രാജസ്ഥാനിൽ നിന്നും കോൺഗ്രസിന് സന്തോഷ വാർത്ത; ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപ്പറ്റിച്ച് മിന്നും വിജയം
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം കോൺഗ്രസ് കനത്ത പ്രതിസന്ധി നേരിട്ട സംസ്ഥാനമാണ് രാജസ്ഥാൻ. തിരഞ്ഞെടുപ്പ് പരാജയവും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പല പിസിസികളും പിളർപ്പിന്റെ വക്കിലെത്തി. മുതിർന്ന നേതാക്കൾ തമ്മിലുള്ള തമ്മിലടിയായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകളില്ലാതെ വന്നതോടെ സംസ്ഥാന നേതൃത്വങ്ങളിലെ പോര് അതിരൂക്ഷമായി തുടർന്നു.
തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും പ്രതിസന്ധികളും ഭീഷണി ഉയർത്തുന്നതിനിടെ രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന് ഒരു സന്തോഷ വാർത്ത എത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്.

നേട്ടം കൊയ്ത് കോൺഗ്രസ്
സംസ്ഥാനത്തെ 26 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 74 പഞ്ചായത്ത് സമിതി സീറ്റുകളിൽ 39 സീറ്റുകളും കോൺഗ്രസാണ് സ്വന്തമാക്കിയത്. ബിജെപിയുടെ സീറ്റ് നേട്ടം 29ലേക്ക് ചുരുങ്ങി. 6 സീറ്റുകളിൽ സ്വതന്ത്രന്മാരാണ് വിജയിച്ചത്. 15 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 8 പേർ കോൺഗ്രസിൽ നിന്നുള്ളവരും 2 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. 5 സ്വതന്ത്ര്യന്മാരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്തിലേക്കും
ജില്ലാ പഞ്ചായത്തുകളിൽ 9 ഇടത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്ത് കോൺഗ്രസാണ് വിജയിച്ചത്. ഒരു സീറിറിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ഒരിടത്ത് സ്വതന്ത്ര്യസ്ഥാനാർത്ഥിയും വിജയിച്ചു. ഉദയ്പൂരിലെ ജാദോൾ പഞ്ചായത്ത് സീറ്റിലേക്ക് മത്സരിക്കാൻ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല. കഴിഞ്ഞ 30ാം തീയതിയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 22 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 48 സർപഞ്ചുകളുടെ പേരുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ 12 പേർ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ആവേശത്തിൽ കോൺഗ്രസ് ക്യാംപ്
തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. പഞ്ചായത്ത് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് സ്വതന്ത്രന്മാർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് പ്രവർത്തകർ അവകാശപ്പെടുന്നത്. ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പൂർത്തികരിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ സാധാരണാക്കാരിലേക്ക് എത്തുകയും ചെയ്യുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്ന് സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് തോൽവി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥനമാണ് രാജസ്ഥാൻ. 25 സീറ്റുകളുള്ള രാജസ്ഥാനിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപികരിച്ചിരുന്നു. എന്നാൽ 5 മാസം പിന്നിട്ടപ്പോൾ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം സർക്കാരിന്റെ തോൽവിയാണെന്ന രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇതോടെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉയർത്തുകയു അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും ചെയ്തു. ഏതായാലും തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജയം പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള കോൺഗ്രസ് ക്യാമ്പിന്റെ നീക്കത്തിന് ശക്തി പകരും.

കർണാടകയിലും വിജയം
ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന കർണാടകയിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയിരുന്നു. 28 സീറ്റുകളിൽ 25ലും ബിജെപി വിജയിച്ചതിന് ഒരാഴ്ച തികയും മുമ്പായിരുന്നു കോൺഗ്രസ് കുതിപ്പ്. 1361 വാർഡുകളിലേക്കും 33 ടൗൺ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില് 509 വാർഡുകളിലാണ് കോൺഗ്രസ് വിജയിച്ചത്. 173 ഇടത്ത് ജെഡിഎസ് വിജയിച്ചപ്പോൾ 366 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.












Click it and Unblock the Notifications