മലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകും
ദില്ലി: പ്രധാനമന്ത്രി പദം കോൺഗ്രസിന് നിർബന്ധമല്ലെന്ന പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശ വാദം ഉന്നയിക്കില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവസരം കിട്ടിയാൽ ഞങ്ങൾ സർക്കാർ ഉണ്ടാക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുക മാത്രമാണ് ലക്ഷ്യം, പ്രധാനമന്ത്രിപദത്തിനായി കോൺഗ്രസ് വാശി പിടിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഗുലാം നബി ആസാം പറഞ്ഞത്. പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ നിർണായകമാകുന്നതാണ് കോൺഗ്രസിന്റെ നിലപാട് എന്നാണ് വിലയിരുത്തപ്പെട്ടത്. പാട്നയിലെ വാർത്താ സമ്മേളനത്തിനിടെയാണ് കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞത്.

പ്രധാനമന്ത്രി പദം വേണ്ട
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി അധികാരത്തിൽ എത്തുന്നത് തടയുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് വാശി പിടിക്കില്ല. പ്രതിപക്ഷ കക്ഷികളുമായി ധാരണ ഉണ്ടായാൽ മാത്രം കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും എന്നാണ് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് വ്യക്തമാക്കിയത്.

ബിജെപിയെ തുരത്താൻ
എൻഡിഎയെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം. നമ്മൾ അവസാന ഘട്ടത്തിലാണ്, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചത് എൻഡിഎയോ ബിജെപിയോ അധികാരത്തിൽ വരില്ലെന്നാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലക്കം മറിഞ്ഞ്
എന്നാൽ സഖ്യ സർക്കാർ ഉണ്ടായാൽ പ്രധാനമന്ത്രിപദം കോൺഗ്രസിന് തന്നെ വിട്ടു നൽകണമെന്ന നിലപാടാണ് ഗുലാം നബി ആസാദ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രത്തിൽ ശക്തമായ ഒരു സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസിന് വീണ്ടും അവസരം നൽകണമെന്നാണ് ഗുലാം നബി ആസാദിന്റെ നിലവിലെ അഭിപ്രായം. കോൺഗ്രസ് പ്രധാനമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസരം വേണം
രാജ്യത്തെ ഏറ്റവും വലിയതും വർഷങ്ങളുടെ പാരമ്പര്യവും ഉള്ള പാർട്ടിയാണ് കോൺഗ്രസ്. സർക്കാർ 5 വർഷം അധികാരത്തിൽ തുടരണമെങ്കിൽ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് തന്നെ അവസരം നൽകണം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി പദത്തിനായി പോരടിക്കേണ്ടെന്നാണ് താൻ ഉദ്ദേശിച്ചത്. അഭിപ്രായ സമന്വയം നടത്തി പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും- ഗുലാം നബി ആസാദ് വ്യക്തമാക്കി.

273 പ്ലസ് സീറ്റ്
തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കുമെന്നും ഗുലാം നബി ആസാദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 273ൽ അധികം സീറ്റുകൾ കോൺഗ്രസ് തനിച്ച് സ്വന്തമാക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഇത് സാധിച്ചിട്ടുണ്ടെന്നും ഇക്കുറിയും അനായാസ വിജയം സ്വന്തമാക്കുമെന്നും ഗുലാം നബി ആസാദ് അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും ഗുലാം നബി ആസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആയുധമാക്കി ബിജെപി
പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനെ ബിജെപി തുടർച്ചയായി പരിഹസിച്ചിരുന്നു. ഞങ്ങൾക്ക് ഉയർത്തിക്കാട്ടാൻ ഒരു നേതാവ് ഉണ്ടെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് അതില്ലെന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വെല്ലുവിളിച്ചിരുന്നു.

നിർണായക നീക്കം
സഖ്യ സർക്കാര്‍ കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ വലിയ നീക്കമായാണ് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് നടത്തിയ പ്രസ്താവന വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ബിഎസ്പി നേതാവ് മായാവതിയേയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയേയും പ്രതിപക്ഷ സഖ്യത്തിലേക്ക് അടുപ്പിക്കുന്നതായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന. സ്റ്റാലിനും തേസജ്വി യാദവും അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വിശേഷിപ്പിച്ചപ്പോൾ ശക്തമായ എതിർപ്പാണ് മമതാ ബാനർജി ഉന്നയിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications