പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
'പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻസിആറിനെതിരെയും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ജെഎൻയു വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ ഷെർജിൽ ഇമാമം, പ്രകോപനപരമായ പ്രസംഗം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കും'- ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അലിഗഢ് യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിററിയിലും ഷെർജിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് ഷെർജിൽ പ്രസംഗിച്ചിരുന്നു.
ഷെർജിൽ ഇമാമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷഹീൻ ബാദിലെ പ്രതിഷേധം തകർക്കാനുള്ള ഗൂഡാലോചനയല്ലെ ഇതെന്ന് തെളിയിക്കാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു. അസമിനെ മുറിക്കുന്നതിനെക്കുറിച്ച് ഒരാൾ സംസാരിക്കുകയാണ്. അയാളെ അറസ്റ്റ് ചെയ്യാതെ ബിജെപി പത്രസമ്മേളനങ്ങൾ നടത്തുന്നു. അയാളെ അറസ്റ്റ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്കത് കഴിയില്ലെന്ന് രാജ്യത്തോട് പറയുക- മനീഷ് സിസോദിയ പറഞ്ഞു.












Click it and Unblock the Notifications