വോട്ടെണ്ണും മുൻപേ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് അരവിന്ദ് കെജ്രിവാൾ, സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം!
Recommended Video
ദില്ലി: രാജ്യതലസ്ഥാനത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി വന്‍ അട്ടിമറി സ്വപ്‌നം കാണുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഫലം വരും മുന്‍പേ ജയം ഉറപ്പിച്ചിരിക്കുകയാണ്. മൂന്നാമതും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുളള ഒരുക്കങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ കെജ്രിവാള്‍ ക്ഷണിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മമതയെ ഫോണില്‍ വിളിച്ചാണ് കെജ്രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തണമെന്ന് ആവശ്യപ്പെട്ടത്. രാജ്യതലസ്ഥാനത്ത് ബിജെപിയെ തൂത്തെറിഞ്ഞ് വീണ്ടും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയം ഇല്ലെന്നും കെജ്രിവാള്‍ മമതയോട് പറഞ്ഞു.

തനിക്ക് മറ്റ് പ്രധാനപ്പെട്ട പരിപാടികളൊന്നും അന്നത്തെ ദിവസം ഇല്ലെങ്കില്‍ കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കും എന്നാണ് മമത അറിയിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ഫെബ്രുവരി 28നാണ് കെജ്രിവാള്‍ ആദ്യമായി ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസ് പിന്തുണയോടുകൂടിയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. 2014ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെ വീണു.
2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കെജ്രിവാള്‍ അധികാരത്തില്‍ തിരിച്ചെത്തി. ദില്ലിയിലെ 70 സീറ്റുകളില്‍ 67ഉം തൂത്തുവാരിക്കൊണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഇക്കുറിയും ആം ആദ്മി പാര്‍ട്ടി തന്നെ വിജയിക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താന്‍ കെജ്രിവാളിന് സാധിക്കും എന്നാണ് കണക്ക് കൂട്ടലുകള്‍.












Click it and Unblock the Notifications