'രാഹുല്‍ ഗാന്ധിയും ഒപ്പമുളള മുഖമില്ലാത്ത ആളുകളും തീരുമാനിക്കും', തുറന്നടിച്ച് കെവി തോമസും പിസി ചാക്കോയും
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനിത് നല്ല സമയമേ അല്ല. 2024ൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയൊന്നും ഇല്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി തിരഞ്ഞെടുപ്പിനുളള ഒരുക്കം തുടങ്ങാനിരിക്കുകയാണ് കോൺഗ്രസ്. ഈ സമയത്ത് കൂനിന്മേൽ കുരു എന്ന പോലെ പ്രമുഖ നേതാക്കൾ രാജി വെക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.
ഗുലാം നബി ആസാദിന് പിന്നാലെ കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടിക്ക് പുറത്തേക്ക് പോയേക്കും എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസും രാജി വെച്ച പിസി ചാക്കോയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ദിരാ ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച് രാജീവ് ഗാന്ധിക്കൊപ്പം കടന്ന് വന്ന നേതാവായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ട് പോകുന്നത് എല്ലാ കോണ്‍ഗ്രസുകാരെയും ദുഖിപ്പിക്കുന്ന കാര്യമാണെന്ന് കെവി തോമസ് പ്രതികരിച്ചു. 'രാഹുല്‍ ഗാന്ധി അധികാരത്തിലേക്ക് കടന്ന് വന്നതിന് ശേഷം സീനിയര്‍ നേതാക്കള്‍ക്കെല്ലാം വലിയ അമര്‍ഷമുണ്ട് പല കാര്യത്തിലും. അവരുമായി ചര്‍ച്ച നടത്തുന്നില്ല, രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും കഴിയുന്നില്ല'.
'താന്‍ 2018ലാണ് രാഹുല്‍ ഗാന്ധിയെ കാണുന്നത്. പിന്നെ കാണാന്‍ സാധിച്ചിട്ടില്ല. ആ ഒരു പരാതി സോണിയാ ഗാന്ധിയെ കുറിച്ചില്ല. ബിജെപിക്കെതിരെ ജനമുന്നേറ്റം നടത്താന്‍ ആഗ്രഹിക്കുന്ന കാലഘട്ടത്തില്‍ ഗുലാം നബി ആസാദിനെ പോലൊരു നേതാവിന്റെ രാജിയുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ് എന്ന് കെവി തോമസ് പ്രതികരിച്ചു. ഇതുപോലുളള ആയിരക്കണക്കിന് നേതാക്കള്‍ രാജ്യത്തുണ്ടെന്നും അവരൊക്കെ ദുഖിതരാണെന്നും കെവി തോമസ് പറഞ്ഞു.
ഗുലാം നബി ആസാദിന്റെ രാജി താന്‍ ഏത് നിമിഷവും പ്രതീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോ പ്രതികരിച്ചു. 'ഗുലാം നബി ആസാദിനെ പോലുളളവര്‍ക്ക് ആ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. സോണിയ ഗാന്ധിയെ ഒരു ചര്‍ച്ചയ്ക്ക് പോലും കിട്ടിയിരുന്നില്ലെന്ന് ഗുലാം നബി വേദനയോടെ പറഞ്ഞത് ഓര്‍ക്കുന്നു. പാര്‍ട്ടിയില്‍ നിര്‍ണായക പദവികള്‍ വഹിച്ച ഇത്തരം നേതാക്കളെ എങ്ങനെ പറഞ്ഞയക്കാം എന്ന് ആലോചിക്കുന്ന നേതൃത്വമാണ് രാഹുല്‍ ഗാന്ധിയുടേത്'.
'ആനന്ദ് ശര്‍മ കഴിഞ്ഞ ദിവസം രാജി വെച്ചു. രാജി വന്നാല്‍ അവരെയൊന്ന് വിളിച്ച് സംസാരിക്കാനുളള സംവിധാനം ഇന്ന് കോണ്‍ഗ്രസില്‍ ഇല്ല. രാഹുല്‍ ഗാന്ധിയും ഒപ്പമുളള മുഖമില്ലാത്ത ആളുകളും ചേര്‍ന്ന് തീരുമാനമെടുക്കും. ആ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനങ്ങളായി പുറത്ത് വരും. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ അപഗ്രഥിക്കാനോ രാഷ്ട്രീയ നിലപാട് എടുക്കാനോ കഴിയുന്നവര്‍ ഇന്ന് കോണ്‍ഗ്രസില്‍ ഇല്ല. പത്രസമ്മേളനങ്ങളില്‍ പോയി പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുളള മൂന്നോ നാലോ ആളുകള്‍ ഒഴിച്ച് ഒരാള്‍ പോലും കോണ്‍ഗ്രസില്‍ സംതൃപ്തരല്ല'.
രാഹുല്‍ ഗാന്ധിയെ വലിച്ച് കീറി ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ വെടിക്കെട്ടിന് തിരി കൊളുത്തി പടിയിറക്കം
കപില്‍ സിബലിനെ പോലൊരു നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിക്കുകയാണ്. ഗുലാം നബി ആസാദ് അങ്ങേയറ്റം അപമാനിതനായും വ്രണിത ഹൃദയനായിട്ടുമാണ് കുറേക്കാലമായി കോണ്‍ഗ്രസില്‍ നിന്നിട്ടുളളത്. ബിജെപിക്ക് എതിരെയായി പ്രതിപക്ഷത്തെ ഒരുമിപ്പിക്കേണ്ട പ്രധാന ദൗത്യം ഏറ്റെടുക്കേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ദൗത്യത്തില്‍ ആ പാര്‍ട്ടി പരാജയപ്പെടുന്നു എന്ന് മാത്രമല്ല സ്വയം തകര്‍ച്ചയിലേക്കാണ് പാര്‍ട്ടിയെ നേതൃത്വം നയിക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഒരു കാരണവശാലും രാഹുലിന്റെ നേതൃത്വത്തിന് കഴിയില്ലെന്നും പിസി ചാക്കോ പറഞ്ഞു.
റൗൾ വിഞ്ചിയെന്ന രാഹുലിന്റെ പേരിന്റെ കഥ അറിയുമോ: രാഹുലിന്റെ അറിയാക്കഥകള്‍