കൊവിഡ് വാക്സിൻ വാങ്ങുന്നതിൽ മുമ്പിൽ ഇന്ത്യ: 1.6 ബില്യൺ ഡോസ് സ്വന്തമാക്കും
ദില്ലി: ലോകത്ത് കൊറോണ വൈറസിനെതിരെ വാക്സിനുകൾ ഫലപ്രദമായി ഉപയോഗിക്കാനിരിക്കെ ഏറ്റവുമധികം വാക്സിൻ വാങ്ങുന്ന രാഷ്ട്രമായി ഇന്ത്യ. ആഗോള വിശകലനം അനുസരിച്ച് ഇന്ത്യ 1.6 ബില്യൺ ഡോസ് കൊവിഡ് വാക്സിനാണ് വാങ്ങാനൊരുങ്ങുന്നത്. ഇത് 800 മില്യൺ ജനങ്ങളിൽ കുത്തിവെയ്ക്കാനുള്ള അത്രയുമാകുമെന്നാണ് ചില ശാസാത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ഏകദേശം ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനത്തോളം ജനങ്ങളിലേക്ക് എത്തുകയും തുടർന്ന് ഹേർഡ് ഇമ്മ്യൂണിറ്റി രൂപം കൊള്ളുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ അസ്ട്രാസെനേക്കയുടെ 500 മില്യൺ ഡോസുകളാണ് ഇന്ത്യ വാങ്ങിയിട്ടുള്ളത്. യുഎസ് കമ്പനിയായ നോവാവാക്സിൽ നിന്നും റഷ്യയിലെ ഗമേലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുള്ള സ്പുട്നിക് 5 വാക്സിന്റെ 100 മില്യൺ ഡോസും ഇന്ത്യ വാങ്ങിയിട്ടുണ്ടെന്നാണ് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗ്ലോബൽ ഹെൽത്ത് ഇന്നോവേഷൻ സെന്റർ നൽകുന്ന വിവരം.
ഓരോ രണ്ടാഴ്ചയിലും അപ്ഡേറ്റ് ചെയ്യുന്ന ലോഞ്ച് ആൻഡ് സ്കെയിൽ സ്പീഡോമീറ്റർ അനാലിസിസ് അനുസരിച്ച് നവംബർ 30 ഓടെ 1.6 ബില്യൺ ഡോസ് വാക്സിനുകൾ വാങ്ങുന്നതായി സ്ഥിരീകരിച്ചുവെന്നാണ്. യുഎസും യൂറോപ്യൻ യൂണിയനും ആറ് മരുന്നുകമ്പനികളിൽ നിന്നുള്ള വാക്സിനാണ് വാങ്ങിയിട്ടുള്ളത്. കോവിഡ് വാക്സിൻ വാങ്ങിയതിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത് യൂറോപ്യൻ യൂണിയനാണ്. 1.58 ബില്യൺ കോവിഡ് വാക്സിനാണ് വാങ്ങിയിട്ടുള്ളത്.
ഉൽപ്പാദന കരാറുകളുടെ ഭാഗമായി പ്രമുഖ വാക്സിൻ നിർമാതാക്കളുമായി ഇന്ത്യയെയും ബ്രസീലിനെയും പോലുള്ള ഉൽപാദന ശേഷിയുള്ള രാജ്യങ്ങൾ മുൻകൂറായി വിപണിയിലെത്തിക്കുന്നതിനെക്കുറിച്ചും വിലപേശുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടെന്നാണ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്.
2021 ജൂലൈ- ആഗസ്റ്റ് മാസത്തോടെ 400-500 മില്യൺ വാക്സിനുകൾ രാജ്യത്തെ 25- 30 കോടി ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധൻ നവംബറിൽ വ്യക്തമാക്കിയത്.ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡ് വാക്സിനുകളാണ്. ഓക്സഫഡിന്റെ അസ്ട്രാസെനേക്ക, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സ്, ഡോ. റെഡ്ഡീസ് ലാബിന്റെ സ്പുട്നിക് 5 എന്നീ വാക്സിനുകളാണ് ഇന്ത്യ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ആഭ്യന്തര വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഭാരത് ബയോടെകും സൈഡസ് കാഡിലയും ചേർന്ന് വർഷത്തിൽ 400 മില്യൺ ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. 2021ഓടെ 250 മില്യൺ പേർക്ക് കുത്തിവെയ്പ് എടുക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്.
ആദ്യത്തെ 500 മില്യൺ ഡോസ് കൊവിഡ് വാക്സിനിൽ 250 മില്യൺ ഡോസും മുൻ നിര പ്രവർത്തകർ, മുൻനിര ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, അടിയന്തര സേവന രംഗത്ത് ജോലി ചെയ്യുന്നവർ, സുരക്ഷ സേവകർ എന്നിവർക്കായിരിക്കും നൽകുക. 65വയസ്സിന് മുകളിൽ പ്രായമുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.