ഇനിയും സമയമുണ്ട്....ബിജെപിക്ക് പ്രതീക്ഷയുണ്ടെന്ന് മനോജ് തിവാരി,ഉത്തരവാദിത്തം ഏറ്റെടുക്കും!!
ദില്ലി: ആദ്യ ഘട്ട ഫലങ്ങള്‍ വരുമ്പോള്‍ ആംആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുകയാണ്. കേവല ഭൂരിപക്ഷം അവര്‍ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ബിജെപി ദില്ലിയില്‍ തിരിച്ചുവരുമെന്ന് സൂചിപ്പിച്ച് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ട്രെന്‍ഡുകളില്‍ ബിജെപിയും എഎപിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.പക്ഷേ ബിജെപിക്ക് ഇനിയും സമയമുണ്ട്. ഞങ്ങള്‍ വളരെ പ്രതീക്ഷയിലാണ്. ഫലം എന്ത് തന്നെയായാലും, സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും മനോജ് തിവാരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ദില്ലിയില്‍ സര്‍പ്രൈസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 2015നെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ ബിജെപിക്കുണ്ടായത്. 17 സീറ്റില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ വെറും മൂന്ന് സീറ്റുകളാണ് അവര്‍ ലഭിച്ചിരുന്നത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് 55 സീറ്റിലധികം നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മനോജ് തിവാരി പറഞ്ഞിരുന്നു.
48 സീറ്റുകള്‍ ബിജെപിക്ക് ഉറപ്പായും ലഭിക്കും. എന്നാല്‍ 55 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് ലഭിച്ചാലും ആരും അദ്ഭുതപ്പെടേണ്ടെന്ന് തിവാരി പറഞ്ഞു. അതേസമയം എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ത്ഥ പോളിംഗിനുള്ള സമയമാണിത്. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. എല്ലാവരും ജനവിധിയെ അംഗീകരിക്കണം. ഫലം വന്നാല്‍ ഇവിഎമ്മിനെ കുറ്റം പറയാന്‍ ശ്രമിക്കേണ്ടെന്നും തിവാരി പറഞ്ഞിരുന്നു.
Recommended Video
ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. അവസാന നിമിഷത്തില്‍ വോട്ടിംഗ് ഉയര്‍ന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനം പോലെ എഎപിയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. തോല്‍വിയില്‍ പല നേതാക്കളുടെയും ഭാവി വരെ പ്രതിസന്ധിയിലാവും.
ദില്ലിയിൽ കോൺഗ്രസിനെ പുറന്തള്ളി ന്യൂനപക്ഷം, കോൺഗ്രസ് വോട്ട് ബാങ്ക് തകർത്തെറിഞ്ഞ് ആം ആദ്മി പാർട്ടി!