ഡിസംബറോടെ മുഴുവൻ യുവാക്കൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും
ദില്ലി; 95 ശതമാനം യുവാക്കൾക്കും ഡിസംബറോട് വാക്സിൻ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ.അടുത്ത മാസം മുതൽ വാക്സിൻ പ്രതിസന്ധിയിൽ അയവ് വരും.ഇതോടെ 18-44 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ കൂടുതലായി നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വർഷാവസാനത്തോടെ 18 വയസിന് മുകളിൽ ഉള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിൻ ലഭ്യതയ്ക്ക് അനുസരിച്ച് മെയ് മാസത്തിൽ 8.5 കോടി, ജൂണിൽ 10 കോടി, ജൂലൈയിൽ 15 കോടി, ഓഗസ്റ്റിൽ 36 കോടി, സെപ്റ്റംബറിൽ 50 കോടി, ഒക്ടോബറിൽ 56 കോടി, നവംബറിൽ 59 കോടി , ഡിസംബറിൽ 65 കോടി എന്നിങ്ങനെ വാക്സിൻ നൽകാൻ ആകുമെന്നാണ് കണക്ക് കൂട്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മെയ് മാസത്തിൽ 60 ലക്ഷം സ്ഫുട്നിക് വാക്സിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. ജൂണിൽ ഒരു കോടി, ജൂലൈയിൽ 2.5 കോടി, ഓഗസ്റ്റിൽ 1.6 കോടി എന്നിങ്ങനെയും ലഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന്റെ ലഭ്യത ജൂണിൽ 6.5 കോടി, ജൂലൈയിൽ 7 കോടി, ഓഗസ്റ്റിൽ 10 കോടി, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 11.5 കോടി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൊവാക്സിന്റേത് ജൂണിൽ 2.5 കോടി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 7.5 കോടി, സെപ്റ്റംബറിൽ 7.7 കോടി, ഒക്ടോബർ, നവംബർ മാസങ്ങളിൽ 10.2 കോടി, ഡിസംബറിൽ 13.5 കോടി എന്നിങ്ങനെയും. വാക്സിൻ ലഭ്യത ഉയരുന്നതോടെ മുഴുവൻ പേർക്കും വാക്സിൻ ലക്ഷ്യം വേഗത്തിൽ നിറവേറ്റാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം രാജ്യവ്യാപക കോവിഡ് വാക്സിനേഷൻ യജ്ഞത്തിലെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആകെ 18 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 18-44 വയസ്സിനും മധ്യേ പ്രായമുള്ള 3,28,216 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications