തുടങ്ങും മുൻപ് തിരിച്ചടി; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടു..അമ്പരന്ന് ബിജെപിയും
ഹൈദരാബാദ്: തെലങ്കാന മുനുഗോഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വളരെ ആകാംഷയോടെയാണ് തെലങ്കാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോൺഗ്രസ് നേതാവായ എം എൽ എ കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവെച്ചതോടെയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിനെ സംബന്ധിച്ച് മണ്ഡലത്തിൽ അഭിമാന പോരാട്ടമാണ്. പ്രിയങ്ക ഗാന്ധി നേരിട്ടാണ് കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ കോൺഗ്രസ് വീണ്ടും വലിയ തിരിച്ചടിയാണ് ഇവിടെ നേരിട്ടിരിക്കുന്നത്. സർപഞ്ച് , മണ്ഡൽ പരിഷദ് നേതാക്കൾ അടക്കമുള്ളവർ ടി ആർ എസിൽ ചേർന്നു.

മുനുഗോഡിൽ ആകെയുള്ള 71 എം പി ടി സികളും 159 സർപഞ്ചുമാരുമാണ് ഉള്ളത്. ഇതിൽ കോൺഗ്രസിന് 32 എംപിടിസിമാരും 57 സർപഞ്ചുമാരുമാണ് ഉണ്ട്. 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ടി ആർ എസ് ആയിരുന്നു വലിയ മുന്നേറ്റം കാഴ്ച വെച്ചത്.88 സർപഞ്ച് സീറ്റുകളും 38 എംപിടിസിമാരുമാണ് ടി ആർ എസിന് ലഭിച്ചത്. ഒരു എംപിടിസിയും 14 സർപഞ്ച് സീറ്റുകളും സ്വതന്ത്രർക്കും ഇടതുപാർട്ടികൾക്കും നേടാനായി.

മുനുഗോഡിൽ അടുത്തകാലം വരെ താഴെത്തട്ടിൽ ശക്തമായ സാന്നിധ്യമായിരുന്നു കോൺഗ്രസ്. രാജിവെച്ച കോമാത്തിറെഡ്ഡി രാജഗോപാൽ റെഡ്ഡിക്ക് മണ്ഡലത്തിൽ വലിയ സ്വാധീനം ഉണ്ട്. രാജഗോപാൽ രാജിവെച്ച് ബി ജെ പിയിൽ ചേർന്നതോടെ പ്രാദേശിക നേതാക്കളെല്ലാം ബിജെപിയിലേക്ക് ചേരുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസിനേയും ബിജെപിയേയും ഒരുപോലെ ഞെട്ടിച്ച് കൊണ്ട് ടി ആർ എസിലേക്കാണ് നേതാക്കൾ കൂട്ടത്തോടെ എത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ രാജിവെച്ച് പാർട്ടിയിൽ ചേർന്നുമെന്ന് ടി ആർ എസ് നേതൃത്വം അവകാശപ്പെട്ടു. പ്രാദേശിക നേതാക്കൾ എത്തുന്നത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ബൂസ്റ്റ് നൽകുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. മണ്ഡലത്തിൽ ടി ആർ എസ് വിജയിക്കുമെന്നാണ് പാർട്ടി സർവ്വേ വ്യക്തമാക്കുന്നതെന്ന് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഊർജ മന്ത്രി ജി ജഗദീഷ് റെഡ്ഡി പറഞ്ഞു.

'കോൺഗ്രസിനായിരിക്കും രണ്ടാം സ്ഥാനം. ബി ജെ പി മൂന്നാം സ്ഥാനത്തേ എത്തുകയുള്ളൂ. ബിജെപി നേതാക്കളും രാജ്‌ഗോപാൽ റെഡ്ഡിയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വെറുതെ ഒരു ഹൈപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ അടിസ്ഥാന സാഹചര്യം തികച്ചും വ്യത്യസ്തമാണ്, ഇത് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും മനസ്സിലാകും', ജഗദീഷ് റെഡ്ഡി പറഞ്ഞു.

അതേസമയം മുനുഗോഡ് മണ്ഡലം പിടിക്കാനുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയിട്ടാണ് ബി ജെ പി കണക്കാക്കുന്നത്. മണ്ഡലം പിടിക്കാനായാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ടി ആർ എസിന്റെ തകർച്ചയായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചാരണത്തിനെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരം പിടിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ അടക്കം മുന്നേറ്റം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി ഇവിടെ.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications