ജെഎൻയുവിലെ രാജ്യദ്രോഹ മുദ്രാവാക്യം: കനയ്യ അടക്കം 15 പേർക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി
ദില്ലി: ജെഎന്‍യു ക്യാമ്പസ്സില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. കനയ്യ അടക്കം 15 വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അച്ചടക്ക നടപടിയാണ് കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി പതിനായിരം രൂപയാണ് ജെഎന്‍യു കനയ്യ കുമാറിന് പിഴ ചുമത്തിയത്. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ പുറത്താക്കുകയും ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പാര്‍ലമെന്റ് സ്‌ഫോടനക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെക്കുറിച്ചുള്ള അനുസ്മരണ പരിപാടി പോലീസ് തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളിലൊരു സംഘം രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഈ പരിപാടിയില്‍ കനയ്യ മുഖ്യപങ്കാളി ആയിരുന്നുവെന്നും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നുമാണ് ആരോപിക്കപ്പെട്ടത്. 2016 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യയ്ക്ക് മാര്‍ച്ചില്‍ ജാമ്യം ലഭിച്ചിരുന്നു.












Click it and Unblock the Notifications