സിബിഐ ഉദ്യോഗസ്ഥരോട് കുശലം പറഞ്ഞ് പി ചിദംബരം; കോടതി മുറിയുടെ വലുപ്പത്തിൽ ആശങ്ക
ദില്ലി: അതിനാടകീയമാണ് ജോർബാഗിലെ വസതിയിൽ നിന്നും ചി ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ചിദംബരത്തെ സിബിഐ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ദില്ലിയിലെ റോസ് അവന്യൂ കോംപ്ലക്സിലാണ് സിബിഐ കോടതി പ്രവർത്തിക്കുന്നത്. നിർണായകമായി വിധി കാത്തുനിൽക്കുമ്പോഴും ചിദംബരത്തെ അത്ഭുതപ്പെടുത്തിയത് സിബിഐ കോടതി പ്രവർത്തിക്കുന്ന ഇടുങ്ങിയ മുറിയാണ്. ഇക്കാര്യം അദ്ദേഹം ഒപ്പമുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു.
വലിയ സമ്മർദ്ധങ്ങളൊന്നും പുറമേയ്ക്ക് കാണിക്കാതെ തികച്ചും ശാന്തനായാണ് ചിദംബരം കോടതി മുറിയിലെത്തിയത്. ഇടയ്ക്കിടെ സിബിഐ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. പുതിയതായി നിർമിച്ച കോംപ്ലക്സിലെ കോടതി മുറി വളരെ ചെറുതായിപ്പോയെന്ന തൻറെ നിരീക്ഷണവും അദ്ദേഹം സിബിഐ ഉദ്യോഗസ്ഥരോട് പങ്കുവെച്ചു.

സിബിഐ ഉദ്യോഗസ്ഥരും കോടതി മുറി ചെറുതായി പോയതിന്റെ ബുദ്ധിമുട്ടുകൾ ചിദംബരത്തോട് പങ്കുവെച്ചു. കർക്കരി അഴിമതി ഉൾപ്പെടെയുള്ള പ്രമാദമായ പല കേസുകളും കോടതിയിൽ വരുമ്പോൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്ഥലപരിമിതി മൂലം പലപ്പോഴും എല്ലാ കുറ്റാരോപിതരെയും അഭിഭാഷകരെയും കോടതി മുറിയിൽ ഉൾക്കൊള്ളിക്കാൻ പ്രയാസമുണ്ടാകാറുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഈ വർഷം ഏപ്രിലിലാണ് റോസ് അവന്യു കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്.
അതേ സമയം ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ചിദംബരത്തെ നാലുദിവസം സിബിഐ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. സിബിഐക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റിനെതിരെ സമർപ്പിച്ച ഹർജി ഓഗസ്റ്റ് 27ന് പരിഗണിക്കും.












Click it and Unblock the Notifications