പ്രിയങ്ക ഗാന്ധിയെ ഇറക്കി ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്: നിർദേശത്തിന് പിന്നില്‍ രാഹുലും
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യാത്രയിലെ മികച്ച ജനപങ്കാളിത്തം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
മൈസൂർ പിന്നിട്ടതോടെ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയും ആദ്യമായി യാത്രയുടെ ഭാഗമായിരുന്നു. നാല് മണിക്കൂറോളം രാഹുലിനൊപ്പം നടന്നതിന് ശേഷമാണ് സോണിയ മടങ്ങിയത്. ഇപ്പോഴിതാ ബെല്ലാരിയിലേക്ക് അടുക്കുന്ന യാത്രയിലേക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. ബി ജെ പി, ജെ ഡി എസ് കക്ഷികള്‍ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാനത്ത് ഭരണത്തിലേറാന്‍ കഴിയുമെന്നാണ് കെ പി സി സി നേതൃത്വം അവകാശപ്പെടുന്നത്. ആ നേട്ടത്തിലേക്ക് എത്തണമെങ്കില്‍ ബെല്ലാരി മേഖലയിലേ വിജയം കോണ്‍ഗ്രസിന് ഏറെ നിർണ്ണായകമാണ്.
'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള
2018 ലെ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ കോണ്‍ഗ്രസിന് മികച്ച വിജയം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കം മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം ബി ജെ പിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ബെല്ലാരി മേഖലയില്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ പുലർത്തുന്നത്.
ബെല്ലാരിയില്‍ വെച്ച് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാവുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖനന മാഫിയയ്‌ക്കെതിരെയും പിന്നീട് ഭരിച്ചിരുന്ന ബി ജെ പി സർക്കാരിനെതിരെയും ബല്ലാരിയിൽ വമ്പിച്ച കൺവെൻഷൻ നടത്തിയായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയത്.
ആ തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കുകയും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുകയും ചെയ്തു. പ്രിയങ്ക ഗാന്ധി ബല്ലാരി ജില്ലയിൽ പദയാത്രയിൽ പങ്കെടുക്കുകയും അവിടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്താൽ അത് മധ്യ കർണാടകയിലും വടക്കൻ കർണാടകയിലും പാർട്ടിയുടെ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
കമലിന്റെ വയനാടന്‍ തമ്പാന്‍ മുതല്‍ പൃഥ്വിയുടെ ആദം ജോണ്‍ വരെ; മലയാള സിനിമകളിലെ നരബലികള്‍
'ഭാരത് ജോഡോ യാത്ര' കർണാടകയിൽ എട്ട് ജില്ലകളിൽ 21 ദിവസങ്ങളിലായി മൊത്തം 511 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. യാത്രയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ഏക പൊതുയോഗം ബല്ലാരിയിലാണ് നടക്കുന്നത്. ഒരു ലക്ഷത്തിലധികം പേരെ റാലിയിൽ എത്തിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ റൂട്ടിൽ ബല്ലാരിയെ ഉൾപ്പെടുത്താൻ രാഹുൽഗാന്ധിക്ക് പ്രത്യേകം താൽപര്യമുണ്ടായിരുന്നതായും നേതാക്കള്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ച ചരിത്രം സോണിയ ഗാന്ധിക്കുമുണ്ട്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന് വലിയ ഉത്തേജനം നൽകിയ ബല്ലാരി ഗാന്ധി കുടുംബത്തിനും പ്രത്യേക താല്‍പര്യമുള്ള മേഖലയാണ്. അതുകൊണ്ട് തന്നെയാണ് യാത്രയില്‍ ബെല്ലാരിയും ഉള്‍പ്പെടുത്താന്‍ രാഹുല്‍ പ്രത്യേക താല്‍പര്യമെടുത്തതെന്നാണ് കരുതുന്നത്.