ജെഇഇ, നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്
ദില്ലി: ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. കോവിഡ് ദുരിതത്തിനിടയിൽ നീറ്റ്-ജെ. ഇ. ഇ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ഈ മാസം 28 നു കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കോൺഗ്രസ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. ''വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ അഭ്യർത്ഥന അവഗണിച്ചു വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കും വിധം കേന്ദ്ര സർക്കാർ പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ്''.
'' കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ വിദ്യാർഥികൾ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ പരീക്ഷകൾ ഓഫ്‌ലൈനായി സംഘടിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് വിദ്യാർത്ഥികൾക്കിടയിലും, രക്ഷകർത്താക്കൾക്കിടയിലും ആശങ്കയുണ്ട്. കൂടാതെ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിപ്പെടാനുള്ള യാത്രാ സൗകര്യ പരിമിതികളും, താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളും അവിടുത്തെ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്'' എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നീറ്റ്-ജെ.ഇ. ഈ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. എന്നാൽ ഇതിനെതിരെ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
'' ഇന്ന് കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഈ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി വിദ്യാർത്ഥികളുടെ ആശങ്കകൾ ഏറ്റെടുത്തു കേന്ദ്ര സർക്കാർ നീറ്റ് -ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ എൻ. എസ്.യു.ഐ ദേശീയ അദ്ധ്യക്ഷൻ നീരജ് കുന്ദന്റെ നേതൃത്വത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകർ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്''.
''ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തെ പിന്തുണച്ചു കോൺഗ്രസ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം അന്നേ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ "സ്പീക്ക് അപ്പ് ഫോർ സ്റ്റുഡന്റ് സേഫ്റ്റി" എന്ന പേരിൽ ദേശീയതലത്തിൽ ഓൺലൈൻ ക്യാമ്പയിനും പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി നമുക്ക് പോരാടാം'' എന്ന് കെസി വേണുഗോപാൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.