മെയ് 11-15 നും ഇടയിൽ ഇന്ത്യയിൽ സജീവ കൊവിഡ് രോഗികൾ 35 ലക്ഷം വരെയാകും;മുന്നറിയിപ്പ്
ദില്ലി; ഇന്ത്യയിൽ മെയ് 11 നും 15 നും ഇടയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് വിദഗ്ദർ. രോഗികളുടെ എണ്ണം 30നും 35 ലക്ഷത്തിനും ഇടയിലായേക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.അതായത് ഏകദേശം മൂന്നാഴ്ച കൂടി കൊവിഡ് കേസുകളിൽ വലിയ വർധന ഉണ്ടാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഐഐടി കാൺപുരിലെ മനീന്ദ്ര അഗ്രവാളും സംഘവുമാണ് ഈ മോഡൽ പ്രവചനത്തിനു പിന്നിൽ.

അതേസമയം, വിദഗ്ധരുടെ ഈ നിഗമനത്തെ മുന്നറിയിപ്പായി ഉൾക്കൊണ്ട് രാജ്യം പുതിയ നയരൂപീകരണങ്ങൾ നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.പ്രവചനം പ്രകാരം ഏപ്രിൽ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ ദില്ലി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പുതിയ കേസുകൾ വലിയ തോതിൽ ഉയരും. മെയ് 1 മുതല് അഞ്ച് വരെ ഒഡിഷ, കർണാടക,പശ്ചിമബംഗാൾ എന്നിവുടങ്ങളിലും മെയ് 6 മുതൽ 10 വരെ തമിഴ്നാട് ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുമാണ് കേസുകൾ ഉയരുക. ഏപ്രിൽ 25 ഓടെ മഹാരാഷ്ട്രയിലും ഛത്തിസ്ഗഡിലും കേസുകളിൽ വർധനവ് സംഭവിച്ചെന്നും ബിഹാറിലും ഉടൻ കേസുകൾ ഉയരുമെന്നും പ്രവചനം പറയുന്നു.
മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളും ട്രാക്കുചെയ്യുന്നുണ്ടെങ്കിലും, ഈ മോഡൽ ഇപ്പോഴത്തെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 3,14,835 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.66 ശതമാനവും.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 22,91,428 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 14.38% ആണ്.മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 59.99% വും.രാജ്യത്ത് ഇതുവരെ 1,34,54,880 പേർ രോഗ മുക്തരായി. 84.46% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,78,841 പേർ രോഗ മുക്തരായി.
ദേശീയ മരണനിരക്ക് താഴ്ന്ന്, നിലവിൽ 1.16% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,104 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 81.08%വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-568. ഡൽഹിയിൽ 249 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications