'ഇത് ഒഴിവാക്കാമായിരുന്നു, നേരത്തെ തയ്യാറെടുക്കണമായിരുന്നു', കേന്ദ്രത്തോട് രാഹുൽ ഗാന്ധി!
ദില്ലി: രാജ്യത്ത് ഇതുവരെ 470 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. 9 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കൊവിഡ് പരിശോധനകള്‍ രാജ്യത്ത് വേണ്ടത്ര നടക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.
കൊവിഡ് പടരുമ്പോള്‍ കടുത്ത വിഷമം പങ്ക് വെച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്നത്തെ സാഹചര്യം പൂര്‍ണമായും ഒഴിവാക്കാവുന്നതായിരുന്നു എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കയ്യടി അല്ല ആവശ്യം
കൊവിഡ് വ്യാപിക്കുമ്പോഴും രാജ്യത്തെ പല ആശുപത്രികളിലും മതിയായ സൗകര്യമില്ല എന്നാണ് പരാതികള്‍ ഉയരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യം കയ്യടി അല്ലെന്നും മതിയായ സുരക്ഷാ ഉപകരണങ്ങളാണ് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഹരിയാനയിലെ ഡോക്ടറായ കംന കക്കര്‍ ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
എന്റെ കുഴിമാടത്തിലേക്ക് അയക്കൂ
ട്വീറ്റ് ഇങ്ങനെ: ''അവര്‍ വരുമ്പോള്‍ എന്‍95 മാസ്‌കുകളും കയ്യുറകളും എന്റെ കുഴിമാടത്തിലേക്ക് അയക്കൂ. എല്ലാവരും നന്നായി കയ്യടിക്കൂ, എന്ന് അസ്വസ്ഥനായ സര്‍ക്കാര്‍ ഡോക്ടര്‍''. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവരെ അടക്കം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് ആണ് രാഹുല്‍ ഗാന്ധി പങ്ക് വെച്ചിരിക്കുന്നത്.
പൂര്‍ണമായും ഒഴിവാക്കാവുന്നതായിരുന്നു
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: ''എനിക്ക് വളരെ അധികം വിഷമം തോന്നുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാവുന്നതായിരുന്നു. ഈ ഭീഷണിയെ നമ്മള്‍ കുറച്ച് കൂടി ഗൗരവത്തോടെ എടുക്കണമായിരുന്നു. കുറച്ച് കൂടി നേരത്തെ മികച്ച തയ്യാറെടുപ്പുകള്‍ നടത്തണമായിരുന്നു''. കൊറോണയുടെ തുടക്കഘട്ടത്തില്‍ അവശ്യ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്ത് വന്നിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന
വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നില്ല. ഇത് ക്രിമിനല്‍ ഗൂഢാലോചന ആണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്‌ക് എന്നിവ രാജ്യത്ത് സ്റ്റോക്ക് ചെയ്യണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ വൈകിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുകയുണ്ടായി.
കയറ്റുമതി നിരോധിച്ചു
ഏത് ശക്തികളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ചോദിച്ച രാഹുല്‍ ഇത് ക്രിമിനല്‍ ഗൂഢാലോചന ആണെന്നും കുറ്റപ്പെടുത്തുകയുണ്ടായി. നേരത്തെ സോണിയാ ഗാന്ധിയും സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് വെന്റിലേറ്ററുകളും സാനിറ്റൈസറുകളും അടക്കമുളളവയുടെ കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.