ലക്ഷ്യം ദളിത് വോട്ടുകൾ.. ശത്രുപടയെ പൂട്ടാൻ പുതിയ പരീക്ഷണത്തിന് കോൺഗ്രസ്.. 5 പേർ വരെ
ചണ്ഡീഗ്ഡ; ദേശീയ തലത്തിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ദയനീയ തോൽവിയാണ് പാർട്ടി രുചിച്ചത്. എന്നാൽ തുടർ പരാജയങ്ങൾ പാഠമാക്കി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാൻ ഒരുങ്ങുകയാണ് നേതൃത്വം. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
ഇതിൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ് പഞ്ചാബ്. സംസ്ഥാനത്ത് ഇക്കുറിയും ഭരണ തുടർച്ചയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനായി ശിരോമണി അകാലിദൾ ഇവിടെ ബിഎസ്പിയുമായി സഖ്യം പ്രഖ്യാപിച്ചപ്പോൾ അതിനെ മറികടക്കാൻ മറ്റ് ചില തന്ത്രങ്ങളാണ് കോൺഗ്രസ് തയ്യാറാക്കുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

10 വർഷം അധികാരത്തിലിരുന്ന ശിരോമണി അകാലിദൾ-ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കിയായിരുന്നു അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചാബ് ഭരണം പിടിച്ചത്. 117 അംഗ നിയമസഭയിൽ 77 സീറ്റ് ആയിരുന്നു കോൺഗ്രസ് നേടിയത്. അകാലിദൾ ബിജെപി സഖ്യത്തിന് 68 സീറ്റുകളും.

പുതിയ സഖ്യം
മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഇപ്പോൾ അകാലിദളും ബിജെപിയും തമ്മിൽ സഖ്യത്തിലല്ല. കേന്ദ്രത്തിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ചാണ് അകാലിദൾ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. എന്തായാലും തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂട് പിടിച്ചതോടെ അകാലിദൾ സംസ്ഥാനത്ത് പുതിയ സഖ്യത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു.

സീറ്റ് വിഭജനം
മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയുമായാണ് അകാലിദൾ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിൽ എത്തിയിട്ടുണ്ട്. 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുളളത്. അകാലി ദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കുന്നത്.

ബിജെപി മത്സരിച്ച സീറ്റുകൾ
നേരത്തേ ബിജെപി മത്സരിച്ച സീറ്റുകൾ എല്ലാം ബിഎസ്പിയ്ക്കാണ് വിട്ടുനൽകിയിരിക്കുന്നത്. 33 ശതമാനം ദളിത് വോട്ടുകൾ പഞ്ചാബിൽ ബിഎസ്പിക്ക് ഉണ്ടെന്നിരിക്കെ സഖ്യം ഗുണം ചെയ്യുമെന്നാണ് ശിരോമണി അകാലിദളിന്റെ പ്രതീക്ഷ.അതേസമയം അധികാരം ലക്ഷ്യം വെച്ചുള്ള ശിരോമണി അകാലിദളിൻറെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സംസ്ഥാനത്ത് കോൺഗ്രസ്.

ദളിത് വോട്ടുകൾ
പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനം ദളിതരാണെന്നിരിക്കെ അകാലിദൾ-ബിഎസ്പി സഖ്യത്തെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്. ദളിത് വോട്ടുകൾ പെട്ടിയിലാക്കാൻ പുതിയ തന്ത്രങ്ങൾ രൂപീകരിച്ചില്ലേങ്കിൽ കനത്ത ആഘാതം നേരിട്ടേക്കുമെന്ന മുന്നറിയിപ്പും നേതാക്കൾ ഇവിടെ നൽകുന്നുണ്ട്.

ദളിത് മുഖ്യമന്ത്രി
സംസ്ഥാനത്ത് അധികാരം നേടിയാൽ ദളിത് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യം അവാസനിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അകാലിദൾ ബിജെപിയുമായി സഖ്യത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. യുപിയിൽ തിരിച്ചടി നേരിടുന്ന ബിഎസ്പി ഇതിനോടകം തന്നെ ബിജെപിയുമായി സഖ്യത്തിലെത്താനുള്ള നീക്കങ്ങൾ അവിടെ ആരംഭിച്ചിട്ടുണ്ട്.

വലിയ പ്രഖ്യാപനം
സമാന സാധ്യത പഞ്ചാബിലും തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.അതുകൊണ്ട് തന്നെ അട്ടിമറി നീക്കം മുന്നിൽ കണ്ട് ദളിത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ് വലിയ പ്രഖ്യാപനങ്ങൾ തന്നെ നടത്തേണ്ടി വരുമെന്നാണ് സംസ്ഥാനത്തെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായ രാം ലാൽ ജസ്സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര് മുഖ്യമന്ത്രി
ദളിത് മുഖ്യമന്ത്രിയേയോ പ്രതിപക്ഷ നേതാവിനേയോ പ്രഖ്യാപിക്കണമെന്നതാണ് നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിന് എത്രത്തോളം ഹൈക്കമാന്റ് തയ്യാറാകുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോശ്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര് നയിക്കും എന്ന തർക്കം നിലനിൽക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ നയിക്കരുതെന്ന ആവശ്യം യുവ നേതാവ് കൂടിയായ നവജ്യോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

ദളിത് നേതാക്കൾ
എന്നാൽ അധികാര തുടർച്ച എന്ന ലക്ഷ്യത്തോടെ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ എന്ന് വിളിപ്പേരുള്ള അമരീന്ദറിന് പകരം മറ്റൊരു നേതാവിനെ പരീക്ഷിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. മറ്റ് സുപ്രധാന പദവികളിൽ ദളിത് നേതാക്കളെ നിയമിച്ച് കൊണ്ടുള്ള നിർണായ പ്രഖ്യാപനത്തിനായിരിക്കും കോൺഗ്രസ് തയ്യാറെടുത്തേക്കുകയെന്നാണ് സൂചന.

ദളിത് വോട്ട്
നേരത്തേ ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രി എന്ന നിർദ്ദേശം ഹൈക്കമാന്റ് മുന്നോട്ട് വെച്ചപ്പോൾ അമരീന്ദർ സിംഗ് അംഗീകരിച്ചിരുന്നു. ഇത് കൂടാതെ ദളിത് വോട്ടുകൾ ഉന്നമിട്ട് നാലോ അഞ്ചോ ദളിത് മുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നിർണായക പ്രഖ്യാപനം
അതേസമയം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന യോഗ്യരായ നേതാക്കളെ മാത്രമേ മന്ത്രിസഭയിൽ ഉൾപ്പെടുത്തൂവെന്നും നേതാക്കൾ പറയുന്നു.എന്തായാലും നിലവിൽ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുള്ള നിർണായ പ്രഖ്യാപനങ്ങൾ ദേശീയ നേൃത്വം നടത്തിയേക്കുമെന്നാണ് സംസ്ഥാന നേതാക്കൾ കണക്കാക്കുന്നത്.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications