ബിജെപി റാഞ്ചും!! എംഎൽഎമാരെ ഒളിപ്പിച്ച് കോൺഗ്രസ്, 19 എംഎൽഎമാർ രാജസ്ഥാനിലെ റിസോർട്ടിൽ!!
അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ സുരക്ഷിതമാക്കി കോൺഗ്രസ്. അടുത്ത ദിവസങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെയാണ് കോൺഗ്രസ് പുതിയ കരുനീക്കത്തിന് ഒരുങ്ങിയിട്ടുള്ളത്. പല സംഘങ്ങളായി എംഎൽഎമാരെ ഗുജറാത്തിലും ഗുജറാത്തിന് പുറത്തുമായി താമസിപ്പിച്ചുവരികയാണ് കോൺഗ്രസ്.

രാജസ്ഥാനിലെ റിസോർട്ടിൽ
19 കോൺഗ്രസ് എംഎൽഎമാരെയാണ് പാർട്ടി രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റുന്നത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച സാഹചര്യത്തിലാണ് നീക്കം. കൂടുതൽ എംഎൽഎമാരുടെ രാജി ഒഴിവാക്കുകയാണ് ലക്ഷ്യം. രാജസ്ഥാനിലെ മൌണ്ട് അബുവിലുള്ള വൈൽഡ് വിൻഡ്സ് റിസോർട്ടിലേക്ക് 26 എംഎൽഎമാരെ മാറ്റാണ് നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ നിന്ന് സുരക്ഷിതരായിരിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

സൌരാഷ്ട്രയിലും
ഗുജറാത്തിൽ കോൺഗ്രസിന് 65 എംഎൽഎമാരാണുള്ളത്. സൌരാഷ്ട്രയിലെ ഒരു സംഘം കോൺഗ്രസ് എംഎൽഎമാരെ രാജ്കോട്ടിലെ നീൽ സിറ്റി എന്ന റസ്റ്റോറന്റിലേക്ക് ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. മറ്റൊരു സംഘം ഗുജറാത്തിലെ ആനന്ദിലെ റിസോർട്ടിലേക്കും മാറ്റിയിട്ടുണ്ട്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 103 എംഎൽഎമാരാണുള്ളത്. ഒരു സ്ഥാനാർത്ഥിയ്ക്ക് ജയിക്കാൻ 34 വോട്ടുകളാണ് ആവശ്യമായി വരിക. രണ്ട് കോൺഗ്രസ് എംഎൽഎമാർ ജൂൺ നാലിന് രാജിവെച്ചതോടെയാണ് പുതിയ നീക്കങ്ങൾക്ക് കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ദിവസത്തിന് ശേഷം മൂന്നാമത്തെ എംഎൽഎയും രാജി സമർപ്പിച്ചിരുന്നു.

ആദ്യം നാല് പിന്നെ മൂന്ന്...
നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ നാല് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിരുന്നു. ഇത് രണ്ടാം തരംഗം മാത്രമാണ്. നിലവിലെ എംഎൽഎമാരുടെ സ്ഥിതി വച്ച് രണ്ടിന് പകരം ഒരു രാജ്യസഭാ സീറ്റ് മാത്രമാണ് കോൺഗ്രസിന് ഉറപ്പുള്ളൂ. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മൂന്നും കോൺഗ്രസിന്റെ ഒരു സീറ്റൂമാണ് ഒഴിവുവരുന്നത്. ബിജെപി നർഹാനി അമീനെയും അഭയ് ഭരദ്വാജിനെയും റമീലാബെൻ ബാരയെയുമാണ് സ്ഥാനാർത്ഥിയാക്കുന്നത്. കോൺഗ്രസ് ശക്തിസിംഗ് ഗോഹിൽ, ഭരത്സിംഗ് സോളങ്കി എന്നിവരെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനായി നിർദേശിച്ചിട്ടുള്ളത്. ആർക്കാണ് മുൻഗണന നൽകുകയെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല.

എൻസിപി വിപ്പ് തുണയ്ക്കുമോ?
ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സഖ്യകക്ഷിയായ കോൺഗ്രസിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമോ എന്നതാണ് ആശങ്ക. കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വിപ്പ് അനുസരിച്ച് എംഎൽഎമാർ കോൺഗ്രസിന് വോട്ട് ചെയ്യുമോ എന്നുള്ളത് മറ്റൊരു കാര്യമാണ്.

കൂറുമാറ്റത്തിന് പ്രേരണ
ബിജെപി കോൺഗ്രസ് എംഎൽഎമാർക്ക് കൈക്കൂലി നൽകി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. ബിജെപിയുടെ ഡിഎൻഎയിലുള്ള പ്രത്യേക തരം വൈറസ് ആണ് ഇതെന്നും എംഎൽഎമാരെ ആകർഷിക്കുകൊണ്ട് ഇതെല്ലായിടത്തും വ്യാപിക്കുകയുമാണ്. ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എൻഡിടിവിയോട് പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ ബിജെപിയ്ക്കൊപ്പം ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications