കോവിഡ് നിയന്ത്രണങ്ങള്‍ പരക്കെ ലംഘിക്കപ്പെട്ട് കുംഭമേള; 102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഹരിദ്വാര്‍: കുംഭമേളയിലെ ഷാഹി സ്നാനില്‍ പങ്കെടുത്ത 102 പേര്‍ക്ക് കോവിഡ് കേസ് സ്ഥിരീകരിച്ചു. മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം ഭരണകൂടം പുറപ്പെടുവിച്ചിരുന്നെങ്കിലും ആരും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വന്‍ തോതില്‍ ആളുകള്‍ എത്തിയതോടെ ഫലപ്രദമായ തെര്‍മല്‍ പരിശോധന, മാസ്ക് ധരികള്‍, സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പടേയുള്ള അടിസ്ഥാന പ്രതിരോധ നടപടികൾ നടപ്പാക്കുന്നതില്‍ ഉത്തരാഘണ്ഡ് സര്‍ക്കാറിന്‍റെ ഭാഗത്തും വീഴ്ച ശക്തമാണ്.
കേരളം ഇനിമുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്: ഉത്തരവ് ഇന്ന് പുറത്തിറങ്ങും
തിങ്കളാഴ്ച വൈകുന്നേരത്തോടെ നടന്ന ഗംഗയിലെ രണ്ടാമത്തെ ഷാഹി സ്നാനിലേക്ക് 28 ലക്ഷത്തിലധികം ഭക്തരാണ് എത്തിയത്. ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് ഞായറാഴ്ച രാത്രി 11.30 നും തിങ്കളാഴ്ച വൈകുന്നേരം 5 നും ഇടയിൽ 18,169 ഭക്തരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് 102 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് നിയന്ത്രങ്ങളുടെ ലംഘനം ഹരിദ്വാറില്‍ പരക്കെ വ്യക്തമാണെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ, ഹർ കി പൗരി, ഘാട്ടുകൾ എന്നിവടങ്ങളില്‍ എവിടെയും തെർമൽ സ്ക്രീനിംഗിന് ക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല, കൂടാതെ സിസിടിവി നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നിട്ടും മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കാനായില്ലെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് കോവിഡ്-നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പല ചെക്ക് പോസ്റ്റുകളിലും പരിശോധന ഫലപ്രാപ്തമല്ല. ''യുപി അതിർത്തിയിലെ നർസൻ ചെക്ക് പോയിന്റിൽ ഞങ്ങളുടെ ആർടി-പിസിആർ റിപ്പോർട്ട് പരിശോധിച്ചു. മേള പ്രദേശത്ത് ആരും അത് ആവശ്യപ്പെട്ടില്ല. തെർമൽ സ്ക്രീനിംഗ് നടത്തിയിട്ടില്ല.'' മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഭക്തനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ആർടി-പിസിആർ റിപ്പോർട്ടില്ലാതെയാണ് ജമ്മുവിൽ നിന്നുള്ള പ്രമോദ് ശർമ എന്ന വ്യവസായി ഹരിദ്വാറില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെ ഒരിടത്തും പരിശോധന ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹവും വ്യക്തമാക്കുന്നു. അതേസമയം ഏതെങ്കിലും പ്രത്യേക സ്ഥലത്ത് തിരക്ക് ഉണ്ടാകാതിരിക്കാൻ മാസ്കുകൾ ധരിക്കാത്തതിനും തെർമൽ സ്ക്രീനിംഗിനുമുള്ള പരിശോധന കേന്ദ്രങ്ങള്‍ ഒഴിവാക്കുകയായിരുന്നെന്നാണ് കുംഭമേള ഐ ജി സഞ്ജയ് ഗുഞ്ച്യാൽ വ്യക്തമാക്കുന്നത്.