അണിനിരന്ന് യുവാക്കള്‍, രാഹുല്‍ തിരിച്ചുവരണം, പ്രമേയവുമായി മഹിളകള്‍, പ്രശാന്തിനും വഴിയൊരുങ്ങും
ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ വരവിനായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. യുവസംഘടനകളെല്ലാം രാഹുല്‍ വരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ അണിനിരക്കുന്ന വലിയൊരു ടീമിനെ രാഹുല്‍ കളത്തിലിറക്കി തുടങ്ങിയ സമയത്താണ് ഈ തീരുമാനമെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
പ്രശാന്ത് കിഷോറിനും കോണ്‍ഗ്രസിലേക്കുള്ള വരവ് ഇതോടെ എളുപ്പമാകുമെന്നാണ് സൂചന. യുപിയിലെ യൂത്ത് പരീക്ഷണത്തിന് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. അടിമുടി മാറ്റമില്ലെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാകത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.

മഹിളാ കോണ്‍ഗ്രസാണ് രാഹുല്‍ ഗാന്ധി അധ്യക്ഷനായി വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ സ്റ്റുഡന്റ്‌സ് യൂണിയനിന്റെയും അതേ പാതയിലാണ് മഹിളാ കോണ്‍ഗ്രസും. ഇരു സംഘടനകളും നേരത്തെ തന്നെ രാഹുല്‍ വരണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസും പ്രമേയം പാസാക്കിയിരിക്കുകയാണ്. സംസ്ഥാന എക്‌സ്യൂട്ടീവിലായിരുന്നു ആവശ്യം. ജനറല്‍ സെക്രട്ടറി ഷമീന ഷെഫീക്, ദില്ലി അധ്യക്ഷ അമൃത ധവാന്‍, താല്‍ക്കാലിക അധ്യക്ഷ നെറ്റ ഡിസൂസ എന്നിവരെല്ലാം യോഗത്തിലുണ്ടായിരുന്നു. വനിതകളുടെ ശാക്തീകരണത്തിനായി രാഹുല്‍ എടുക്കുന്ന തീരുമാനങ്ങളെ ഇവര്‍ പ്രശംസിച്ചു.

യുവാക്കളുടെ നീണ്ട നിരയാണ് ഇതോടെ രാഹുലിന് പിന്നില്‍ അണിനിരക്കുന്നത്. ദേശീയ വിഷയങ്ങളില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന സമയത്ത് രാഹുല്‍ തിരിച്ചുവരുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിലവില്‍ കോണ്‍ഗ്രസ് അണ്ണാ ഹസാരെയോ ബാബ രാംദേവിനെയോ പോലുള്ള നേതാക്കളെയാണ് തേടി കൊണ്ടിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇവര്‍ രണ്ടുപേരായിരുന്നു. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സ്വാധീനിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് ബിജെപിക്കെതിരെ വേണ്ടതെന്നാണ് രാഹുല്‍ കരുതുന്നത്. അഴിമതി വിരുദ്ധ സമരം അടക്കം കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കുള്ള പിന്തുണയും ഇതിലൂടെ അറിയാം.

അഴിമതി, വിലക്കയറ്റം, സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങള്‍ ഇത് മൂന്നുമായിരുന്നു യുപിഎയെ തകര്‍ത്തത്. ആര്‍എസ്എസ് ഹസാരെയെയും രാംദേവിനെയും പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ പ്രശ്‌നം. എന്നാല്‍ കോണ്‍ഗ്രസിന് ഇത് മുതലെടുക്കാനാവുന്നില്ല. ഇത് തിരിച്ചറിഞ്ഞാല്‍ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ ജനകീയ പ്രശ്‌നങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനായി സോണിയ ഗാന്ധി രൂപീകരിച്ചത്. പ്രിയങ്ക ഗാന്ധി അടക്കം ഈ പാനലിലുണ്ട്. പക്ഷേ ഇത് വിജയിക്കണമെങ്കില്‍ സംഘടന ശക്തമാക്കണം. സേവാദളിനെയും യൂത്ത് കോണ്‍ഗ്രസിനെയും മഹിളാ കോണ്‍ഗ്രസിനെയും ആവശ്യം കോണ്‍ഗ്രസിനുണ്ട്.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

