പുതിയ നീക്കവുമായി കോണ്‍ഗ്രസ്! രാജസ്ഥാന്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യം
1998 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തന്നെ രാജസ്ഥാന്‍ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും കാറ്റിന് അനുസരിച്ചുള്ള പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ വിജയത്തേരിലേറാനാകൂയെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നു.
ഇതോടെ ഭരണനേട്ടവും കേന്ദ്ര ക്ഷേമ പദ്ധതികളും പ്രചാരണ ആയുധമാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറ്റൊരു നിര്‍ണായക നീക്കമാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ
കോണ്‍ഗ്രസിന് അനുകൂലം
ഇരുനൂറിൽ 163 സീറ്റും നേടിയാണു ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത്. വെറും 21 സീറ്റുകള്‍ മാത്രം നേടാനെ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. എന്നാല്‍ സമാനതകളില്ലാത്ത പരാജയം ഏറ്റുവാങ്ങിയ സ്ഥിതിയല്ല ഇപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഉള്ളത്. ബിജെപിയുടെ വസുന്ധര രാജെ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇത് വോട്ടാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്.
പ്രതിരോധം
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപി കോണ്‍ഗ്രസിനെ ആക്രമിക്കുന്നുണ്ടെങ്കിലും അതിനെല്ലാം പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ രാജസ്ഥാനിലെ ജാതിസമവാക്യങ്ങള്‍ക്ക് മുകളിലും മേല്‍ക്കോയ്മ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു
രജപുത്ര വോട്ടുകള്‍
മാനവേന്ദ്ര സിങ്ങിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തോടെ രജപുത്ര വോട്ടുകള്‍ പെട്ടിയിലായിട്ടുണ്ടെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നുണ്ട്. ഇത് കൂടാതെ ദളിത്, മുസ്ലീം ഒബിസി വോട്ടുകളും കോണ്‍ഗ്രസില്‍ ഇത്തവണയും ഭദ്രമാണ്.അതേസമയം തിരിച്ചടികള്‍ നേരിട്ടേക്കാമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് ബിജെപി നടത്തുന്നത്.
പ്രകടന പത്രിക
വര്‍ഗീയതയും മതവും പ്രചാരണ ആയുധമാക്കാന്‍ ബിജെപി മടിക്കുന്നില്ല.കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പോലും ഈ വര്‍ഗീയ ധ്രുവീകരണം പ്രകടമാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള പ്രകടന പത്രികയില്‍ ന്യൂനപക്ഷങ്ങളെ പാടെ തഴഞ്ഞതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ചിട്ടയായ നീക്കം
അതേസമയം ചിട്ടയായ നീക്കമാണ് സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. കര്‍ഷകര്‍ക്ക് മുന്‍തൂക്കം നല്‍കിയും കൃഷി വായ്പകള്‍ എഴുതി തള്ളിയും യുവാക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ പ്രാതിനിധ്യം കല്‍പ്പിക്കുന്നതുമായ പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.
നിര്‍ബന്ധമാക്കി
ഇതുകൂടാതെ മറ്റൊരു ചരിത്രപരമായ നീക്കം കൂടി സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ളതായിരുന്നു ഇത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചു.
തിരുമാനം
സോഷ്യല്‍ മീഡിയയിലും മറ്റും സ്ഥാനാര്‍ത്ഥികളുടെ പ്രായവും വിദ്യാഭ്യാസവും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തിരുമാനം കൈക്കൊണ്ടതെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപി ഈ തിരുമാനം നടപ്പാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പ്രതകരിച്ചു.