രാജ്യത്ത് ഇന്നലെ കോവിഡ‍് സ്ഥിരീകരിച്ചത് 18,795 പേർക്ക് മാത്രം: 6 മാസത്തിനിടയിലെ ഏറ്റവും ചെറിയ സംഖ്യ
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത് 18,795 പേർക്ക് മാത്രം. ആറ് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ കുറയുന്നത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,92,206 പേരാണ്. 192 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87 ശതമാനം മാത്രവുമാണ്.
രാജ്യത്ത് ഉടനീളം പരിശോധനകളുടെ എണ്ണവും തുടർച്ചയായി വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,21,780 പരിശോധനകൾ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കത്. ആകെ 56.57 കോടിയിലേറെ (56,57,30,031) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.88 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഇത് 3 ശതമാനത്തിൽ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.42 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കഴിഞ്ഞ 29 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 112-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മറുവശത്ത് വാക്സിനേഷന്‍ പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കേരളത്തില്‍ ഇന്നലെ 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതായത് രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ 80 ശതമാനത്തിനും മുകളില്‍ കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 1,02,22,525 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 84,62,957 സെഷനുകളിലൂടെ രാജ്യത്ത് അകെ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 87 കോടി (87,07,08,636) എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,030 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,58,002 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ദേശീയ രോഗമുക്തി നിരക്ക് 97.81% ആണ്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ 93-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണമെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നു ലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണ ശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റാണ് സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 84.70 കോടിയിലധികം (84,70,41,325) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. അധികമായി 42.83 ലക്ഷത്തോളം (42,83,200) ഡോസുകൾ ഉടൻ ലഭ്യമാക്കും. ഉപയോഗിക്കാത്ത 4.75 കോടിയിലധികം (4,75,43,650) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Recommended Video