ജനുവരി പകുതിയോടെ കൊവിഡ് കേസുകൾ ഉയരാൻ സാധ്യത; അടുത്ത 40 ദിവസം നിർണായകം
ദില്ലി: ജനവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കിഴക്കൻ ഏഷ്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായാൽ 30 മുതൽ 35 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ പുതിയ തരംഗം റിപ്പോർട്ട് ചെയ്യാറുള്ളതാണ് മുൻ ട്രെൻഡുകളെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്തു. അതേസമയം കൊവിഡ് വ്യാപനമുണ്ടായാലും തീവ്രത കുറവായിരിക്കുമെന്നും മരണമോ ആശുപത്രിവാസമോ പോലുള്ള ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിദേശത്തുനിന്ന് വരുന്നവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടു ദിവസത്തിനിടെ വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.
നിലവിൽ എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. . ചൈന, ജപ്പാൻ, തായ്ലാന്റ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 39 പേരുടേയും സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 3,468 ആണ്.സജീവ കേസുകൾ മൊത്തം കേസുകളുടെ 0.01 ശതമാനം ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.8 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 141 പേർ രോഗമുക്തറായി. മൊത്തം രോഗമുക്തി 4,41,43,483
ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (0.14 ശതമാനം) ആണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 0.18 ശതമാനവും . ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 91.01 കോടി കവിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,995 പരിശോധനകളാണ് നടത്തിയത്. രാജ്യ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകൾ (95.12 കോടി രണ്ടാം ഡോസും 22.38 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,529 ഡോസുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications