള്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വ്വെ നടത്തിയിരുന്നു.

അഭിപ്രായ സര്‍വ്വേയില്‍
ഈ അഭിപ്രായ സര്‍വ്വേയില്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി മുന്നിലെത്താനും കൻഹയ്യ ലാൽ അഗർവാളിന് മുന്നിലെത്താന്‍ കഴിഞ്ഞു. ശിവരാജ് സിങ്ങിന്റെ ഭരണകാലത്ത് മധ്യപ്രദേശിലെ വ്യോമയാന സഹമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഇടഞ്ഞ ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2013 ല്‍
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ അഗര്‍വാളിന് സാധിച്ചിരുന്നില്ല. പിന്നീട് ബിജെപിയുമായി ഇടഞ്ഞ അദ്ദേഹം 2018 ൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് അഗര്‍വാള്‍.

കോൺഗ്രസ് ആഗ്രഹിക്കുന്നത്
ഈ സാഹചര്യത്തില്‍ കൻഹയ്യ ലാലിന്റെ മികച്ച പ്രതിച്ഛായ ഉപതിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അതിനാൽ കോൺഗ്രസ് പാർട്ടിയും സംസ്ഥാന പ്രസിഡന്റ് കമൽ നാഥും മറ്റ് നേതാക്കളും അഗര്‍വാളുമായി നിരന്തരം ബന്ധം പുലർത്തുന്നുവെന്നാണ് മധ്യപ്രദശില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തമായ മത്സരാർത്ഥി
മണ്ഡലത്തില്‍ കോൺഗ്രസിന്റെ ശക്തമായ മത്സരാർത്ഥിയായി മാറാന്‍ അഗര്‍വാളിന് കഴിയുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഭിപ്രയാപ്പെടുന്നത്. ബിജെപി വിട്ട ശേഷം മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കൻഹയ്യ ലാൽ അഗർവാൾ.

ബിജെപിക്കും ആശങ്ക
അഗള്‍വാള്‍ സമ്മതം മൂളിയാല്‍ അദ്ദേഹത്തിന് ബമോറി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നല്‍കും. അഗര്‍വാള്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയാല്‍ മത്സരം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ബിജെപി അണികള്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് നേതാവാണ് അദ്ദേഹം എന്നത് ബിജെപിക്കും ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.












Click it and Unblock the Notifications