രാഹുലിന്റെ ആവശ്യം ഇപ്പോഴാണ് കോണ്‍ഗ്രസിന് ശരിക്കും വേണ്ടത്. കാരണം ഈ മൂന്ന് സംഘടനകളും രാഹുലിന്റെ നിയന്ത്രണത്തിലാണ്. യുവനേതാക്കളെല്ലാം ആരാധിക്കുന്ന നേതാവാണ് രാഹുല്‍. ഇവരെ പ്രക്ഷോഭങ്ങളുമായി കളത്തിലിറക്കി അത് വിജയിപ്പിക്കാന്‍ സാധിച്ചാല്‍ രാഹുല്‍ തന്നെ കോണ്‍ഗ്രസിനുള്ളിലെ സര്‍വ സ്വീകാര്യനായ നേതാവായി മാറും. ഇതാണ് യുവാക്കളെ പലയിടത്തായി കൊണ്ടുവരാന്‍ രാഹുല്‍ തയ്യാറായത്. അതേസമയം രാഹുല്‍ അധ്യക്ഷനായി വന്നാല്‍ മാത്രമേ ഇവര്‍ക്കും ഗുണമുള്ളൂ. രാഹുല്‍ നേതൃത്വത്തില്‍ ഇല്ലാത്ത കാലത്തോളം ഇവര്‍ക്ക് പ്രവര്‍ത്തനങ്ങൡ നിയന്ത്രണങ്ങളുണ്ടാവും. പ്രിയങ്ക ഗാന്ധിയും ഇതിനെല്ലാം നേതൃത്വം നല്‍കുന്നുണ്ട്.

മോദി സര്‍ക്കാരിന് എതിരായിട്ടുള്ള എന്‍ജികളെ ഒപ്പം ചേര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ആദ്യ തന്ത്രം. ഒപ്പം ജനങ്ങളില്‍ സ്വാധീനമുള്ള സാധാരണ നേതാക്കളെയും അന്വേഷിക്കുന്നുണ്ട്. യോഗേന്ദ്ര യാദവിനെ പോലുള്ള നേതാക്കള്‍ ഇതില്‍ വരും. കര്‍ഷക സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതും ഇവരില്‍ നിന്നൊരു നേതാവിനെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭങ്ങളുടെ മുഖമായി മാറ്റാനാണ്. എന്നാല്‍ കര്‍ഷക സമരത്തിന്റെ വഴിതെറ്റി പോയെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. ഇപ്പോഴത് രാഷ്ട്രീയമാറ്റത്തിന് വിധേയമായിരിക്കുകയാണ്. ഇത് പ്രതീക്ഷിച്ച നേട്ടം കോണ്‍ഗ്രസിനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ നല്‍കില്ല. അതാണ് അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ നിന്ന് സമരം ദില്ലിയിലേക്ക് മാറ്റാന്‍ കര്‍ഷകരോട് പറഞ്ഞതും.

