നാലാം തവണയും ബിജെപി എത്തുമോ? ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 5.30ന് അവസാനിക്കും. കോർപ്പറേഷനിലെ 250 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആം ആദ്മി- ബി.ജെ.പി.- കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരമാണ് കോർപ്പറേഷനിൽ നടക്കുന്നത്. 1.45 കോടി വോട്ടർമാർ ആണുള്ളത്. 13,638 പോളിങ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി. 181 സീറ്റുകൾ ആണ് നേടിയിരുന്നത്. ആം ആദ്മി പാർട്ടിക്ക് 28 സീറ്റും കോൺഗ്രസിന് 30 സീറ്റും ലഭിച്ചു. പോൾ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകൾ ബിജെപിയും ആം ആദ്മി പാർട്ടി 26.2 ശതമാനവും കോൺഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു.
കോൺഗ്രസിന്റെ 147 സ്ഥാനാർഥികളും ബിജെപിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികൾ വീതവുമാണ് ഇന്ന് വോട്ടെടുപ്പ് നേരുടുന്നത്. 15 വർഷമായി ഭരിക്കുന്ന ബി.ജെ.പി. തുടർച്ചയായ നാലാം തവണയും അധികാരം നേടുെമന്ന പ്രതീക്ഷയിലാണ്. 200ലേറെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
നേരത്തെ ഡൽഹി ഈസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ മൂന്ന് കോർപ്പറേഷനുകളായിരുന്നത് ഈ വർഷം കേന്ദ്രം ഏകീകരിച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. നേരത്തെ 272 വാർഡുകൾ ഉണ്ടായിരുന്നത് ഇപ്പോഴിത് 250 ആയി കുറഞ്ഞിട്ടുണ്ട്. സത്യസന്ധമായി പ്രവർത്തിക്കുന്ന ഭരണത്തിന് വേണ്ടി വോട്ട് ചെയ്യാൻ ഡൽഹിയിലെ വോട്ടർമാരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. മാറ്റത്തിന് വോട്ട് ചെയ്യാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications