പഞ്ചാബിലും കോൺഗ്രസ് ചിരിച്ചു! ഷാഹ്കോട്ട് മണ്ഡലത്തിൽ മിന്നും ജയം... ഭൂരിപക്ഷം 38801...
അകാലിദൾ എംഎൽഎയായിരുന്ന അജിത് സിങ് കോഹറിന്റെ നിര്യാണത്തെ തുടർന്നാണ് ഷാഹ്കോട്ട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ലുധിയാന: പഞ്ചാബിലെ ഷാഹ്കോട്ട് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം. കോൺഗ്രസ് സ്ഥാനാർത്ഥി ഹർദേവ് സിങ് ലാദി 38801 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അകാലിദൾ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. അകാലിദളിന്റെ സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
അകാലിദൾ എംഎൽഎയായിരുന്ന അജിത് സിങ് കോഹറിന്റെ നിര്യാണത്തെ തുടർന്നാണ് ഷാഹ്കോട്ട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുൻ മന്ത്രിയും അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അജിത് സിങിന്റെ മകൻ നായിബ് സിങ് ആയിരുന്നു ഉപതിരഞ്ഞെടുപ്പിൽ അകാലിദൾ സ്ഥാനാർത്ഥി. പിതാവിന് തുടർച്ചയായി വിജയം സമ്മാനിച്ച ഷാഹ്കോട്ട് മണ്ഡലം തന്നെയും കൈവിടില്ലെന്നായിരുന്നു നായിബ് സിങിന്റെ പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ചടുലമായ പ്രചരണം നടത്തി മണ്ഡലത്തിൽ മേൽക്കൈ നേടി. ക്യാപ്റ്റൻ അമരീന്ദർ സിങ് സർക്കാരിന്റെ വികസന നേട്ടങ്ങളും നയങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രചരണം.

ഷാഹ്കോട്ട് ഉൾപ്പെടെ രാജ്യത്തെ പത്ത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് വ്യാഴാഴ്ച നടന്നത്. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബിജെപിക്ക് നിരാശ നൽകുന്നതാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭ സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോൺഗ്രസ്, ആർജെഡി, സിപിഎം, തൃണമൂൽ, ജെഎംഎം തുടങ്ങിയ പാർട്ടികളാണ് വിവിധ സംസ്ഥാനങ്ങളിൽ വിജയിച്ചത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മെയ് 31ലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതുമാണ്.












Click it and Unblock the Notifications