സേവാദളിനെ അഴിച്ചുപണിയുകയാണ് മറ്റൊരു ലക്ഷ്യം. ഇതൊക്കെ രാഹുലിന്റെ വരവിന് മുമ്പ് സാധ്യമാകും. ആര്‍എസ്എസ് പ്രചാരക് മോഡലില്‍ സേവാദളിന്റെ വിചാരകുകളെ കളത്തിലിറക്കും. 3.7 ലക്ഷം സജീവ പ്രവര്‍ത്തകര്‍ 600 ജില്ലകളിലായി കോണ്‍ഗ്രസിനുണ്ട്. യുപിയില്‍ മാത്രം 450 പ്രവര്‍ത്തകരുമുണ്ട്. യുപിയാണ് ഇവര്‍ക്കുള്ള ടാര്‍ഗറ്റ്. 100 മണ്ഡലങ്ങളിലാണ് സേവാദളിന്റെ അംഗങ്ങള്‍ പ്രചാരണം നടത്തുക. ഇവിടെ ഗ്രാസ് റൂട്ട് തലത്തിലാണ് കാര്യങ്ങള്‍ നടക്കുക. ഈ മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി പഠനവും നടത്തുന്നുണ്ട്. പ്രിയങ്കയുടെ സഹായവും ഇവര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രിയങ്കയാണ് ഇത്തരമൊരു ആശയം രാഹുലിന് മുന്നോട്ട് വെച്ചത്.

ദളിത് വോട്ടുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിട്ടുപോകുന്നതില്‍ രാഹുല്‍ നിരാശനാണ്. മധ്യപ്രദേശില്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ ആരംഭിച്ചു. 47 മണ്ഡലങ്ങള്‍ ദളിത് സംവരണമുള്ളവയാണ്. ഇതില്‍ 30 സീറ്റുകളും 2018ല്‍ കോണ്‍ഗ്രസാണ് നേടിയത്. മൊത്തം 78 സീറ്റുകളില്‍ ആദിവാസി വിഭാഗത്തിനടക്കം സ്വാധീനമുണ്ട്. മുമ്പ് ഭരണം പിടിച്ചത് ഈ മേഖലയിലെ മികവ് കൊണ്ടായിരുന്നു. അമിത് ഷായെ തന്നെ ഇറക്കി വോട്ട് ചോര്‍ച്ച തടയാന്‍ ബിജെപി ശ്രമിച്ച് കൊണ്ടിരിക്കവെയാണ്, രാഹുല്‍ നേരിട്ട് നേതാക്കളെ ഈ വോട്ടുകള്‍ക്കായി ശ്രമിക്കുന്നത്. കമല്‍നാഥാണ് നേതൃത്വം നല്‍കുന്നത്. ഈ വോട്ട് ഉപതിരഞ്ഞെടുപ്പിലും നിര്‍ണായകമായി മാറും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ, ഉപതിരഞ്ഞെടുപ്പ് തോറ്റാല്‍ മൂന്നിടത്ത് മുഖ്യമന്ത്രിയെ മാറ്റിയത് പോലെ ശിവരാജ് സിംഗ് ചൗഹാനും പുറത്ത് പോവേണ്ടി വരും.

യഥാര്‍ത്ഥത്തില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ് ഇത്രയും മാറ്റങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും കാരണം. വീരപ്പ മൊയ്‌ലി നേരത്തെ ഇക്കാര്യങ്ങള്‍ ശരിവെച്ചിരുന്നു. പ്രശാന്തിന്റെ വരവ് ഈ മാറ്റങ്ങളോടെ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് തരത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തന രീതി. പാര്‍ലമെന്റില്‍ രാഹുല്‍, ഗ്രൗണ്ടില്‍ പ്രിയങ്ക, പാര്‍ട്ടിയില്‍ സോണിയ എന്ന നിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. പ്രശാന്ത് പ്രതിപക്ഷ സഖ്യത്തിന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളും. പ്രശാന്തിന്റെ പദവി ചൊല്ലിയുള്ള തീരുമാനം ഇതുവരെ ആയിട്ടില്ല. പക്ഷേ അഹമ്മദ് പട്ടേലിനെ പോലെയായിരിക്കും പ്രശാന്തിന്റെ റോള്‍. അഹമ്മദ് പട്ടേല്‍ സോണിയയെ ഉപദേശിച്ചപ്പോള്‍ വളരെയേറെ ഗുണം ചെയ്തിരുന്നു. രാഹുലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും, ഒപ്പം തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതും പ്രശാന്ത് തന്നെയാണ്.












Click it and Unblock the Notifications